അഡ്വക്കേറ്റ് സുറൂർ മന്ദർ, അർധ രാത്രിയിൽ കോടതിയെ വിളിച്ചുണർത്തി നീതി ചോദിച്ച് വാങ്ങിയ അഭിഭാഷക!
ദില്ലി: അക്രമം അരങ്ങ് വാണ ദില്ലി കഴിഞ്ഞ ദിവസം അസാധാരണമായ ചില സംഭവ വികാസങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിച്ചു. ദില്ലിയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി അര്‍ധരാത്രിയില്‍ അടിയന്തരമായി വാദം കേട്ടതായിരുന്നു അതിലൊന്ന്. സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരെ ദില്ലി പോലീസ് കൈവിട്ട ഘട്ടത്തിലാണ് രക്ഷയ്ക്കായി കോടതി ഇടപെട്ടത്.
അര്‍ധരാത്രിയില്‍ നീതിയുടെ വാതില്‍ മുട്ടി വിളിച്ച് തുറപ്പിച്ചത് മനുഷ്യസ്‌നേഹിയായ ഒരു അഭിഭാഷകയാണ്, സുറൂര്‍ മന്ദര്‍. പരിക്കേറ്റവര്‍ മണിക്കൂറുകളോളമാണ് ചികിത്സ കിട്ടാതെ മരണം കാത്ത് കിടന്നത്. കലാപകാരികള്‍ ആശുപത്രിയിലേക്കുളള വാഹനങ്ങള്‍ അടക്കം തടഞ്ഞു. ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ദില്ലി പോലീസ് കൂട്ടാക്കിയില്ല.
പരിക്ക് പറ്റിയവരില്‍ രണ്ട് പേര്‍ അതിനിടെ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സുറൂര്‍ മന്ദിര്‍ ഇടപെടുന്നത്. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സുറൂര്‍ മന്ദര്‍ ജസ്റ്റിസ് മുരളീധരനെ വിളിച്ചുണര്‍ത്തി. കാര്യങ്ങള്‍ എത്രമാത്രം ഗുരുതരമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ജസ്റ്റിസ് സിസ്തറിന്റെ നിര്‍ദേശ പ്രകാരം അടിയന്തര ബെഞ്ച് രൂപീകരിച്ചു.
ജസ്റ്റിസ് എസ് മുരളീധരനും ജസ്റ്റിസ് അനൂപ് ജയറാം ബംഭാനിയും ചേര്‍ന്ന ബെഞ്ച് രാത്രി 12.30തോടെ റിട്ടിന്മേല്‍ വാദം കേട്ടു. മുസ്തഫാബാദിലെ അല്‍ഹിന്ദ് എന്ന ചെറിയ ഹോസ്പിറ്റലില്‍ ഉളള രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റുന്നത് സംബന്ധിച്ച് ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. രോഗികള്‍ക്ക് അടിയന്തിരമായി ചികിത്സ ഉറപ്പാക്കാന്‍ ദില്ലി പോലീസിനോട് കോടതി ഉത്തരവിട്ടു. അഡ്വക്കേറ്റ് സുറൂറിന്റെ ഇടപെടല്‍ മൂലം പുലര്‍ച്ച 2 മണിയോടെ മാത്രം അവസാനിച്ച സിറ്റിംഗിലൂടെ രക്ഷപ്പെട്ടത് 22 മനുഷ്യരുടെ ജീവന്‍ ആയിരുന്നു.