അഫ്സൽ ഗുരുവിന്റെ മകന് പത്താംക്ലാസ് പരീക്ഷയിൽ റാങ്ക്, അച്ഛന്റെ അനുഗ്രഹമെന്ന് ഗാലിബ് ഗുരു
അച്ഛന്റെ അനുഗ്രഹവും പ്രാർത്ഥനയും കൊണ്ടാണ് ഉന്നത വിജയം നേടാനായതെന്ന് ഗാലിബ് ഗുരു.
ജമ്മു: പാര്‍ലമെന്‌റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന്‌റെ മകന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം. ജമ്മു-കശ്മീര്‍ ബോര്‍ഡ് പരീക്ഷയിലാണ് ഗാലിബ് ഗുരു പത്തൊന്‍പതാം റാങ്ക് നേടിയത്. അടിയ്ക്കടി സംഘര്‍ഷങ്ങള്‍ നടക്കുന്ന കശ്മീരിൽ പഠനം നടത്താൻ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗാലിബിന്‌റെ വിജയം മാതൃകയാണ്.
പത്താംക്ലാസ് പരീക്ഷയില്‍ 94 ശതമാനം മാര്‍ക്കാണ് ഗാലിബ് നേടിയത്. ഭർത്താവ് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഒരുപാട് സന്തോഷിച്ചേനെ എന്ന് അഫ്‌സലിന്‌റെ ഭാര്യ തബ്‌സം ഗുരു പറഞ്ഞു. പിതാവ് തൂക്കിലേറ്റപ്പെടുമ്പോള്‍ ഗാലിബിന് 12 വയസ്സായിരുന്നു പ്രായം. പിതാവിന്റെ അനുഗ്രഹമാണ് തന്‌റെ വിജയത്തിന് കാരണമെന്ന് ഗാലിബ് പറഞ്ഞു. പഠനത്തോടൊപ്പം തന്നെ പ്രാര്‍ഥന മുടക്കരുതെന്ന് പിതാവ് പറഞ്ഞിരുന്നു. അതാണ് തന്‌റെ വിജയത്തിന് കാരണമെന്ന് ഗാലിബ് വ്യക്തമാക്കി.
അഫ്‌സല്‍ ഗുരുവും പഠനത്തില്‍ മിടുക്കനായിരുന്നു. എംബിബിഎസ് പഠനത്തിനിടെയാണ് അദ്ദേഹം ഭീകരപ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നത്.