മൂക്കറ്റം കടത്തിൽ അനിൽ അംബാനി, പുതിയ കുരുക്കിട്ട് ചൈനീസ് ബാങ്കുകൾ, 4800 കോടി വായ്പ തിരിച്ചടച്ചില്ല!
മുംബൈ: 2006 മാര്‍ച്ചില്‍ ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാമന് ആയിരുന്നു അനില്‍ അംബാനി. എന്നാല്‍ ഇപ്പോള്‍ ബില്യനയര്‍ ക്ലബ്ബില്‍ നിന്ന് തന്നെ അനില്‍ അംബാനി പുറത്ത് പോയിരിക്കുകയാണ്. സഹോദരന് മുകേഷ് അംബാനി ഒന്നാം സ്ഥാനത്തുളള കോടീശ്വരനായി തുടരുമ്പോള്‍ മൂക്കറ്റം കടത്തില്‍ മുങ്ങിയിരിക്കുകയാണ് അനില്‍ അംബാനി.
കടത്തില്‍ മുങ്ങി നില്‍ക്കേ അനില്‍ അംബാനിക്ക് കുരുക്ക് ഇട്ടിരിക്കുകയാണ് ചൈനീസ് ബാങ്കുകള്‍. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ അനില്‍ അംബാനിയെ കോടതി കയറ്റാനുളള നീക്കത്തിലാണ് മൂന്ന് ചൈനീസ് ബാങ്കുകള്‍.
വളർച്ച താഴോട്ട്
കുറച്ച് വര്‍ഷങ്ങളായി അനില്‍ അംബാനിയുടെ കമ്പനികളുടെ വളര്‍ച്ച താഴോട്ടാണ്. 2008ല്‍ അനില്‍ അംബാനിയുടെ ആസ്തി 4200 കോടി ഡോളറായിരുന്നു. അതിപ്പോള്‍ 532 ദശലക്ഷം ഡോളറായി കുറഞ്ഞിരിക്കുകയാണ്. 2018 മാര്‍ച്ചില്‍ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ആകെയുളള കടം 1.7 ലക്ഷം കോടി ആയിരുന്നു. കടങ്ങള്‍ വീട്ടാന്‍ ആസ്തികള്‍ വിറ്റഴിച്ച് തുടങ്ങിയതോടെയാണ് അനില്‍ അംബാനിയുടെ പതനം തുടങ്ങിയത്.
കേസുമായി ബാങ്കുകൾ
ഇപ്പോള്‍ മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 68 കോടി ഡോളര്‍, അതായത് ഏകദേശം 4800 കോടി രൂപ വായ്പ തിരിച്ചടക്കുന്നതില്‍ അനില്‍ അംബാനി വീഴ്ച വരുത്തി എന്നാണ് ബാങ്കുകളുടെ ആരോപണം. 2017 ഫെബ്രുവരി മുതല്‍ തിരിച്ചടവില്‍ വീഴ്ച വരുത്തി എന്നാണ് ആരോപണം.
വായ്പ തിരിച്ചടച്ചില്ല
ചൈന ഡെവലപ്പ്മെന്റ് ബാങ്ക്, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനന, ദ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ് എന്നിവയാണ് അംബാനിക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മൂന്ന് ബാങ്കുകള്‍ അനില്‍ അംബാനിക്ക് 925.2 ദശലക്ഷം ഡോളറാണ് 2012ല്‍ വായ്പ നല്‍കിയത്. വ്യക്തി ജാമ്യത്തിലാണ് വായ്പ എടുത്തത് എന്നാണ് ബാങ്കുകള്‍ പറയുന്നത്.
കമ്പനികൾ പൂട്ടുന്നു
എന്നാല്‍ തന്റെ സ്വകാര്യ സ്വത്തുക്കള്‍ ഈട് നല്‍കിയല്ല വായ്പ എടുത്തത് എന്നാണ് അനില്‍ അംബാനി അവകാശപ്പെടുന്നത്. കടത്തെ തുടർന്ന് പ്രതിസന്ധിയിലായ അനിൽ അംബാനിയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് ചൈനീസ് ബാങ്കുകളുടെ ഈ നീക്കം. കഴിഞ്ഞ മാസമാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള ബിസ്സിനസ്സ് ടെലിവിഷന്‍ ചാനല്‍ അടച്ച് പൂട്ടിയത്. പിന്നാലെ വായ്പ നല്കുന്ന ബിസ്സിനസ്സിലും റിലയന്‍സ് ഇനി ഉണ്ടാകില്ല എന്നും അനില്‍ അംബാനി വ്യക്തമാക്കിയിരുന്നു.
15000 കോടി കൂടി തിരിച്ചടയ്ക്കും
അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിലെ റിലയന്‍സ് ക്യാപിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് കൊമേഷ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ കമ്പനികളാണ് പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചത്. ഇതോടെ റിലയന്‍സ് ക്യാപിറ്റലിന്റെ കടത്തില്‍ 25,000 കോടി രൂപയുടെ കുറവുണ്ടാകും. കമ്പനിയുടെ ആകെയുളള കടത്തിൽ 35,000 കോടി തിരിച്ചടച്ചതായും 2020 മാര്‍ച്ചോടെ 15000 കോടി കൂടി തിരിച്ചടയ്ക്കുമെന്നും അനില്‍ അംബാനി വ്യക്തമാക്കിയിരുന്നു.
മുകേഷ് കുതിക്കുന്നു
അനില്‍ അംബാനിയുടെ ബിസ്സിനസ്സ് തകര്‍ന്ന് വീഴുമ്പോള്‍ സഹോദരന് മുകേഷ് അംബാനി കുതിപ്പ് തുടരുകയാണ്. അടുത്തിടെ പുറത്ത് വന്ന ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നന് മുകേഷ് അംബാനിയാണ്. 3.80 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ നിലവിലുളള ആസ്തി. അടുത്തിടെ സ്വീഡിഷ് കമ്പനിക്ക് കൊടുക്കാനുളള 462 കോടി രൂപ നല്കി അനിലിനെ ജയില്‍ ശിക്ഷയില്‍ നിന്ന് മുകേഷ് അംബാനി രക്ഷപ്പെടുത്തിയിരുന്നു.