ഏറെ നേരത്തെ ആശങ്ക... ഒടുവിൽ നവജാത ശിശുവിന്റെ കരച്ചിൽ.. അനുഭവം പങ്കുവെച്ച് ഇൻഡിഗോ ക്യാപ്റ്റൻ!!
ബെംഗളൂരു: കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. ബുധനാഴ്ച വൈകിട്ട് 7.40 ഓടെ ഇൻഡിഗോ 6 ഇ 122 വിമാനത്തിൽ വെച്ചാണ് സംഭവം. കുഞ്ഞിന് ജന്മം നൽകിയത് മാസം തികയാതെയായിരുന്നുവെങ്കിലും അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നതായി ഇൻഡിഗോ തന്നെ വ്യക്തമാക്കിയിരുന്നു. ദില്ലി- ബെംഗളുരു വിമാനത്തിൽ ആൺകുഞ്ഞ് ജനിച്ചുവെന്ന് ഞങ്ങൾക്ക് വിവരം. വൈകിട്ട് 6.40 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. ഇതോടെ ഇൻഡിഗോ ജീവനക്കാരിൽ നിന്ന് ഊഷ്മളമായ സ്വീകരണമാണ് അമ്മയ്ക്കും കുഞ്ഞിനും കെംപഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ലഭിച്ചത്. തുടർന്ന് ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

സുരക്ഷിതർ
യുവതി വിമാനത്തിൽ കുഞ്ഞിന് നൽകിയ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് വിമാനത്തിലെ പൈലറ്റ് തന്നെയാണ് രംഗത്തെത്തിയിട്ടുള്ളത്. വിമാനത്തിനുള്ളിൽ രണ്ട് മണിക്കൂർ സമയത്ത് സംഭവിച്ച കാര്യങ്ങളാണ് വിശദീകരിച്ചിട്ടുള്ളത്. എല്ലാപ്രവർത്തനങ്ങളും സാധാരണ രീതിയിലാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുണ്ട്. ഇൻഡിഗോ എയർലൈൻസിന്റെ ട്രെയിനിംഗ് ഫസ്റ്റ് എയ്ഡ് ടീമിന് നന്ദി പറഞ്ഞുകൊണ്ടാണ് ഇൻഡിഗോ എയർലൈൻസ് സംഭവത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

ലാൻഡിംഗിന് നീക്കം
ദില്ലി- ബെംഗളുരു ഇൻഡിഗോ വിമാനത്തിൽ വെച്ച് കുഞ്ഞിന് ജന്മം നൽകിയ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇൻഡിഗോ പുറത്തുവിട്ടിരുന്നില്ല. മുൻ വ്യോമസേനാ ഉദ്യോഗസ്ഥാനായിരുന്ന പൈലറ്റ് ക്യാപ്റ്റൻ സഞ്ജയ് മിശ്ര മുൻ നാവിക സേന ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. യാത്രയ്ക്കിടെ ഹൈദരാബാദിൽ അടിയന്തര ലാൻഡിംഗ് നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ രണ്ട് ഡോക്ടർമാർ ചേർന്ന് ആൺകുഞ്ഞിനെ പുറത്തെടുത്തതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

വയറുവേദനയും അസ്വസ്തതയും
"സീറ്റ് 1 സിയിലുള്ള സ്ത്രീ അസ്വസ്തതകൾ പ്രകടിപ്പിക്കുന്നുണ്ടെന്നും രാവിലെ മുതൽ ഭക്ഷണം കഴിച്ചിട്ടില്ലെന്നും വിമാനത്തിലെ ജീവനക്കാരാണ് അറിയിച്ചത്. ഇതോടെ ഇവർക്ക് ഭക്ഷണങ്ങളും പാനീയങ്ങളും നൽകി. അതിന് ശേഷം അവരുടെ ഉത്കണ്ഠയും അസ്വസ്തതകളും വർധിച്ചു. വയറുവേദനിക്കുന്നതായി അവർ പരാതി പറയാനും തുടങ്ങി. ഇതോടെ ഒരു ഡോക്ടറെ വിളിക്കാൻ ആവശ്യപ്പെട്ടു. ക്യാപ്റ്റൻ കുറിച്ചു. എന്നാൽ ക്യാപ്റ്റൻ മിശ്രയിൽ നിന്ന് നേരിട്ടുള്ള പ്രതികരണം ലഭ്യമല്ല. പോസ്റ്റ് അനുസരിച്ച് യാത്രക്കാരിയായ യുവതി ആദ്യനിരയിലാണ് ഇരുന്നിരുന്നത്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് 4. 42നാണ് വിമാനത്തിൽ കയറുന്നത്.

പ്രസവം വിമാനത്തിൽ
ബെംഗളൂരുവിലെ ക്ലൌഡ് നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഡോ. ശൈലജ വല്ലഭാനേനി, റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ. നാഗരാജ് എന്നിവരാണ് ഗർഭിണിയായ യുവതിയെ പരിചരിച്ചത്. ഡോക്ടർമാർ കോക്ക്പിറ്റുമായി ബന്ധം പുലർത്തി വരികയായിരുന്നു. വിമാനം ഭോപ്പാലിലെത്തിയപ്പോഴാണ് യുവതിയ്ക്ക് രക്തസ്രാവം ആരംഭിച്ചത്. ഇതോടെ യാത്രക്കാരിയെ പെട്ടെന്ന് ആശങ്കാകുലയാക്കിയിരുന്നു. ഇതോടെ വിമാനത്തിലെ ജീവനക്കാർ തന്നെയാണ് വിമാനത്തിനുള്ളിൽ യുവതിയ്ക്ക് പ്രസവത്തിനുള്ള സൌകര്യങ്ങൾ ഒരുക്കിയത്.

ഊഷ്മള സ്വീകരണം
ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഞാൻ കാത്തിരുന്നത്. ഇതിനിടെ പല സംഭവങ്ങളും വിമാനത്തിനുള്ളിൽ നടന്നു. കരയുന്നതും ബഹളംവെക്കുന്നതും കയ്യടിക്കുന്നതുമെല്ലാം കേൾക്കാമായിരുന്നു. നവജാത ശിശുവിന്റേത് പോലുള്ള കരച്ചിലും കേൾക്കാമായിരുന്നുവെന്നും മിശ്ര കുറിച്ചു. വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ഡോക്ടർമാർ യാത്ര തുടരാമെന്നുള്ള നിർദേശം നൽകിയിരുന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. തുടർന്ന് 7.38ന് വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്തു. അമ്മയെും നവജാത ശിശുവിനെയും സ്വീകരിക്കാൻ ഇൻഡിഗോ എയർലൈൻസ് ജീവനക്കാർ തയ്യാറായിരുന്നു.












Click it and Unblock the Notifications