'ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുള്ളക്കുട്ടിയോ ടോം വടക്കനോ അല്ല'
തിരുവനന്തപുരം: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി വിട്ടിരിക്കുകയാണ് ജ്യോതിരാദി സിന്ധ്യ. സംസ്ഥാന നേതൃത്വത്തിനുള്ളിലെ അധികാര വടംവലിയാണ് സിന്ധ്യയുടെ രാജിയില്‍ കലാശിച്ചത്. സിന്ധ്യയെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധിയും കമല്‍നാഥും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയിരുന്നുവെങ്കില്‍ ഇതെല്ലാം തള്ളിയാണ് 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
അതിനിടെ സിന്ധ്യയുടെ രാജിയില്‍ പ്രതികരിക്കുകയാണ് അഡ്വ ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം.

നേതൃത്വത്തോട് ഇടഞ്ഞ്
കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. 2018 ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത് സിന്ധ്യയുടെ പേരായിരുന്നു. തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയെങ്കിലും സിന്ധ്യയെ മുഖ്യമന്ത്രിയാക്കാന്‍ നേതൃത്വം തയ്യാറായില്ല.

സാധ്യത ഇല്ലാതായി
പിസിസി അധ്യക്ഷനായ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. ഉപമുഖ്യമന്ത്രിയായി സിന്ധ്യ വരട്ടെയെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. ഇതോടെ ദേശീയ നേതൃത്വം ഇടപെട്ട് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ സിന്ധ്യയെ ഉപമുഖ്യമന്ത്രി ആക്കുന്നതിനെതിരെ കമല്‍നാഥ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചരട് വലിച്ചു. അതോടെ ആ സാധ്യതയും ഇല്ലാതായി.

ത്രിശങ്കുവില്‍
ഒന്നുകില്‍ അധ്യക്ഷ സ്ഥാനം അല്ലേങ്കില്‍ രാജ്യസഭ സീറ്റ് എന്നതായിരുന്നു സിന്ധ്യയുടെ ആവശ്യം. ഇതിലും സമവായത്തിന് കമല്‍നാഥ് വിഭാഗം തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് സ്വന്തം പക്ഷത്തുള്ള 14 എംഎല്‍എമാരേയും കൂട്ടി സിന്ധ്യ രാജിവെച്ചിരിക്കുന്നത്. അതേസമയം സിന്ധ്യയുടെ രാജി മധ്യപ്രദേശില്‍ സര്‍ക്കാരിന്‍റെ നിലനില്‍പ്പ് തന്നെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്.

സിന്ധ്യയുടെ ആവശ്യം
ഇതോടെ കമല്‍നാഥ് സംസ്ഥാന അധ്യക്ഷ പദവിയൊഴിഞ്ഞ് ആ സ്ഥാനത്തേക്ക് സിന്ധ്യയെ അവരോധിക്കണമെന്ന് സിന്ധ്യ വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അതിനും കമല്‍നാഥ് വിഭാഗം ഒരുക്കമായിരുന്നില്ല. ഏറ്റവും ഒടുവില്‍ മധ്യപ്രദേശില്‍ ഒഴിവ് വരാനിരിക്കുന്ന രാജ്യസഭ സീറ്റില്‍ സിന്ധ്യ അവകാശമുന്നയിച്ചു.
Recommended Video

ചെറിയ മീനല്ല
വിഷയത്തില്‍ അഡ്വ ജയശങ്കറിന്‍റെ പ്രതികരണം ഇങ്ങനെ-ജ്യോതിരാദിത്യ സിന്ധ്യ ചെറിയ മീനല്ല; വെറും രാമൻ നായരോ അബ്ദുല്ലക്കുട്ടിയോ ടോം വടക്കനോ അല്ല.ഗ്വാളിയോർ രാജകുടുംബാംഗം, മഹാറാണ ജിവാജി റാവുവിന്റെ പൗത്രൻ, മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകൻ, കശ്മീർ മഹാരാജാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ കരൺ സിങ്ങിന്റെ മരുമകൻ;

രാഹുൽഗാന്ധിയുടെ വിശ്വസ്തൻ
എല്ലാത്തിനും ഉപരി രാഹുൽഗാന്ധിയുടെ വിശ്വസ്തൻ. തറവാട്ടു മണ്ഡലമായ ഗുണെയിൽ തോറ്റതു മുതൽ രാജകുമാരൻ അസ്വസ്ഥനായിരുന്നു. രാജ്യസഭാ സീറ്റ് കൂടി കിട്ടാതെ വന്നപ്പോൾ അസാരം മുഷിഞ്ഞു. അഹിംസാ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, താമരപ്പൂങ്കാവനത്തിൽ താമസം ഉറപ്പിച്ചു. തെറ്റിദ്ധരിക്കരുതേ, സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല, ജനങ്ങളെ സേവിച്ചു മതിവരാത്തതു കൊണ്ടു മാത്രമാണ് ഈ കടുത്ത തീരുമാനം, ജയശങ്കര്‍ കുറിച്ചു.

കോൺഗ്രസ്സ് ഒറ്റുകാരാകുന്നു
വിഷയത്തില്‍ ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്‍റെ പ്രതികരണം ഇങ്ങനെ-ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്സിൽ നിന്നും രാജിവച്ചു. അമിത്ഷായ്‌ക്കൊപ്പം അല്പംമുൻപ് പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾ പങ്ക് വയ്ക്കുന്നു..രാജ്യം സംഘ്പരിവാറിനെതിരെ സമരമുഖത്തു നിൽക്കുമ്പോൾ കോൺഗ്രസ്സ് ഒറ്റുകാരാകുന്നു.

വിശ്വസിക്കാനാകും
ബിജെപി വിലപറഞ്ഞുറപ്പിച്ച ഇദ്ദേഹം ചെറിയ പുള്ളിയല്ല, , രാഹുൽ രാജിവച്ചപ്പോൾ കോൺഗ്രസ്സ് പ്രസിഡന്റായി വാഴിക്കാൻ ഇറക്കി നിർത്തിയ 'പുലിക്കുട്ടിയായിരുന്നു' ..നിയുമെങ്ങനെ കോൺഗ്രസ്സിനെ വിശ്വസിക്കാനാകും ??,എഎ റഹീം കുറിച്ചു.












Click it and Unblock the Notifications