ദില്ലി സംഭവത്തിന് പിന്നാലെ ബലാത്സംഗത്തിന് വീണ്ടും വധശിക്ഷ നല്കി കോടതി
പൂണെ: പൂണെയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ വിധിച്ചു. മാപ്പുസാക്ഷിയായതിനെ തുടര്‍ന്ന് നാലാമനെ കോടതി വെറുതെവിട്ടു. 2009ല്‍ നടന്ന സംഭവത്തിലാണ് ആറു വര്‍ഷത്തിനുശേഷം പൂണെ കോടതി വിധി പറഞ്ഞത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്.
പൂണെ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന നയന പൂജാരിയാണ് കൊല്ലപ്പെട്ടത്. 2009 ഒക്ടോബര്‍ 7ന് രാത്രിയാണ് സംഭവം. കമ്പനിയുടെ വാഹനം കടന്നുപോയതിനാല്‍ മറ്റൊരു വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്ന നയനയെ കമ്പനിയിലെ സെക്യൂരിറ്റി ഗാര്‍ഡ് തന്റെ കാറില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്യുകയായിരുന്നു.
ഗാര്‍ഡ് രാജു ചൗധരിയുടെ ലിഫ്റ്റ് സ്വീകരിച്ച യുവതിയെ പിന്നീട് ഗാര്‍ഡും, കാര്‍ ഡ്രൈവര്‍ യോഗേഷ് റൗട്ട്, മഹേഷ്, താക്കൂര്‍, വിശ്വാസ് കദം എന്നിവരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേദിവസമാണ് നയനയുടെ മൃതദേഹം കണ്ടെടുത്തത്. യുവതിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കിയ പ്രതികള്‍ പണം കവരുകയും ചെയ്തിരുന്നു.
സംഭവത്തിന് എട്ടുദിവസത്തിനുശേഷം പ്രതികളെയെല്ലാം പോലീസ് പിടികൂടി. ഗാര്‍ഡ് മാപ്പ് സാക്ഷിയായതോടെ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ആറു വര്‍ഷത്തിനുശേഷമാണ് വിധിപറയുന്നത്. മാപ്പുസാക്ഷിയായ ഗാര്‍ഡിനെ തിങ്കളാഴ്ച വെറുതെ വിട്ടിരുന്നു. പൂണെയില്‍ അടുത്തിടെ ഒരു മലയാളി ടെക്കിയും കമ്പനി ഗാര്‍ഡിനാല്‍ കൊല്ലപ്പെട്ടിരുന്നു.