'തിരുമ്പി വരുവേൻ കെസി, വേണുവിന്റെ പണി തീർന്നു എന്ന് പറഞ്ഞവർ ഇളിഭ്യർ', വൈറലായി ജയശങ്കറിന്റെ കുറിപ്പ്
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ നിന്നാണ് കോണ്‍ഗ്രസ് കെസിയെ രാജ്യസഭയില്‍ എത്തിക്കുക. അശോക് ഗെഹ്ലോട്ടിന്റെയും സച്ചിന് പൈലറ്റിന്റെയും നോമിനികളെ തളളിയാണ് ഹൈക്കമാന്‍ഡ് കെസി വേണുഗോപാലിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും വിശ്വസ്തനാണ് കെസി. അത് തന്നെയാണ് കെസിക്ക് ഗുണമായതും. പാര്‍ലെമന്റിലേക്ക് കെസി വേണുഗോപാല്‍ തിരിച്ച് വരുന്നതിനെ കുറിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം:
ഒരിടവേളയ്ക്കു ശേഷം
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' തിരുമ്പി വരുവേൻ കെസി... ചെറിയ ഒരിടവേളയ്ക്കു ശേഷം, ഇന്ത്യൻ പാർലമെന്റിൽ തിരിച്ചെത്തുകയാണ് കെസി വേണുഗോപാൽ. കേരളത്തിൽ നിന്നല്ല രാജസ്ഥാനിൽ നിന്നാണ് കെസിയുടെ രണ്ടാംവരവ്; രാജ്യസഭയാണ് പുതിയ തട്ടകം. രാഹുൽഗാന്ധി സ്ഥാനത്യാഗം ചെയ്തതോടെ വേണുവിൻ്റെ പണി തീർന്നു, ഇനി പഴയ കളി നടക്കില്ല എന്നു പറഞ്ഞു നടന്നവർ ഇളിഭ്യരായി.
മനസ്സാക്ഷി സൂക്ഷിപ്പുകാരൻ
കരുണാകരൻ്റെ കളരിയിൽ കച്ചകെട്ടി അഭ്യാസം പഠിച്ചയാളാണ് വേണുഗോപാൽ. സംസ്ഥാന മന്ത്രിയായും കേന്ദ്ര സഹമന്ത്രിയായും കഴിവു തെളിയിച്ചു. നിലവിൽ എഐസിസി ജനറൽ സെക്രട്ടറി മാത്രമല്ല, വർക്കിങ് കമ്മിറ്റി അംഗവുമാണ്. രാഹുൽജിയുടെ ഏറ്റവും വിശ്വസ്തൻ, മനസ്സാക്ഷി സൂക്ഷിപ്പുകാരൻ.
സിദ്ദിഖിന്റെ ചീട്ട് കീറി
ഉമ്മൻചാണ്ടി ഐ ഗ്രൂപ്പിൽ നിന്നു പിടിച്ചു വാങ്ങിയ വയനാട് സീറ്റിൽ രാഹുൽജിയെ നിർത്തി സിദ്ദിഖിന്റെ ചീട്ട് കീറിയതും വേണു തന്നെ. കർണാടക പോയപ്പോൾ മഹാരാഷ്ട്ര വീണ്ടെടുത്ത കെസിയെ സോണിയാ ഗാന്ധിക്കും തഴയാൻ കഴിഞ്ഞില്ല. കേരളത്തെ സംബന്ധിച്ച്, ഇനി കോൺഗ്രസ് ഹൈക്കമാൻഡ് എന്നു പറഞ്ഞാൽ കെസി തന്നെ''.
ട്രബിള്‍ ഷൂട്ടര്‍
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കെസി വേണുഗോപാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിട്ട് പൂര്‍ണമായും സംഘടനാ പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. കര്‍ണാടകത്തില്‍ ഡികെ ശിവകുമാറിനെ പോലെ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ എന്നാണ് ദേശീയ തലത്തില്‍ കെസി വേണുഗോപാല്‍ അറിയപ്പെടുുന്നത്.
കർണാടകത്തിലെ റോൾ
കര്‍ണാടക നിയമസഭാ തിരഞ്ഞെപ്പിന് പിന്നാലെ ജെഡിഎസിനെ കൂട്ട് പിടിച്ച് സര്‍ക്കാര്‍ ഉണ്ടാക്കിയതിന് പിന്നിലെ കെസി വേണുഗോപാലിന്റെ പങ്ക് കയ്യടി നേടിയിരുന്നു. എന്നാല്‍ പിന്നീട് എംഎല്‍എമാര്‍ മറുകണ്ടം ചാടിയതും സര്‍ക്കാര്‍ നിലംപൊത്തിയതും കെസിക്ക് ക്ഷീണമായി. മഹാരാഷ്ട്രയിലെ പ്രതിസന്ധി പരിഹരിക്കുന്നതിലും കെസി പങ്ക് വഹിച്ചിരുന്നു.
രാജ്യസഭയിൽ പൊരുതാൻ
ജാര്‍ഖണ്ഡിലും ഇപ്പോള്‍ മധ്യപ്രദേശിലും കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും കെസി വേണുഗോപാല്‍ രംഗത്തുണ്ട്. ലോക്സഭയില്‍ ബിജെപിയുടെ മൃഗീയ ഭൂരിപക്ഷത്തിന് മുന്നില്‍ നിരായുധരായ കോണ്‍ഗ്രസ് രാജ്യസഭ ബിജെപിക്ക് വിട്ട് കൊടുക്കാനാവില്ല എന്ന ഉറച്ച തീരുമാനത്തിലാണ്.
പ്രബലർ രാജ്യസഭയിലേക്ക്
ഈ തീരുമാനത്തിന്റെ ഭാഗമായാണ് കെസി വേണുഗോപാല്‍ അടക്കമുളളവരെ രാജ്യസഭയിലേക്ക് അയക്കുന്നത്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ അടക്കമുളളവര്‍ രാജ്യസഭയിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്സ ദിഗ്വിജയ് സിംഗിനേയും കെസി വേണുഗോപാലിനേയും പോലുളള മുതിര്‍ന്ന നേതാക്കള്‍ രാജ്യസഭയില്‍ വേണ്ടതുണ്ട് എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.