രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിന് ചങ്കിടിപ്പ്, സിന്ധ്യ ഭോപ്പാലിലെത്തി, തിരക്കിട്ട നീക്കങ്ങൾ!
ഭോപ്പാല്‍: ആദ്യം കര്‍ണാടകത്തിലും പിന്നാലെ ഗോവയിലും എംഎല്‍എമാര്‍ കാല് വാരിയത് കോണ്‍ഗ്രസിനെ നടുക്കിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഏത് നിമിഷം വേണമെങ്കിലും താഴെ വീഴാം എന്നതാണ് അവസ്ഥ. ഗോവയില്‍ ആകെയുളള 15 എംഎല്‍എമാരില്‍ പത്ത് പേരും ബിജെപി പാളയത്തിലെത്തിയിരിക്കുന്നു.
ഇതോടെ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് നെഞ്ചിടിപ്പ് ഏറുകയാണ്. ഇരു സംസ്ഥാനങ്ങളിലും എംഎല്‍എമാര്‍ കൂടെ തന്നെയുണ്ടെന്ന് ഉറപ്പിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ കാര്യമായ ഭീഷണി ഇല്ലെങ്കിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അപകടത്തിലാണ്. ഭരണം കൈവിട്ട് പോകാതിരിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ ഹൈക്കമാന്‍ഡ് മധ്യപ്രദേശിലേക്ക് അയച്ച് കഴിഞ്ഞു.
വിജയത്തിനരികെ താമര
ലോക്സഭാ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളെ അട്ടിമറിക്കാനുളള നീക്കം ബിജെപി ശക്തമാക്കിയത്. തുടക്കം കര്‍ണാടകത്തില്‍ നിന്നുമായിരുന്നു. ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ഏറെ നാളായി ബിജെപി നടത്തി വരുന്ന ഓപ്പറേഷന് താമരയാണ് ഒടുവില്‍ വിജയത്തിന് തൊട്ടടുത്തെത്തി നില്‍ക്കുന്നത്.
മധ്യപ്രദേശും രാജസ്ഥാനും
ഗോവയില്‍ ഇതുവരെ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ 15ല്‍ പത്ത് പേരും ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് അംഗബലം ശോഷിച്ചു. എംഎല്‍എമാരെ പിടിച്ചെടുക്കുന്ന നീക്കം ബിജെപി തുടരുന്നതോടെ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ആശങ്കയിലാണ്. രണ്ടിടത്തും ബിജെപി പുറത്താക്കിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. 200 സീറ്റുളള രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 112 സീറ്റുകളാണ് ഉളളത്.
പെട്ടെന്നൊരു അട്ടിമറി സാധ്യമല്ല
ബിജെപിക്ക് 72 സീറ്റുകള്‍ മാത്രമേ ഉളളൂ. അതുകൊണ്ട് തന്നെ പെട്ടെന്നൊരു അട്ടിമറി ഇവിടെ സാധ്യമല്ല. അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റും തമ്മിലുളള ഏറ്റുമുട്ടല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ഏതെങ്കിലും കാരണത്താല്‍ ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാരുടെ അതൃപ്തി ബിജെപിക്ക് മുതലെടുക്കാന്‍ സാധിക്കും. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ശക്തമായ ഭൂരിപക്ഷമുളള സര്‍ക്കാരല്ല ഭരിക്കുന്നത്.
സർക്കാരിനെ വീഴ്ത്താൻ
230 അംഗങ്ങളില്‍ കോണ്‍ഗ്രസിനുളളത് 114 സീറ്റാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ്. നാല് സ്വതന്ത്രരുടേയും എസ്പി, ബിഎസ്പി അംഗങ്ങളുടേയും പിന്തുണയിലാണ് ഭരണം. ബിജെപിക്കുളളത് 109 അംഗങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിഎസ്പിയുമായി കോണ്‍ഗ്രസ് ഇവിടെ അത്ര രസത്തിലല്ല. ബിജെപിയാകട്ടെ നിരന്തരമായി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ച് കൊണ്ടുമിരിക്കുകയാണ്.
സിന്ധ്യ ഭോപ്പാലിൽ
മധ്യപ്രദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ചേക്കും എന്ന ആശങ്കയില്‍ മുന്‍കരുതല്‍ നടപടികളെടുക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യയെ ഹൈക്കമാന്‍ഡ് ഭോപ്പാലിലേക്ക് അയച്ചു. മുഖ്യമന്ത്രി കമല്‍നാഥുമായി അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് സിന്ധ്യ കൂടിക്കാഴ്ച നടത്തി. ശേഷം നിയമസഭയും സിന്ധ്യ സന്ദര്‍ശിക്കുകയുണ്ടായി. വൈകിട്ട് നടത്തിയ വിരുന്നില്‍ സംസ്ഥാനത്തെ മിക്ക മന്ത്രിമാരും എംഎല്‍എമാരും നേതാക്കളും അടക്കമുളളവര്‍ പങ്കെടുത്തു.
എംഎൽഎമാർക്ക് ഓഫർ
പാര്‍ട്ടിക്കുളളിലെ തന്റെ ഗ്രൂപ്പ് നേതാക്കളുമായി സിന്ധ്യ പ്രത്യേകം കൂടിക്കാഴ്ചയും നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ പാര്‍ട്ടി വിടാനുളള ഓഫറുമായി 10-15 എംഎല്‍എമാരെ ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തുന്നു. കമല്‍ നാഥ് മുഖ്യമന്ത്രിയായിരിക്കുന്നതില്‍ അതൃപ്തിയുളള സിന്ധ്യ വിഭാഗം എംഎല്‍എമാര്‍ കോണ്‍ഗ്രസിലുണ്ട്. ഇവരെ അടക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ ഗോവയോ കര്‍ണാടകയോ മധ്യപ്രദേശില്‍ നടപ്പിലാക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു.
5 വർഷം തികയ്ക്കും
കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് എങ്കിലും മധ്യപ്രദേശ് സര്‍ക്കാരിന് ഭീഷണി ഇല്ലെന്നും കമല്‍നാഥ് സര്‍ക്കാര്‍ 5 വര്‍ഷം ഭരണം പൂര്‍ത്തിയാക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കാതെ പിന്‍വാതില്‍ വഴി അധികാരത്തിലെത്താനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ ബിജെപിയുടെ ഈ ദിവാസ്വപ്നം ഒരിക്കലും നടക്കാന്‍ പോകുന്നില്ല. കഴിഞ്ഞ 6 മാസം കൊണ്ട് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കരുത്താര്‍ജ്ജിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുമെന്നും സിന്ധ്യ വ്യക്തമാക്കി.
പുതിയ ട്വിസ്റ്റ്, രാഹുൽ ഗാന്ധിക്ക് പകരം ഡികെ ശിവകുമാർ വരണം! ഡികെയുടെ പേരുയർത്തി മണി ശങ്കർ അയ്യർ
7 മലയാളികൾ ഉൾപ്പെടെ അറുപതിലേറെ പ്രമുഖർ ബിജെപിയിൽ, മലയാളി സീരിയൽ-സിനിമാ നടൻ ഉൾപ്പെടെ!