'ബട്ട് ദ നാഷൻ വാണ്ട്സ് ടു നോ'.. അർണബ് ഗോസ്വാമിയെ ഭിത്തിയിലൊട്ടിച്ച് അപർണ സെൻ!
ദില്ലി: മോദി ഭക്തിയുടെ പേരില്‍ രൂക്ഷ വിമര്‍ശനത്തിന് നിരന്തരം ഇരയാകുന്ന മാധ്യമപ്രവര്‍ത്തകനാണ് അര്‍ണബ് ഗോസ്വാമി. മോദിക്കും ബിജെപിക്കും എതിരാകുന്ന നീക്കങ്ങളെ റിപ്പബ്ലിക് ചാനലിലെ ദ ഡിബേറ്റ് എന്ന ചര്‍ച്ചാ പരിപാടിയില്‍ അര്‍ണബ് കടിച്ച് കീറാറാണ് പതിവ്.
രാജ്യത്ത് മതത്തിന്റെ പേരില്‍ വര്‍ധിച്ച് വരുന്ന അക്രമങ്ങള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുമെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ചാനലില്‍ അര്‍ണബ് ഉറഞ്ഞ് തുളളിയിരുന്നു. അക്കൂട്ടത്തിലെ പ്രമുഖ സംവിധായകയായ അപര്‍ണ സെന്നിന്റെ വാര്‍ത്താ സമ്മേളനം നടക്കവേ ഫോണില്‍ അര്‍ണബ് നടത്തിയ വണ്‍ മാന്‍ ഷോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അര്‍ണബിന് അപര്‍ണ സെന്‍ നല്കിയ മറുപടിയും സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
അസഹിഷ്ണുതാ ലോബിയുടെ നുണപ്രചാരണം
അപര്‍ണ സെന്നിനെ കൂടാതെ ലോകം അറിയുന്ന ഇന്ത്യയിലെ ചലച്ചിത്രകാരന്മാരായ അടൂര്‍ ഗോപാലകൃഷ്ണനും മണിരത്നവും അനുരാഗ് കശ്യപും അടക്കമുളള 49 പേരാണ് ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. അസഹിഷ്ണുതാ ലോബി എന്നാണ് ഇവരെ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ ചാപ്പ കുത്തിയത്. അസഹിഷ്ണുതാ ലോബി നുണപ്രചാരണം നടത്തുകയാണ് എന്നും റിപ്പബ്ലിക് ടിവി ആരോപിച്ചു.
അർണബിന്റെ വൺ മാൻ ഷോ
കത്ത് വിവാദമായതിന് പിന്നാലെ അപര്‍ണ സെന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. റിപ്പബ്ലിക് ടിവി സ്റ്റുഡിയോയിലിരുന്നു ഫോണ്‍ വഴിയാണ് വാര്‍ത്താ സമ്മേളനം ലൈവായി നടക്കവേ അര്‍ണബ് ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത റിപ്പോര്‍ട്ടറുടെ ഫോണ്‍ ലൗഡ് സ്പീക്കറില്‍ ഇട്ടായിരുന്നു അര്‍ണബിന്റെ പ്രകടനം. തുടക്കത്തില്‍ അര്‍ണബിന് മറുപടി നല്കാന് അപര്‍ണ സെന്‍ ശ്രമിക്കുയുണ്ടായി.
നിങ്ങൾ അന്നെവിടെ ആയിരുന്നു
എന്നാല്‍ അപര്ണയ്ക്ക് പറയാനുളളത് കേള്‍ക്കാന്‍ ശ്രമിക്കാതെ അര്‍ണബ് തന്റെ സ്ഥിരം ശൈലിയില്‍ അലര്‍ച്ച തുടരുകയായിരുന്നു. കശ്മീരില്‍ പോലീസുകാരനായ അയൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നപ്പോഴും ജയ് ശ്രീറാം വിളിച്ചതിന് കൃഷ്ണദേവ് എന്ന യുവാവിനെ കൊലപ്പെടുത്തിയപ്പോഴും മതം കാരണം സിനിമ അഭിനയം ഉപേക്ഷിക്കുകയാണ് എന്ന് സൈറ വസീ പറഞ്ഞപ്പോഴും നിങ്ങള്‍ എവിടെയാണ് എന്നാണ് അര്‍ണബ് ചോദിച്ചത്. തന്റെ മറുപടി അര്‍ണബ് ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അപര്‍ണ സെന്‍ മറ്റ് റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് തുടങ്ങി.
അവഗണിച്ച് അപർണ
ഇതോടെ അര്‍ണബ് കൂടുതല്‍ പ്രകോപിതനായി. ''ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കാം. ഞാന്‍ നിങ്ങളുടെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തിയിരിക്കുകയാണ്. കാരണം നിങ്ങളെ പോലുളളവരെ തുറന്ന് കാണിക്കേണ്ടതുണ്ട്'' എന്നും അതിനിടെ അര്‍ണബ് പറയുന്നത് കേള്‍ക്കാം. എന്നാല്‍ അര്‍ണബിന്റെ അലര്‍ച്ചയെ പൂര്‍ണമായും അവഗണിച്ച് അപര്‍ണാ സെന്‍ വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കുകയായിരുന്നു. അര്‍ണബിന്റെ ഈ ഏകപക്ഷീയ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുണ്ടായി.
പരിഹസിച്ച് മറുപടി
അർണബിന്റെ ഈ വൺ മാൻ ഷോയെ സോഷ്യൽ മീഡിയ രൂക്ഷമായി പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. ഈ അപകടകരമായ ജല്പനം കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ക്കും വാര്‍ത്താ മാധ്യമങ്ങളെ കുറ്റം പറയാന്‍ അവകാശമില്ല. ഇതാണ് മാധ്യമപ്രവര്‍ത്തനം എങ്കില്‍ ഞാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എന്നാണ് ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തത്. ഒരു സാങ്കല്‍പ്പിക സംഭാഷണത്തിലൂടെയാണ് അപര്‍ണ സെന്‍ അര്‍ണബിനെ പരിഹസിച്ചിരിക്കുന്നത്. അതിങ്ങനെയാണ്:
'മാധ്യമപ്രവര്ത്തകന്: ഹിന്ദുക്കളുടെ മേലെ ജിസിയ നികുതി ചുമത്തിയപ്പോള്‍ നിങ്ങള്‍ എവിടെ ആയിരുന്നു?
ഞാന്‍: പക്ഷേ അത് ഔറംബസേബിന്റെ കാലത്ത് ആയിരുന്നു
മാധ്യമപ്രവര്ത്തകന്: അന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ നിശബ്ദയായിരുന്നത്? എനിക്ക് ഉത്തരം തരൂ.. ഈ രാജ്യത്തിന് അതറിയണം!'
അർണബ് എന്നാൽ രാജ്യം എന്നല്ല
അപര്‍ണ സെന്നിന്റെ ഈ പരിഹാസം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നടി സ്വര ഭാസ്കര്‍ അപര്‍ണയുടെ മറുപടിക്ക് കൈയടിച്ചിരിക്കുന്നു. സ്വയം രാജ്യമെന്ന് ധരിച്ച് വെച്ചിരിക്കുകയാണ് അര്‍ണബ് എന്ന് ട്വിറ്റേറിയന്‍സ് കുറ്റപ്പെടുത്തുന്നു. എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ എനിക്ക് അറിയണം എന്ന് വേണം പറയാന്‍. അല്ലാതെ രാജ്യത്തിന് മുഴുവന്‍ വേണ്ടി സംസാരിക്കാന്‍ അര്‍ണബിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ട്വിറ്ററിലെ പ്രതികരണങ്ങള്‍. പരിഹാസം പോലും അര്‍ണബ് അര്‍ഹിക്കുന്നില്ലെന്നും അവഗണിക്കൂ എന്നും ചിലര്‍ പ്രതികരിക്കുന്നു.
|
ട്വീറ്റ് വായിക്കാം
അപർണ സെന്നിന്റെ ട്വീറ്റ് വായിക്കാം