ഗാന്ധി കുടുംബത്തിന്റെ സുരക്ഷാ ചുമതല സിആർപിഎഫിന്: എസ്പിജി സുരക്ഷ മോദിക്ക് മാത്രം, ഉടൻ ചുമതലയേൽക്കും!
ദില്ലി: കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മക്കളുടേയും സുരക്ഷാ ചുമതല സിആർപിഎഫ് ഏറ്റെടുത്തു. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസർക്കാർ നെഹ്റു കുടുംബത്തിന് നൽകിവന്നിരുന്ന എസ്പിജി സുരക്ഷ പിൻവലിച്ചത്. ഇതോടെയാണ് സോണിയാ ഗാന്ധി, മക്കളായ പ്രിയങ്കാ ഗാന്ധി രാഹുൽ ഗാന്ധി എന്നിവരുടെ സുരക്ഷാ ചുമതല സിആർപിഎഫ് ഏറ്റെടുത്തിട്ടുള്ളത്. ഇസ്രായേലി എക്സ് 95, എകെ സിരീസ്, എംപി5 തോക്കുകൾ കൈവശമുള്ള കേന്ദ്രസേനയാണ് ഇവർക്ക് സുരക്ഷയൊരുക്കുക. 10 ജൻപഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലാണ് കമാൻഡോകളുടെ സംഘം നിലയുറപ്പിക്കുക. ഇവർ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷയൊരുക്കാനുള്ള ചുമതലയും കേന്ദ്ര സേനാംഗങ്ങൾക്കുണ്ട്.
എസ്പിജി സുരക്ഷ പിൻവലിക്കൽ: കേന്ദ്രത്തിന് ലാഭം കോടികൾ, കേന്ദ്രത്തിന്റെ പുനപരിശോധനാ നീക്കം നിർണായകം!!
സമാനമായ സ്ക്വാഡ് തന്നെയാണ് ലോധി എസ്റ്റേറ്റിൽ പ്രിയങ്കാ ഗാന്ധി വധ്രയുടെ വസതിയിലും കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ വസതിയിലും സുരക്ഷയ്ക്കായെത്തുക. എസ്പിജി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചതോടെ വിഐപികൾക്ക് സുരക്ഷയൊരുക്കുന്ന സിആർപിഎഫിലെ വിവിഐപി സുരക്ഷാ യൂണിറ്റിനോടാണ് ഗാന്ധി കുടുംബത്തിന് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എസ്പിജി സുരക്ഷ നീക്കം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ എസ്പിജി സംഘത്തിന്റെ സഹായത്തോടെയായിരിക്കും സിആർപിഎഫ് സുരക്ഷയൊരുക്കുക. തുടർന്ന് ദില്ലി പോലീസിന്റെയും സംസ്ഥാനത്തെ മറ്റ് പോലീസ് സേനയുടേയും സഹായത്തോടെ ഓരോ നേതാക്കൾക്കും പ്രത്യേകം സുരക്ഷയൊരുക്കും.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി എൽടിടിഇ പ്രവർത്തകരുടെ വെടിയേറ്റ് 1991 മെയ് 21ന് മരിച്ചതിന് പിന്നാലെയാണ് ഗാന്ധി കുടുംബത്തിന് കേന്ദ്രസർക്കാർ എസ്പിജി സുരക്ഷയൊരുക്കിയത്. എന്നാൽ നിലവിലെ സുരക്ഷ അവലോകനം ചെയ്ത ശേഷം റോയുടേയും ഇന്റലിജൻസ് ബ്യൂറോയുടേയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് എസ്പിജി സുരക്ഷ റദ്ദാക്കിയത്. കഴിഞ്ഞ 28 വർഷമായി ലഭിച്ചുകൊണ്ടിരുന്ന എസ്പിജി സുരക്ഷയാണ് ഇതോടെ ഇല്ലാതായിട്ടുള്ളത്. 1988ലെ എസ്പിജി ആക്ടിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 1991ൽ കേന്ദ്രസർക്കാർ നെഹ്രു കുടുംബത്തിന് എസ്പിജി സുരക്ഷ നൽകിവന്നിരുന്നത്.
നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ് രാജ്യത്ത് എസ്പിജി സുരക്ഷയുള്ളത്. 4000 ഓളം വരുന്ന കരുത്തുറ്റ ടീമാണ് മോദിക്ക് സുരക്ഷയൊരുക്കുന്നത്. നക്സൽ ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകുന്ന സിആർപിഎഫ് നിലവിൽ 52 വിവിഐപികൾക്കാണ് സുരക്ഷയൊരുക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.