ബിഹാറിലെ തോല്‍വി, ബിജെപിയില്‍ മോദി വിരുദ്ധര്‍ ശക്തിപ്രാപിക്കുന്നു?
ദില്ലി: ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പിലെ തോല്‍വി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചടത്തോളം വെറുമൊരു തിരഞ്ഞെടുപ്പ് തോല്‍വി മാത്രമല്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ അപ്രമാദിത്വം തുടരുന്ന മോദി - അമിത് ഷാ ദ്വയത്തിനേറ്റ വന്‍ തിരിച്ചടി കൂടിയാണ്. ബിഹാറില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്ത് നിന്നും തന്നെ അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും എതിര്‍സ്വരങ്ങള്‍ ഉയരും എന്ന കാര്യം ഉറപ്പായിരുന്നു.
പാര്‍ട്ടി സ്ഥാപകരും മുതിര്‍ന്ന നേതാക്കളും അടങ്ങിയ ഒരു സംഘം മോദി - ഷാ ടീമിനെതിരെ സംഘടിച്ചതായി കരുതിയാലും തെറ്റ് പറയാനില്ല. പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ഒപ്പം ശാന്ത കുമാര്‍, യശ്വന്ത് സിന്‍ഹ എന്നിവരും ഒപ്പ് വെച്ച് പാര്‍ട്ടിയുടെ ഇന്നത്തെ അച്ചുതണ്ടിനെതിരെ പ്രസ്താവന പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വിഷയം ബിഹാറിലെ തോല്‍വി തന്നെ.
വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് സ്വന്തം പേരിലാക്കുന്നവര്‍ ബിഹാറില്‍ തോറ്റപ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നു - പ്രസ്താവന ലക്ഷ്യം വെക്കുന്നത് നരേന്ദ്ര മോദിയെ ആണ് എന്നത് വ്യക്തം. ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയോട് തോറ്റമ്പിയ ബി ജെ പി ബിഹാറിലെത്തുമ്പോഴും ഒരു പാഠവും പഠിച്ചിട്ടില്ല എന്നാണ് സീനിയര്‍ നേതാക്കള്‍ക്ക് പറയാനുള്ളത്.
ബിഹാറിലെ പരാജയത്തിന് എല്ലാവരും ഉത്തരവാദികളാണെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനവും എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. മഹാസഖ്യത്തിന്റെ ശക്തി കണക്കുകൂട്ടിയതില്‍ വന്ന പിഴവാണ് ബിഹാറിലെ പരാജയകാരണമായി ഔദ്യോഗിക പക്ഷം കാണുന്നത്. 243 അംഗ അസംബ്ലിയില്‍ വെറും 58 സീറ്റുകളില്‍ ജയിക്കാനേ കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയ്ക്ക് കഴിഞ്ഞുള്ളൂ.