'ദില്ലിയിൽ ജയപരാജയങ്ങൾ നിർണയിക്കുന്നത് കോൺഗ്രസ്, അവർ കൈപ്പത്തിക്ക് വോട്ട് ചെയ്താൽ ബിജെപി ജയിക്കും'
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പോരാട്ടച്ചൂടിലേക്ക് കടക്കുകയാണ് രാജ്യതലസ്ഥാനമായ ദില്ലി. ഫെബ്രുവരി 8നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11ന് ഫലപ്രഖ്യാപനം ഉണ്ടാകും. ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കും രാജ്യം ഭരിക്കുന്ന ബിജെപിക്കും മാത്രമല്ല കോണ്‍ഗ്രസിനും നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്.
സമീപകാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മിക്കതിലും ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു. കോണ്‍ഗ്രസാകട്ടെ മിക്കയിടത്തും നേട്ടമുണ്ടാക്കി. എന്നാല്‍ ദില്ലിയില്‍ കെജ്രിവാള്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോൺഗ്രസാണ് ദില്ലിയിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതെന്നാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ വിലയിരുത്തൽ. അവരുടെ വോട്ട് കൈപ്പത്തി അടയാളത്തിൽ രേഖപെടുത്തിയാൽ ബിജെപി ജയിക്കുമെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ദൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടാം തീയതി വോട്ടെടുപ്പ്; 11ന് വോട്ടെണ്ണൽ. അഞ്ചു വർഷം അഴിമതിയില്ലാതെ ഭരിച്ചതിൻ്റെയും അധികാരം പരിമിതമായിരുന്നിട്ടും പരമാവധി ജനോപകാരപ്രദമായ പരിപാടികൾ നടപ്പാക്കിയതിൻ്റെയും ആത്മവിശ്വാസത്തോടെയാണ് അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയും ജെഎൻയു- ജാമിഅഃ സമരങ്ങളും സൃഷ്ടിച്ച ബിജെപി വിരുദ്ധ വികാരവും ആം ആദ്മി പാർട്ടിയ്ക്ക് സഹായകമാകും.
2015ൽ ബിജെപി വിരുദ്ധ വോട്ടുകൾ മൊത്തം കിട്ടിയപ്പോൾ ആം ആദ്മി 70ൽ 67 സീറ്റും നേടി. 2019ൽ അതേ വോട്ട് ബാങ്കിൽ നിന്ന് കോൺഗ്രസ് ഒരു പങ്ക് നേടിയപ്പോൾ ഏഴ് ലോക്‌സഭാ മണ്ഡലവും ബിജെപി കൊണ്ടുപോയി. ചുരുക്കിപ്പറഞ്ഞാൽ, ജയാപജയങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസാണ്. അവരുടെ വോട്ട് കൈപ്പത്തി അടയാളത്തിൽ രേഖപെടുത്തിയാൽ ബിജെപി ജയിക്കും. ചൂൽ അടയാളത്തിൽ ചെയ്താൽ, ആം ആദ്മി ഭരണം നിലനിർത്തും''.












Click it and Unblock the Notifications