ബാബറി മസ്ജിദ് ഗൂഡാലോചന കേസ്: അദ്വാനിയുടെ വിടുതൽ ഹർജി തള്ളി, രാഷ്ട്രപതി മോഹം കയ്യാലപ്പുറത്ത്!!
ദില്ലി: ബാബ്റി മസ്ജിദ് ഗൂഡാലോചന കേസിൽ എൽകെ അദ്വാനിയ്ക്കും ഉമാഭാരതിയ്ക്കും ജാമ്യം. നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന ലഖ്നൊ വിചാരണ കോടതിയുടെ നിർദേശമനുസരിച്ചാണ് മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ, ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട എല്ലാവരും ലഖ്നൊവിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായിരുന്നു. ഇവർക്ക് പുറമേ മറ്റ് ഒമ്പത് പേർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ അദ്വാനി സമർപ്പിച്ച വിടുതൽ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു.
സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ് ലഖ്നൊ കോടതിയിലേയ്ക്ക് മാറ്റിയത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിനയ് കട്യാർ, സാധ്വി ഋതംഭര, വിഎച്ച്പിയുടെ ഹരി ഡാൽമിയ എന്നിവരോടും നേരിട്ട് ഹാജരാവാൻ സിബിഐ പ്രത്യേക ജഡ്ജി എസ് കെ യാദവ് നിർദേശം നൽകിയിരുന്നു.
അദ്വാനി, ഉമാഭാരതി, മുരളി മനോഹർ ജോഷി എന്നിവരുൾപ്പെടെ 15 പേർക്കെതിരെ ബാബറി മസ്ജിദ് കേസിൽ ഗൂഡാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ ഏപ്രില്‍ 19നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ലഖ്നൊ കോടതി കേസുകൾ പരിഗണിച്ച് രണ്ട് വര്‍ഷത്തിനുള്ളിൽ വിധി പറയണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.