നാഗാലാന്റിനെ പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിച്ചു; അഫ്‌സ്പ 6 മാസത്തേക്ക് നീട്ടി
ഗുവാഹത്തി: സംസ്ഥാനത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് നാഗലാന്റിലെ അഫ്‌സ്പ 6 മാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സായുധ സേനയക്ക് മുന്‍കൂട്ടി അറിയിപ്പില്ലാതെ സംസ്ഥാനത്ത് എവിടെയും ഓപ്പറേഷന്‍ നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സാധിക്കും. നാഗാലാന്‍ഡ് സംസ്ഥാനം മുഴുവനും ഉള്‍പ്പെടുന്ന പ്രദേശം അസ്വസ്ഥവും അപകടകരവുമായ അവസ്ഥയിലായതിനാല്‍ സായുധ സേനയുടെ സഹായം അത്യാവശ്യമാണ്. അതിനാല്‍ 2019 ഡിസംബര്‍ 30 മുതല്‍ ആറുമാസത്തേക്ക് അതായത് ജൂണ്‍ വരെ സംസ്ഥാനത്ത് അഫ്‌സ്പ ഏര്‍പ്പെടുത്തിയതായി വിജ്ഞാപനത്തില്‍ പറയുന്നു.
യാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് റെയിൽവേ; പുതുക്കിയ നിരക്ക് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊലപാതകം, കൊള്ളയടിക്കല്‍ എന്നിവ നടക്കുന്നതിനാലാണ് നാഗാലാന്‍ഡിനെ പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിക്കാനുള്ള തീരുമാനം സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് നാഗാലാന്‍ഡില്‍ ആദ്യമായി അഫ്‌സ്പ ചുമത്തുന്നത്. കൂടുതല്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അത്.
പിന്നീട് ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു പ്രത്യേക കരാറില്‍ ഒപ്പിട്ടിരുന്നു. 2015 ആഗസ്റ്റ് 3നായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നാഗാ വിമത ഗ്രൂപ്പായ എന്‍എസ്സിഎന്‍-ഐഎം ജനറല്‍ സെക്രട്ടറി തുയിംഗലെങ് മുയിവയും സര്‍ക്കാര്‍ മധ്യസ്ഥന്‍ ആര്‍എന്‍ രവിയും ചേര്‍ന്നാണ് അന്ന് ആ കരാറില്‍ ഒപ്പിട്ടത്.
നാഗാലാന്‍ഡിലെ പതിറ്റാണ്ടുകളുടെ കലാപത്തിന് ശേഷം 1997ല്‍ വെടിനിര്‍ത്തല്‍ കരാര്‍ രൂപം കൊണ്ടിരുന്നു. ഇതിന് ശേഷമാണ് മോദിയുടെ നേതൃത്വത്തില്‍ കരാറില്‍ ഒപ്പ് വെക്കുന്നത്. 18 വര്‍ഷത്തിനിടെ 80ഓളം ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ കരാര്‍ രൂപം കൊള്ളുന്നത്. എന്നിരുന്നാലും കരാറിന് ശേഷവും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന അഫ്‌സ്പ പിന്‍വലിച്ചിരുന്നില്ല.