കലിപ്പിൽ മായാവതി! പാർട്ടിയിൽ ശുദ്ധികലശം, ആറിടത്ത് വട്ടപ്പൂജ്യം, സംസ്ഥാന അധ്യക്ഷന്മാരെ തെറിപ്പിച്ചു!
ദില്ലി: എസ്പിയും ബിഎസ്പിയും ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ വന്‍ നേട്ടമുണ്ടാക്കും എന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ഫലം വന്നപ്പോള്‍ മഹാഗഡ്ബന്ധന് വന്‍ തിരിച്ചടിയേറ്റു. ആകെയുളള 80 സീറ്റുകളില്‍ മായാവതിയുടെ ബിഎസ്പിക്ക് പത്ത് സീറ്റുകള്‍ ലഭിച്ചപ്പോള്‍ എസ്പിക്ക് കിട്ടിയത് 5 സീറ്റുകള്‍ മാത്രമാണ്. ഇതോടെ എസ്പി-ബിഎസ്പി നേതൃത്വങ്ങള്‍ പാര്‍ട്ടിയെ പൊളിച്ച് പണിയാനുളള നീക്കത്തിലാണ്.
പാര്‍ട്ടി വിട്ട് പോയ പഴയ നേതാക്കളെ തിരികെ എത്തിക്കാനുളള ശ്രമത്തിലാണ് അഖിലേഷ് യാദവ്. അതേസമയം മായാവതി ബിഎസ്പിയെ ഉടച്ച് വാര്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ച വെച്ച ആറ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലക്കാരായ നേതാക്കളേയും രണ്ട് സംസ്ഥാനങ്ങളിലെ പാര്‍ട്ടി ജില്ലാ പ്രസിഡണ്ടുമാരെയും മമത തെറിപ്പിച്ചു.
ഉത്തരാഖണ്ഡ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് സ്ഥാനചലനം സംഭവിച്ചത്. കൂടാതെ ദില്ലി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി ജില്ലാ അധ്യക്ഷന്മാര്‍ക്കും കേസര നഷ്ടപ്പെട്ടു. ഈ സംസ്ഥാനങ്ങളില്‍ ഒരൊറ്റ സീറ്റ് പോലും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടാന്‍ ബിഎസ്പിക്ക് സാധിച്ചിരുന്നില്ല.
ഈ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഭാരവാഹികളുടെ യോഗം തിങ്കളാഴ്ച മമത ബാനര്‍ജി വിളിച്ച് ചേര്‍ത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ മായാവതി വളരെ അസ്വസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ തോല്‍വിക്കുളള കാരണങ്ങള്‍ കണ്ടെത്തുകയാണ് മായാവതിയുടെ ലക്ഷ്യം. ഉത്തര്‍ പ്രദേശില്‍ എസ്പിക്കും ആര്‍എല്‍ഡിക്കുമൊപ്പം മത്സരിച്ചിട്ടാണ് 10 സീറ്റുകള്‍ ലഭിച്ചത്. എന്നാല്‍ മറ്റിടങ്ങളില്‍ പാര്‍ട്ടി പൂജ്യത്തിലൊതുങ്ങി. ഈ സാഹചര്യത്തില്‍ സംഘടനാ സംവിധാനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് മായാവതി എന്നാണ് റിപ്പോര്‍ട്ടുകള്‍.