'ദില്ലി ഷോക്ക്'! ബിജെപിയിൽ സമ്പൂർണ പൊളിച്ചെഴുത്ത്, നേതാക്കളെ മാറ്റും, പാർട്ടിക്ക് ഇനി പുതിയ മുഖം!
ദില്ലി: രണ്ട് ദശാബ്ദത്തിലധികമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയെ രാജ്യതലസ്ഥാനം ഭരണത്തിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ്. ആ ക്ഷീണം തീര്‍ക്കാനാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ അമിത് ഷായും സംഘവും കച്ചമുറുക്കി ഇറങ്ങിയത്. എന്നാല്‍ ചാണക്യ തന്ത്രങ്ങള്‍ അരവിന്ദ് കെജ്രിവാളിന് മുന്നില്‍ നിഷ്പ്രഭമായിപ്പോകുന്ന കാഴ്ച ദില്ലി കാണിച്ച് തന്നു.
സ്വന്തമായി ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാട്ടാനില്ലാതെയാണ് ദില്ലി തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. പകരം വിദ്വേഷ രാഷ്ട്രീയത്തില്‍ ഊന്നി പ്രചാരണവും അഴിച്ച് വിട്ടു. അതിനുളള പിഴ പാര്‍ട്ടി ഒടുക്കിക്കഴിഞ്ഞു. ഇനി ബിജെപിയില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്തിനാണ് അമിത് ഷാ തീരുമാനിച്ചിരിക്കുന്നത്.
ബിജെപി നിശ്ചയിക്കുന്ന അജണ്ട
ദില്ലിയില്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ക്കൊപ്പം അരവിന്ദ് കെജ്രിവാള് എന്ന നേതാവിന്റെ ഇമേജ് കൂടിയാണ് ആം ആദ്മി പാര്‍ട്ടിയെ ഗംഭീര വിജയത്തിലേക്ക് എത്തിച്ചത്. കെജ്രിവാളിനെ ബിജെപി നേതാക്കൾ തീവ്രവാദിയെന്ന് വിളിച്ചത് പോലുളള സംഭവങ്ങള്‍ ബിജെപിയെ തന്നെ തിരിഞ്ഞ് കൊത്തി. എല്ലാ തവണയും ബിജെപി നിശ്ചയിക്കുന്ന അജണ്ടയില്‍ മറ്റ് എതിർ പാര്‍ട്ടികള്‍ ചെന്ന് വീഴുകയാണ് പതിവ്.
ആപ്പിന്റെ വിജയ മന്ത്രം
എന്നാല്‍ ദില്ലിയില്‍ ആം ആദ്മി ബുദ്ധിപൂര്‍വ്വം കളിച്ചു. പൗരത്വ പ്രതിഷേധം അടക്കം വിവാദങ്ങളൊന്നും തൊട്ടില്ല. ബിജെപി നേതാക്കള്‍ പാകിസ്താനെന്നും ഹിന്ദുവെന്നും മുസല്മാന് എന്നും പറഞ്ഞപ്പോള്‍ ആം ആദ്മി പാര്‍ട്ടി വികസനം വിദ്യാഭ്യാസം വൈദ്യതി എന്നാണ് തിരിച്ച് പറഞ്ഞത്. ആ തന്ത്രം വിജയിക്കുകയും ചെയ്തു. വിദ്വേഷ പ്രസംഗങ്ങള്‍ ഉൾപ്പെട്ട പ്രചാരണ രീതി തിരിച്ചടിച്ചുവെന്ന് അമിത് ഷാ തന്നെ തുറന്ന് സമ്മതിച്ചു കഴിഞ്ഞു.
ബിജെപിയിൽ വൻ അഴിച്ച് പണി
തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ദില്ലി ബിജെപി നിരന്തരം അവലോകന യോഗങ്ങള്‍ ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ശേഷം റിപ്പോര്‍ട്ട് ദില്ലി അധ്യക്ഷന്‍ മനോജ് തിവാരിക്ക് സമര്‍പ്പിക്കും. എന്നാല്‍ മനോജ് തിവാരിയെ തന്നെ പുറത്തേക്ക് തട്ടാനുളള നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം എന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ഒരു മാസത്തിനുളളില്‍ ബിജെപിയുടെ ദില്ലി ഘടകത്തില്‍ വന്‍ അഴിച്ച് പണി നടന്നേക്കും എന്നാണ് സൂചന.
മനോജ് തിവാരി തെറിക്കും
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടെ പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. ഇക്കുറി മനോജ് തിവാരിയെ പോലുളള സെലിബ്രിറ്റികളെ അല്ല പകരം അനുഭവ പരിചയമുളള നേതാവിനെ വേണം അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മനോജ് തിവാരി സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി ട്രോളുകള്‍ക്ക് ഇരയായത് ബിജെപിക്ക് ക്ഷീണമായിരുന്നു.
കോൺഗ്രസിനെ തുടച്ച് നീക്കും
ദില്ലിയിലെ 20 സീറ്റുകളില്‍ എങ്കിലും കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ ശതമാനം വോട്ട് പിടിക്കുമെന്നും അത് ബിജെപിക്ക് മികച്ച ഭൂരിപക്ഷത്തോടെ വിജയം സമ്മാനിക്കും എന്നുമാണ് താന്‍ കണക്ക് കൂട്ടിയത് എന്നാണ് അമിത് ഷാ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ കണക്കുകള്‍ പൂര്‍ണമായും തെറ്റി. കോണ്‍ഗ്രസിനെ പൂര്‍ണമായും തുടച്ച് നീക്കി ദില്ലിയില്‍ 51 ശതമാനം വോട്ട് നേടാനാണ് ഇനിയുളള കാലം ബിജെപിയുടെ മാസ്റ്റർ പ്ലാൻ.
പുതുമുഖങ്ങളെ നിയോഗിക്കും
പാകിസ്താനില്‍ നിന്നും കുടിയേറിയ സിഖ്, പഞ്ചാബി സമുദായത്തിന്റെ വോട്ട് ആം ആദ്മി പാര്‍ട്ടിക്കാണ് ലഭിച്ചതെന്ന് ബിജെപി വിലയിരുത്തുന്നു. അതേസമയം പൂര്‍വാഞ്ചല്‍ ബിജെപിക്കൊപ്പം നിന്നു. എന്നാല്‍ 12 സംവരണ സീറ്റുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയേറ്റു. സംഘടനയെ പുനസംഘടിപ്പിക്കുമ്പോള്‍ തിരിച്ചടിയേറ്റ മേഖലകളില്‍ നിന്നും പ്രാതിനിധ്യവും പാര്‍ട്ടി ഉറപ്പാക്കും. ഈ മേഖലയില്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും തോറ്റവരെ ഒഴിവാക്കി പുതുമുഖങ്ങളെ കൊണ്ടുവരും.
തോൽവിക്ക് കാരണങ്ങൾ
അടിത്തട്ടിലെ പ്രവര്‍ത്തനം ഇല്ലായ്മയും പാര്‍ട്ടിയിലെ വിഭാഗീയതയും ആപ്പിന്റെ സൗജന്യ സേവനങ്ങളെ മുന്‍നിര്‍ത്തിയുളള പ്രചാരണത്തെ പ്രതിരോധിക്കാനാവാതെ പോയതുമാണ് ദില്ലി തോല്‍വിക്ക് പ്രധാന കാരണങ്ങളായി ബിജെപി വിലയിരുത്തുന്നത്. പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിശകലന യോഗത്തില്‍ രാം മാധവ്, മുരളീധര്‍ റാവു, ബിഎല്‍ സന്തോഷ്, ഭൂപേന്ദ്ര യാദവ്, അരുണ്‍ സിംഗ് അടക്കമുളള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.