'പരീക്ഷയുടെ പവിത്രതയെ ബാധിച്ചു'; നീറ്റ് വിവാദത്തിൽ കേന്ദ്രത്തിനും എൻടിഎയ്ക്കും സുപ്രീം കോടതി നോട്ടീസ്
നീറ്റ് വിവാദത്തിൽ കേന്ദ്രസർക്കാരിനും നാഷ്ണൽ ടെസ്റ്റിങ് ഏജൻസിക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. നീറ്റ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതി നടപടി. അതേസമയം പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന ഹർജികളിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.
'ഇത് അത്ര ലളിതമായ കാര്യമല്ല. പരീക്ഷയുടെ പവിത്രതയെ തന്നെ ബാധിച്ച സംഭവമാണിത്. ഞങ്ങൾക്ക് ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം ലഭിക്കണം. അതേസമയം എം ബി ബി എസ് അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‍റെ കൗൺസലിങ് നടപടികൾ സ്റ്റേ ചെയ്യുന്നില്ല', ജസ്റ്റിസ് അസ്മാനുള്ള അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഹർജികളിൽ ജുലൈ 8 ന് വീണ്ടും കോടതി വാദം കേൾക്കും.

നീറ്റ് പരീക്ഷകളിൽ ക്രമക്കേട് നടന്നുവെന്നും പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നീറ്റ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് വിവാദമായത്. ഹരിയാണയിലെ ഒരു സെന്ററിൽ നിന്നു മാത്രം ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. ആരോപണങ്ങൾ ശക്തമായതോടെ 44 പേർക്ക് മുഴുവൻ മാർക്കും കിട്ടിയത് ഗ്രേസ് മാർക്കിലൂടെയാണെന്ന് എൻ ടി എ ചെയർമാൻ വിശദീകരിച്ചത്. പരീക്ഷ വൈകിയതുമൂലം സമയം തികയാതെവന്നവർക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിർദേശ പ്രകാരം ഗ്രേസ് മാർക്ക് നൽകിയത്. ആറ് സെൻ്ററുകളിലാണ് സമയക്രമത്തിൻ്റെ പരാതി ഉയർന്നത്. അവർക്കാണ് മാർക്ക് നൽകിയതെന്നും ചെയർമാൻ പറഞ്ഞു.
എന്നാൽ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന് വിദ്യാർത്ഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടു്ന്നു. സമയം വൈകിയതിനാലാണ് ഗ്രേസ് മാർക്ക് നൽകിയതെന്ന് വിശദീകരിക്കുമ്പോഴും ഇക്കാര്യം പരീക്ഷയ്ക്ക് മുമ്പുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിൽ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
അതേസമയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രം സമിതിയെ രൂപീകരിച്ചു. നാലംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്.യു പി എസ്‍ സി മുൻ ചെയർമാൻ ആണ് സമിതി ചെയർമാൻ. ഗ്രേസ് മാർക്ക് നൽകിയതിൽ അപാകതയുണ്ടോയെന്ന് സമിതി പരിശോധിക്കും. ആറ് സെൻ്ററുകളിലെ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നൽകിയതാണ് പരിശോധിക്കുക. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറ്റു പരാതികളും സമിതി പരിശോധിക്കും. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.












Click it and Unblock the Notifications