മെഹബൂബ മുഫ്തിയെ ശ്രീനഗറിലേക്ക് മാറ്റി: നടപടി മകൾ ആവശ്യപ്പെട്ടതോടെ, ആരോഗ്യനില മോശമെന്ന്
ശ്രീനഗർ: വീട്ടുതടങ്കലിലുള്ള പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയെ മാറ്റിത്താമസിപ്പിച്ചു. ചഷ്മെ ഷാഹിയിൽ നിന്ന് കൂടുതൽ ചൂടുള്ള ശ്രീനഗറിലെ ലാൽ ചൌക്കിലേക്കാണ് പിഡിപി നേതാവിനെ മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ആഗസ്റ്റ് അഞ്ച് മുതൽ ചഷ്മാ ഷാഹിയിലെ സർക്കാർ ഗസ്റ്റ് ഹൌസിലായിരുന്നു മെഹബൂബയെ പാർപ്പിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം കഷ്ടതകൾ അനുഭവിക്കുന്ന മെഹബൂബ മുഫ്തിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നാണ് മെഹബൂബ മുഫ്തിയുടെ മകൾ ആവശ്യപ്പെട്ടത്. നവംബർ അഞ്ചിനായിരുന്നു മെഹബൂബയുടെ മകൾ കശ്മീർ ഭരണകൂടത്തെ സമീപിച്ചത്.
കോണ്‍ഗ്രസില്‍ നിന്ന് ചാടി, ബിജെപി സ്വീകരിച്ചതുമില്ല; പെരുവഴിയിലായി കര്‍ണാടക വിമതന് റോഷന് ബെയ്ഗ്
പിഡിപി അധ്യക്ഷയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം കേന്ദ്രസർക്കാരിന് ആയിരിക്കുമെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 5 ന് ശേഷം എന്റെ അമ്മയും മുൻ കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ജയിലിൽ കഴിയുകയാണ്. അവരെ പരിശോധിച്ച ഡോക്ടർമാർ നിരവധി പരിശോധനകൾക്ക് നിർദേശിച്ചെന്നും ആരോഗ്യനില മോശമാണെന്നും മകൾ ഇറ്റിൽജ ചൂണ്ടിക്കാണിച്ചു. വിറ്റാമിൻ ഡി, ഹീമോഗ്ലോബിൻ, കാത്സ്യം നിലയും താഴ്ന്നിട്ടുണ്ടെന്നും അവർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കശ്മീരിലെ കടുത്ത തണുപ്പിനെ പ്രതിരോധിക്കാവുന്ന തരത്തിലല്ല അവരെ പാർപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് കൂടുതൽ ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റിപ്പാർപ്പിക്കണമെന്ന് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും അവർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മുഫ്തിയുൾപ്പെടെയുള്ള കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ കശ്മീർ ഭരണകൂടം കരുതൽ തടങ്കലിൽ പാർപ്പിച്ചത്. മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള എന്നിവരും നൂറ് ദിവസത്തോളമായി വീട്ടുതടങ്കലിലാണുള്ളത്. ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദാക്കി ലഡാക്ക്, കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചത്. ഈ നടപടിക്ക് പിന്നാലെ ഒക്ടോബർ 31 മുതൽ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വരികയും ചെയ്തിരുന്നു.