മമത വെറും പുലിയല്ല, രാജകീയ ബംഗാള്‍ കടുവയാണ്; പിന്തുണ നല്‍കാത്തത് ഇടതുപക്ഷം മാത്രം: ജയശങ്കര്‍
കൊല്‍ക്കത്ത: ശാരദാ ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണറെ അറസ്റ്റു ചെയ്യാനുള്ള സിബിഐ നീക്കത്തെ ചെറുത്ത് മമതാ ബാനര്‍ജി കൊല്‍ക്കത്തിയിലാരംഭിച്ച ധര്‍ണ്ണ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ യുദ്ധമായി മാറിക്കഴിഞ്ഞു.
സമരം ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെയാണെന്ന് മമത വ്യക്തമാക്കിയതിന് പിന്നാലെ രാഹുല്‍ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ മമതയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ബംഗാളിലെ പ്രധാന എതിരാളികളായ സിപിഎം മമതയുടെ ധര്‍ണ്ണക്ക് പിന്തുണ അര്‍പ്പിച്ചിട്ടില്ല. മമതാ ബാനര്‍ജി വെറുമൊരു പുലിയല്ല, രാജകീയ ബംഗാള്‍ കടുവയാണെന്നാണ് അഡ്വ: ജയശങ്കര്‍ വിശേഷിപ്പിക്കുന്നത്.. അദ്ദേഹത്തിന്‍റെ ഫേസബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
വെറും പുലിയല്ല
മമതാ ബാനർജി വെറും പുലിയല്ല, രാജകീയ ബംഗാൾ വ്യാഘ്രമാണ്. സോമനാഥ് ചാറ്റർജിയെ തോല്പിച്ച് ലോക്സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു.
വീരവനിത
സിംഗൂർ വിഷയത്തിൽ 26ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ച, 35കൊല്ലം നീണ്ട മാർക്സിസ്റ്റ് ഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച, ടാറ്റായുടെ കാർ ഫാക്ടറി പൂട്ടി കൃഷി ഭൂമി കർഷകർക്കു തിരിച്ചു കൊടുത്ത വീരവനിത.
മല്ലയുദ്ധപ്പോരാട്ടം
പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്ക മമതാ ബാനർജി നരേന്ദ്രമോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാൾ അടിപെടും വരെ മല്ലയുദ്ധപ്പോരാട്ടം.
കമ്യൂണിസ്റ്റ് പാർട്ടികൾ
ഈ ധർമ്മയുദ്ധത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുതൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗു വരെയുളള പാർട്ടികൾ മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രം മടിച്ചു നില്ക്കുന്നു. അരേ ദുരാചാര നരേന്ദ്രമോദീ.. പരാക്രമം മമതയോടല്ല വേണ്ടൂ...
ഫേസ്ബുക്ക് പോസ്റ്റ്
ജയശങ്കര്‍
കോടതി വിധി
അതേസമയം, കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണര്‍ക്കെതിരായ സിബിഐയുടെ പരാതികള്‍ ചൊവ്വാഴ്ച്ച രാവിലെ സുപ്രീംകോടതി പരിഗണിച്ചു. പോലീസ് കമ്മീഷ്ണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാവണമെന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഷില്ലോംഗിലാണ് പോലീസ് കമ്മീഷ്ണര്‍ ഹാജരാവേണ്ടത്. കോടതി വിധി മമതക്ക് കനത്ത തിരിച്ചടിയായി.
21 ന് വീണ്ടും പരിഗണിക്കും
തെളിവ് ഹാജരാക്കിയാൽ ശക്തമായ നടപടി പൊലീസ് കമ്മീഷണര്‍ക്കെതിരെ സ്വീകരിക്കുമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഒരു ചുവന്ന ഡയറിയും പെൻഡ്രൈവും കാണാനില്ലെന്നാണ് സിബിഐ അവകാശപ്പെടുന്നത്. അത് എന്ത് തെളിവാണെന്നും അത് എങ്ങനെ നശിപ്പിച്ചുവെന്നും സിബിഐക്ക് കോടതിയെ ബോധ്യപ്പെടുത്തേണ്ടിവരും. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.
മമതക്ക് അനുകൂലമല്ല
സിബിഐയുടെ നടപടി രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും ചിട്ടിക്കേസുകളിലെ വസ്തുതകള്‍ മമതക്ക് അനുകൂലമല്ല എന്നതാണു സ്ഥിതി. മമതയും ചില ബന്ധുക്കളും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ബിജപിയുടെ ആരോപണം. കോടതിയുടെ ഇടപെടലിന് ശേഷം മതി ഇനിയുള്ള നടപകളെന്നാണ് സിബിഐയുടെ തീരുമാനം.
വെല്ലുവിളി
പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെ മമത ബാനര്‍ജി വെല്ലുവിളിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം ബംഗാളില്‍ രാഷ്ട്രപതി ഭരണത്തിനുള്ള നടപടി എടുക്കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട്.
വീരപരിവേഷം
രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത് മമതയ്ക്ക് വീരപരിവേഷം നല്‍കുമെന്നും ബിജെപി വിലയിരുത്തുന്നു. മമതാ ബനര്‍ജിയുടെ ധര്‍ണ്ണയിലൂടെ പ്രതിപക്ഷ ഐക്യനിര ശക്തമാകുന്നതും ബിജെപി നിരീക്ഷിച്ചു വരുന്നുണ്ട്. കോണ്‍ഗ്രസിന് പുറമെ ഇടതു പാര്‍ട്ടികള്‍ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ധര്‍ണ്ണക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞു.
പിന്തുണയേറി
ബീഹാറിലെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡിഎംകെ നേതാവ് എംകെ സ്റ്റാലില്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ നിരവധി സാമൂഹിക-സാംസ്കാരിക നായകന്‍മാരും മമതക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.