ശാസ്താവിനെ യുവതികളില്‍ നിന്ന് രക്ഷിക്കാന്‍ കോണ്‍ഗ്രസ് വരികയാണ്; രൂക്ഷ പരിഹാസവുമായി ജയശങ്കര്‍
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങള്‍ക്കാണ് ഇടംവെച്ചിരിക്കുന്നത്. കോടതി വിധി നടപ്പിലാക്കുമെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ വലിയൊരൂ വിഭാഗം വിശ്വാസികളുടെ വോട്ട് ബാങ്ക് ലക്ഷ്യം കണ്ടുള്ള നയങ്ങളാണ് കോണ്‍ഗ്രസ്സും ബിജെപിയും സ്വീകരിക്കുന്നത്.
ഞായറാഴ്ച്ച ശക്തമായ കാറ്റിനും മഴക്കും സാധ്യത, റെഡ്അലര്‍ട്ട്, സ്ഥിതിഗതികള്‍ ഗുരതരമായേക്കുമെന്ന് സൂചന
കോടതി വിധിയെ ആര്‍എസ്എസ് സ്വാഗതം ചെയ്തതിനാല്‍ ആദ്യ ഘട്ടത്തില്‍ സമരത്തില്‍ നിന്ന് പിന്നോട്ടു പോയ ബിജെപി വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് വലിയ സമര പ്രക്ഷോഭങ്ങളുമായി മുന്നോട്ടു വരികയായിരുന്നു. സുപ്രീംകോടതിയുടെ വിധിയില്‍ സിപിഎമ്മിനേയും സര്‍ക്കാറിനേയും പഴിചാരാനാണ് ബിജെപി നീക്കം. അതുവഴി വിശ്വാസികളെ സിപിഎമ്മില്‍ നിന്ന് അകറ്റുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടാവട്ടെ ബഹുരസവുമാണ്.
സ്ത്രീപ്രവേശനവിധി
ശബരിമലയിലെ സ്ത്രീപ്രവേശനവിധിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം. വിധി വന്നപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ ഇരുന്നു മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും വിധിയെ സ്വാഗതം ചെയ്തു. കാര്യകാരണങ്ങള്‍ വ്യക്തമാക്കി വിടി ബല്‍റാമും വിധിയെ സ്വാഗതം ചെയ്തു.
'കാറ്റ് എങ്ങോട്ട്'
ആദ്യ ദിനങ്ങളില്‍ കൃത്യമായ നിലപാട് എടുക്കാന്‍ വയ്യാതെ കുഴങ്ങിയ കോണ്‍ഗ്രസ് നേതൃത്വം പിന്നീട് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് 'കാറ്റ് എങ്ങോട്ട്' എന്ന് മനസ്സിലാക്കി തീരുമാനം എടുക്കുകയായിരുന്നു. വിധിയെ സ്വാഗതം ചെയ്ത സിപിഎമ്മിനെ പഴിചാരി വിശ്വാസികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം.
പ്രത്യക്ഷ സമരം
നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് വിശ്വസികളെ ബോധ്യപ്പെടുത്താന്‍ ഇന്നുമുതല്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയാണ് കോണ്‍ഗ്രസ്. പത്തനംതിട്ടയില്‍ ഇന്ന് ഡിസിസി നടത്തുന്ന ഏകദിന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
എ ജയശങ്കര്‍
കോടതി വിധിയോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ്സിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ എ ജയശങ്കര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
യുവതികളുടെ കടന്നാക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍
പിണറായി വിജയനും കാനം രാജേന്ദ്രനും കടന്നപ്പളളി രാമചന്ദ്രനും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുമ്പോള്‍, ആര്‍എസ്എസും ബിജെപിയും വ്യത്യസ്ത നിലപാടുകള്‍ കൈക്കൊളളുമ്പോള്‍, ശബരിമല ശാസ്താവിനെ യുവതികളുടെ കടന്നാക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടു വരികയാണ്.
മതാചാരങ്ങളില്‍ തൊട്ടു കളിക്കരുത്
മതാചാരങ്ങളില്‍ തൊട്ടു കളിക്കരുത് എന്നാണ് അനാദി കാലം മുതല്‍ പാര്‍ട്ടി നയം. യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലവും ദേവസ്വം ബോര്‍ഡിന്റെ നിലപാടും അതുതന്നെ ആയിരുന്നു. നിരീശ്വരവാദികള്‍ അധികാരം പിടിച്ചതുകൊണ്ടാണ് ഇപ്പോള്‍ വിപരീത വിധി ഉണ്ടായിട്ടുളളത്.
ഗ്രൂപ്പ് വ്യത്യാസം മറന്ന്
ആദ്യഘട്ടത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ മുല്ലപ്പളളിയും ചെന്നിത്തലയും മുരളീധരനും സുധാകരനും ഗ്രൂപ്പ് വ്യത്യാസം മറന്നു കളത്തിലിറങ്ങി.
സ്വാമിയേ ശരണമയ്യപ്പ
സഖാവ് ഷിബു ബേബി ജോണ്‍ ആദ്യം തന്നെ വിധിയോടു വിയോജിപ്പ് രേഖപെടുത്തി. റിവ്യൂ ഹര്‍ജി കൊടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി സാഹിബും ആവശ്യപ്പെട്ടു. മാണിസാറും ജോണി നെല്ലൂരും പണ്ടു മുതലേ അയ്യപ്പ ഭക്തരാണ്. അടുത്ത ഘട്ടത്തില്‍ ശബരിമല സമരം യുഡിഎഫ് ഏറ്റെടുക്കും.
സ്വാമിയേ ശരണമയ്യപ്പ!
ഫെയ്സ്ബുക്ക് പോസ്റ്റ്
ജയശങ്കർ