റോഡ് നിര്‍മാണം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിരീക്ഷത്തില്‍: അഴിമതി ഇനി പഴങ്കഥ
ദില്ലി:രാജ്യത്തെ റോഡുകളുടേയും നിര്‍മാണം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന് കേന്ദ്രം. ഇതിന് പുറമേ നീതി ആയോഗ് തലവന്‍ അമിതാഭ് കാന്തിനെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ബോര്‍ഡിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. നിര്‍മാണ പദ്ധതികള്‍ എളുപ്പത്തില്‍ നടപ്പിലാക്കാനുള്ള നീക്കമാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച പ്രമേയം നീതി ആയോഗും കേന്ദ്ര ഗതാഗത മന്ത്രാലയവും ചേര്‍ന്ന് ക്യാബിനറ്റിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
ഹൈവേ പദ്ധതികള്‍ക്കുള്ള തടസ്സം നീക്കി ഉടന്‍ നടപ്പിലാക്കുന്നതിനും നിലവില്‍ പ്രതിദിനം 40 കിമീ ഹൈവേ നിര്‍മ്മാണത്തിനുള്ള ചെലവ് സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കാനുള്ള നിര്‍ദേശം പരിഗണിക്കപ്പെടുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വാര്‍ഷിക ഹൈവേ നിര്‍മാണത്തിന്റെ പകുതി മാത്രമേ ഫെബ്രുവരി വരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ വൈകുന്നത് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച തടസ്സങ്ങളും കോണ്‍ട്രാക്ടര്‍മാരുടെ അലംഭാവവുമാണ് റോഡ് നിര്‍മാണത്തില്‍ തിരിച്ചടിയാവുന്നത്. ഈ പ്രശ്‌നങ്ങളും ഇതുവഴി പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 15,000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതില്‍ 6,604 കിലോമീറ്റര്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. റോഡ് ഗതാഗത ഹൈവേ മന്ത്രി പൊന്‍രാധാകൃഷ്ണന്‍ ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. റോഡ് നിര്‍മാണത്തിനുള്ള മണ്ണിന്റെ ദൗര്‍ലഭ്യം, ഫോറസ്റ്റ് വൈല്‍ഡ്‌ലൈഫ് ക്ലിയറന്‍സ് എന്നിവ നിര്‍മാണം വൈകിച്ചുവെന്നും അദ്ദേഗം ചൂണ്ടിക്കാണിക്കുന്നു.
2016-17ലെ കേന്ദ്ര ബജറ്റില്‍ 97,000 കോടി രൂപ റോഡ്-ഹൈവേ നിര്‍മാണത്തിനും 15, 000 കോടി ദേശീയ പാതാവികസനത്തിനും വകയിരുത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2017-18 കേന്ദ്ര ബജറ്റില്‍ 64,000 കോടി രൂപയാണ് റോഡ് വികസനത്തിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്. അതിനാല്‍ പ്രതിദിനമുള്ള റോഡ് നിര്‍മാണത്തിന്റെ പരിധി 30 കിലോമീറ്ററായി കുറയ്ക്കുന്നതിനും ആലോചനകള്‍ നടക്കുന്നുണ്ട്.