കാണൂ... ഇന്ത്യയുടെ പുതിയ ഭൂപടം; 28 സംസ്ഥാനങ്ങൾ, 9 കേന്ദ്രഭരണ പ്രദേശങ്ങൾ
ദില്ലി: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പുതിയ ഭൂപടം കേന്ദ്രസർക്കാർ പുറത്തിറക്കി. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശം ഒക്ടോബർ 31ന് നിലവിൽ വന്ന് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്നത്.
'105 പേരുടെ പിന്തുണ കിട്ടി'; ശിവസേന സര്‍ക്കാര്‍ രൂപീകരിക്കും; കോണ്‍ഗ്രസ്-എന്‍സിപി പിന്തുണ!!
ഗിരീഷ് ചന്ദ്രമുർമ്മുവിനെ ജമ്മു കശ്മീരിന്റെ ലഫ്. ഗവർണറായും മുൻ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാതൂറിനെ ലഡാക്കിന്റെ ലഫ് ഗവർണറായും സർക്കാർ നിയമിച്ചിരുന്നു. ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഗവർണറായിരുന്ന സത്യപാൽ മാലിക്കിനെ ഗോവാ ഗവർണറായി നിയമിച്ചു.
ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാർഗിൽ, ലേ എന്നീ ജില്ലകളെ ഒഴിവാക്കിയാണ് ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ജില്ലകൾ വിഭജനത്തോടെ ലഡാക്കിന്റെ ഭാഗമായി മാറി. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 144ാം ജന്മദിനമായിരുന്ന ഒക്ടോബർ 31നാണ് കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നത്. ജമ്മു കശ്മീർ വിഭജനത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29ൽ നിന്നും 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 9 ആയി ഉയർന്നു.
New Map showing the Union Territories of #Jammu & #Kashmir and #Ladakh , as these exist after 31st October, 2019. pic.twitter.com/7lK5OTpyiu
— Dr Jitendra Singh (@DrJitendraSingh) November 2, 2019
ആഗസ്റ്റ് 5നാണ് ജമ്മു കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. പ്രഖ്യാപനത്തിന് മുന്നോടിയായി കശ്മീരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. മുൻ മുഖ്യമന്ത്രിമാർ അടക്കം കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്.