Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി: നാല് പാര്‍ട്ടികള്‍ പുറത്തേക്ക്, തീരുമാനം ഉടന്‍

ദില്ലി: രാജ്യത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബിജെപി നടത്തിവന്ന രാഷ്ട്രീയ നീക്കങ്ങള്‍ പൊളിയുന്നു. സഖ്യകക്ഷികളില്‍ മിക്ക പാര്‍ട്ടികളും ബിജെപിയെ കൈവിടുന്ന കാഴ്ചയാണിപ്പോള്‍. ഇക്കാര്യത്തില്‍ ആദ്യ പ്രഖ്യാപനം നടത്തിയത് അസമിലെ അസം ഗണപരിഷത്ത് ആണ്. തൊട്ടുപിന്നാലെ മൂന്ന് പാര്‍ട്ടികള്‍കൂടി ബിജെപി സഖ്യം വിടുമെന്ന് സൂചന നല്‍കി.

നാഗാലാന്റ്, മേഘാലയ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് തിരിച്ചടി ലഭിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരെ സഖ്യകക്ഷികള്‍ ബിജെപിയെ കൈവിടുന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയാകും. മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടം ശക്തിപ്പെടുത്താനുള്ള ബിജെപിയുടെ നീക്കവും അവതാളത്തിലാകുകയാണ്. എന്നാല്‍ ബദല്‍മാര്‍ഗം ബിജെപി ആലോചിക്കുന്നുവെന്നാണ് വിവരം....

ബിജെപിയെ വെട്ടിലാക്കിയത്

ബിജെപിയെ വെട്ടിലാക്കിയത്

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ പ്രധാന വിഷയമാണ് പൗരത്വ ഭേദഗതി ബില്ല്. ഇത് കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കി. തൊട്ടുപിന്നാലെ അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് എന്‍ഡിഎ സഖ്യം വിട്ടു.

മൂന്ന് പാര്‍ട്ടികള്‍ കൂടി

മൂന്ന് പാര്‍ട്ടികള്‍ കൂടി

അസം ഗണപരിഷത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ മൂന്ന് പാര്‍ട്ടികള്‍ കൂടി ബിജെപിയുമായുള്ള സഖ്യത്തില്‍ പുനരാലോചന നടത്തുകയാണ്. മേഘാലയ, ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളാണ് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നത്.

എന്‍ഇഡിഎ പൊളിയും

എന്‍ഇഡിഎ പൊളിയും

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് നിര്‍ഭാഗ്യകരമാണെന്ന് മേഘാലയ മുഖ്യമന്ത്രി കൊര്‍ണാഡ് സാങ്മ അഭിപ്രായപ്പെട്ടു. ബിജെപിയുമായി സഖ്യം തടുരണമോ എന്ന കാര്യത്തില്‍ ആലോചന നടത്തിവരികയാണെന്ന് സാങ്മ പറഞ്ഞു. ദേശീയതലത്തില്‍ എന്‍ഡിഎ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മറ്റൊരു സഖ്യം രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ) എന്നാണ് ഈ സഖ്യത്തിന്റെ പേര്.

11 കക്ഷികളുള്ള സഖ്യം

11 കക്ഷികളുള്ള സഖ്യം

ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിന്റെ ഭാഗമാകുന്നത് എന്‍ഇഡിഎ വഴിയാണ്. ഈ സഖ്യത്തില്‍ 11 പാര്‍ട്ടികളാണുള്ളത്. മിക്ക പാര്‍ട്ടികളും പൗരത്വ ഭേദഗതി ബില്ലിനോട് മുഖം തിരിച്ചിരിക്കുകയാണ്. സഖ്യത്തിലെ മൂന്ന് പാര്‍ട്ടികള്‍ ബിജെപി സഖ്യം തുടരണമോ എന്ന കാര്യം പുനരാലോചിക്കുകയാണെന്ന് അറിയിച്ചു.

40 ലക്ഷം പേര്‍ക്ക് പൗരത്വമില്ല

40 ലക്ഷം പേര്‍ക്ക് പൗരത്വമില്ല

പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിവരികയാണ് വടക്കുകിഴക്കന്‍ മേഖലയില്‍. ആദ്യഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. അപ്പോള്‍ 40 ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കാന്‍ സാധിച്ചിട്ടില്ല. രേഖകള്‍ പ്രകാരം ഇവര്‍ക്ക് പൗരത്വം ലഭിച്ചിട്ടില്ല. ഇവരെ വിദേശികളായാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്ല് പാസാക്കാന്‍ ശ്രമിക്കുന്നത്.

10 ലക്ഷം മുസ്ലിംകള്‍ കുടുങ്ങും

10 ലക്ഷം മുസ്ലിംകള്‍ കുടുങ്ങും

പൗരത്വം ലഭിക്കാത്ത 40 ലക്ഷം പേരില്‍ 28 ലക്ഷം ഹിന്ദുക്കളാണ്. 10 ലക്ഷം മുസ്ലിംകളും. ബാക്കി മറ്റു മതസ്ഥരും. മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. ഇനി രാജ്യസഭ കൂടി പാസാക്കിയാല്‍ ബില്ല് നിയമമാകും. എന്നാല്‍ തദ്ദേശീയര്‍ക്ക് പൗരത്വം നിഷേധിക്കുന്ന വകുപ്പുകള്‍ ബില്ലിലുണ്ടെന്ന് വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ സഖ്യകക്ഷികള്‍ ആരോപിക്കുന്നു.

തുടരേണ്ടതില്ല എന്ന് അഭിപ്രായം

തുടരേണ്ടതില്ല എന്ന് അഭിപ്രായം

ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ പ്രദേശവാസികള്‍ക്ക് തിരിച്ചടിയാകുന്ന ഒട്ടേറെ വകുപ്പുകള്‍ പുതിയ ബില്ലിലുണ്ടെന്ന് മേഘാലയ മുഖ്യമന്ത്രി കൊര്‍ണാഡ് സാങ്മ പറയുന്നു. ഈ ബില്ലിനെ തങ്ങള്‍ എതിര്‍ക്കുന്നു. ബിജെപി സഖ്യത്തില്‍ തുടരണമോ എന്ന് പാര്‍ട്ടി നേതൃ യോഗം തീരുമാനിക്കും. മിക്ക നേതാക്കള്‍ക്കും തുടരേണ്ടതില്ല എന്ന അഭിപ്രായമാണെന്നും സാങ്മ പറഞ്ഞു.

മേഘാലയയില്‍ കോണ്‍ഗ്രസിന് 20 സീറ്റ്

മേഘാലയയില്‍ കോണ്‍ഗ്രസിന് 20 സീറ്റ്

മേഘാലയ ഭരിക്കുന്നത് എന്‍പിപി നേതൃത്വം നല്‍കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് ആണ്. എന്‍പിപിക്ക് 20 സീറ്റാണുള്ളത്. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും 20 സീറ്റുണ്ട്. ബിജെപി എന്‍പിപിയെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് രണ്ടുസീറ്റുണ്ട്. ഭരണസഖ്യത്തിന് മൊത്തം 38 സീറ്റുകളാണുള്ളത്.

ത്രിപുരയിലും പ്രതിഷേധം

ത്രിപുരയിലും പ്രതിഷേധം

ത്രിപുരയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ഐപിഎഫ്ടി. ഇവര്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലിന് എതിരാണ്. ബിജെപി സഖ്യത്തില്‍ തുടരണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഉടന്‍ യോഗം ചേരും. പുതിയ ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്നും ഐപിഎഫ്ടി അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി മംഗല്‍ ദബ്ബര്‍മ പറഞ്ഞു.

ഒട്ടേറെ പേര്‍ക്ക് പരിക്ക്

ഒട്ടേറെ പേര്‍ക്ക് പരിക്ക്

ത്രിപുരയില്‍ ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ബിജെപിക്ക് 35 സീറ്റുണ്ട്. ഐപിഎഫ്ടിക്ക് എട്ട് സീറ്റും. പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കിയ ദിവസം ത്രിപുരയില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി ഐപിഎഫ്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പ്രദേശവാസികളുടെ പിന്തുണയുള്ള പാര്‍ട്ടിയാണ് ഐപിഎഫ്ടി.

തുടക്കമിട്ടത് എജിപി

തുടക്കമിട്ടത് എജിപി

ബിജെപിയുമായി ഇനി സഖ്യമില്ലെന്ന അസം ഗണപരിഷത്ത് വ്യക്തമാക്കി. അവര്‍ സഖ്യം വിട്ടതിന് പിന്നാലെയാണ് കൂടുതല്‍ പാര്‍ട്ടികള്‍ സമാനമായ നീക്കത്തിന് ഒരുങ്ങുന്നത്. അസമില്‍ ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. തങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും ജനങ്ങളുടെ പൗരത്വം സംരക്ഷിക്കാന്‍ കൂടെ നില്‍ക്കുമെന്നും അസം ഗണപരിഷത്ത് നേതാവ് അതുല്‍ ബോറ പറഞ്ഞു. ഇദ്ദേഹം മന്ത്രി പദവി രാജിവെച്ചു.

രാജ്യസഭ കടന്നാല്‍ സഖ്യംവിടും

രാജ്യസഭ കടന്നാല്‍ സഖ്യംവിടും

ബില്ല് രാജ്യസഭ കടക്കില്ലെന്നാണ് കരുതുന്നതെന്ന് മിസോറാം മുഖ്യമന്ത്രി സോറം തങ്ക പറഞ്ഞു. കേന്ദ്രത്തില്‍ സഖ്യകക്ഷിയാണ് സോറംതങ്കയുടെ പാര്‍ട്ടി. രാജ്യസഭയില്‍ പാസായാല്‍ ബിജെപി സഖ്യം അവസാനിപ്പിക്കുമെന്ന് സോറം തങ്ക പറഞ്ഞു. മിസോറാമില്‍ ബിജെപിക്ക് ഒരു സീറ്റാണുള്ളത്. സംസ്ഥാനത്ത് ബിജെപിയെ അവര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍ ബിജെപിക്കൊപ്പമാണ് സോറം തങ്കയുടെ എംഎന്‍എഫ്.

ബിജെപി തന്ത്രം ഇങ്ങനെ

ബിജെപി തന്ത്രം ഇങ്ങനെ

അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം കാര്യമാക്കേണ്ട എന്നാണ് ബിജെപി തീരുമാനം. പുതിയ പൗരത്വ ബില്ല് ബംഗാളില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കരുതുന്നത്. മാത്രമല്ല, ലോക്‌സഭാ മണ്ഡലങ്ങള്‍ ഈ മേഖലയില്‍ കുറവാണ്. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ തിരിച്ചടിയുണ്ടാകില്ല. അതേസമയം, ഇവിടെ നഷ്ടമാകുന്ന സീറ്റുകള്‍ ബംഗാളിലും ദക്ഷിണേന്ത്യയിലും പിടിക്കാനാണ് ബിജെപി തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+