ഗോവയിലും കര്‍ണ്ണാടകയിലും വിജയം; അടുത്തത് പുതുച്ചേരി, കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപി
കണ്ണൂര്‍: പാര്‍ട്ടി അംഗങ്ങളെ അടര്‍ത്തി മാറ്റുന്ന ബിജെപിയെ എങ്ങനെ പ്രതിരോധിക്കുമെന്ന് അറിയാതെ ഉഴലുകയാണ് കോണ്‍ഗ്രസ്. ഗോവയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ള പത്ത് അംഗങ്ങളാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മൂന്നില്‍ രണ്ട് അംഗങ്ങളും പാര്‍ട്ടി വിട്ടതിനാല്‍ കുറുമാറ്റ നിരോധന നിയമം പോലും അഗങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഗോവയില്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 17 സീറ്റുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസിന് 5 അംഗങ്ങള്‍ മാത്രമാണ് സഭയില്‍ ഉള്ളത്.
ഷീല ദീക്ഷിത്; വിസിയെ പിരിച്ചുവിട്ട രാജ്യത്തെ ആദ്യ ഗവര്‍ണ്ണര്‍; മോദി നോട്ടമിട്ടതിന് പിന്നാലെ രാജി
ഗോവയില്‍ കോണ്‍ഗ്രസ് അംഗങ്ങളെ അടര്‍ത്തി മാറ്റി ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു ചെയ്തതെങ്കില്‍ കര്‍ണാടകയില്‍ അംഗങ്ങളെ രാജിവെപ്പിച്ച് സര്‍ക്കാറിനെ വീഴ്ത്ത് അധികാരം പിടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. സഖ്യ സര്‍ക്കാറിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് 16 എംഎല്‍എമാരാണ് പദവി രാജിവെച്ചിരിക്കുന്നത്. ഇവര്‍ക്ക് എല്ലാ ഒത്താശയും നല്‍കുന്നത് ബിജെപിയാണ്. തിങ്കളാഴ്ച്ച വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ സര്‍ക്കാര്‍ നിലം പതിക്കുമെന്ന് തന്നെയാണ് ബിജെപി ഉറച്ചു വിശ്വസിക്കുന്നത്. സമാനമായ രീതിയില്‍ പുതുച്ചേരിയിലും ഭരണം പിടിക്കാനുള്ള നീക്കമാണ് ബിജെപി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
കോൺഗ്രസ്–ഡിഎംകെ സഖ്യം
കോൺഗ്രസ്-ഡിഎംകെ സഖ്യം ഭരിക്കുന്ന പുതുച്ചേരിയില്‍ അധികാരം പിടിക്കാനുള്ള നീക്കമാണ് ദേശീയ നേതൃത്വത്തിന്റെ അറിവോടെ ബിജെപി ഘടകം നടത്തുന്നത്. ബിജെപിക്ക് നോമിനേറ്റഡ് അംഗങ്ങള്‍ മാത്രമുള്ള പുതുച്ചേരി നിയമസഭയില്‍ നിന്ന് ഭരണകക്ഷിയംഗങ്ങളെ അടര്‍ത്തിയെടുത്ത് അധികാരം പിടിക്കാമെന്നാണ് കണക്ക് കൂട്ടല്‍. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഭരണത്തില്‍ കോണ്‍ഗ്രസ് എംഎല്എമാര്ത്ത് അതൃപ്തിയുണ്ടെങ്കില്‍ ആ അവസരം മുതലെടുക്കുമെന്നാണ് പുതുച്ചേരിയിലെ ബിജെപി നേതൃത്വം ഒരു മലയാള മാധ്യമത്തോട്ട് പറഞ്ഞത്.
കോണ്‍ഗ്രസിന് പതിനാല്
33 അംഗ പുതുച്ചേരിയ നിയമസഭയില്‍ 29 പേര് തിരഞ്ഞെടുക്കപ്പെട്ടവരാണ്. 3 പേര് നോമിനേറ്റഡ് ചെയ്യപ്പെട്ട അംഗങ്ങളാണ്. ഇവര്‍ മൂന്ന് പേരും ബിജെപിയുടെ നോമിനേഷനാണ്. ഭരണപക്ഷത്ത് കോണ്‍ഗ്രസിന് പതിനാലും ഡിഎംകെയ്ക്ക് മൂന്നും അംഗങ്ങളുമാണ് ഉള്ളത്. സ്പീക്കറായിരുന്ന വൈദ്യലിംഗ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെ ഒരു സീറ്റ് ഒഴിവുണ്ട്. എന്‍ ആര് കോണ്‍ഗ്രസിന് ഏഴ്, എഐഎഡിഎംകെ നാല് എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ അംഗ സഖ്യ. ബിജെപി അംഗങ്ങളും സഭയില്‍ ഇവരോടൊപ്പമാണ് നിലയുറപ്പിക്കുന്നത്.
സിപിഎം പിന്തുണയുള്ള സ്വതന്ത്രന്
സിപിഎം പിന്തുണയുള്ള സ്വതന്ത്രനായി മാഹിയില്‍ നിന്ന് വിജയിച്ച് വി രാമചന്ദ്രന്റെ പിന്തുണയും ഭരണ പക്ഷത്തിനുണ്ട്. ഇതടക്കം 18 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാറിന് ഉള്ളത്. പ്രതിപക്ഷത്തെ അംഗസഖ്യ 14 ആണ്. ഭരണപക്ഷത്തു നിന്നു 3 എംഎൽഎമാരെ മറുകണ്ടം ചാടിക്കാന്‍ സാധിച്ചാല്‍ ബിജെപി മുന്നണിക്കു പുതുച്ചേരി നിയമസഭ പിടിക്കാന്‍ സാധിക്കും. എഐഎഡിഎംകെയുടെ ഒരു രാജ്യസഭാംഗവും എൻആർ കോൺഗ്രസിന്റെ പ്രമുഖ നേതാവും തലശ്ശേരിയിലെത്തി രാമചന്ദ്രനുമായി ചർച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടകത്തിന് ശേഷം
തന്റെ മണ്ഡലത്തിന്റെ വികസന പദ്ധതിക്കു പണം നൽകിയില്ലെങ്കിൽ പിന്തുണ പുനഃപരിശോധിക്കേണ്ടി വരുമെന്ന് വി രാമചന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാൽ നിലവിലെ സർക്കാരിനെ അട്ടിമറിക്കാനില്ലെന്നും, ഭരണമാറ്റമുണ്ടായാൽ പുതിയ സർക്കാരിനോടുള്ള നിലപാട് അപ്പോള്‍ ആലോചിച്ചു തീരുമാനിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കര്‍ണാടകത്തിലെ കാര്യത്തില്‍ അന്തിമ തീരുമാനം ആയതിന് ശേഷമായിരിക്കും പുതുച്ചേരിയില്‍ നീക്കങ്ങള്‍ ശക്തമാക്കുക.
ചര്‍ച്ച നടത്തും
കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ വീഴുകയും ബിജെപി അധികാരത്തില്‍ എത്തുകയും ചെയ്താല്‍ ഈ മാസമൊടുവില്‍ ബജറ്റ് അവതരണത്തിന് നിയമസഭ ചേരുമ്പോള്‍ പുതുച്ചേരിയില്‍ വിമത നീക്കം ബിജെപി ശക്തിപ്പെടുത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ 22 ന് ഒറ്റ ദിവസത്തേക്ക് സഭ അടിയന്തര സമ്മേളനം ചേരുകയാണെന്ന അറിയിപ്പ് കഴിഞ്ഞദിവസം സ്പീക്കര്‍ എംഎൽഎമാർക്കു നല്‍കിയിട്ടുണ്ട്. ബജറ്റ് അവതരണത്തിന് മുതിരാതെ വീണ്ടും വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയുമെന്നാണു സൂചന. ചാഞ്ചാട്ടം ഉള്ള എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും ശക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച പുതുച്ചേരിയില്‍ എത്തുന്ന രാമചന്ദ്രനുമായി കോണ്‍ഗ്രസ്-ഡിഎംകെ നേതാക്കള്‍ ചര്‍ച്ച നടത്തും.