ഗോവയ്ക്കും കർണാടകയ്ക്കും ശേഷം മഹാരാഷ്ട്ര! കുത്തഴിഞ്ഞ് കോൺഗ്രസ്, ബിജെപിക്ക് കാര്യങ്ങൾ എളുപ്പം!
പൂനെ: കര്‍ണാടകയ്ക്കും ഗോവയ്ക്കും ശേഷം ഇനി ഏത് സംസ്ഥാനത്തിലാണ് അപകടം പതിയിരിക്കുന്നത് എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും എംഎല്‍എമാരെ ബിജെപി ചാക്കിലാക്കുന്നത് തടയാനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ ഭയക്കേണ്ട മറ്റൊരു സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇനി മാസങ്ങള്‍ മാത്രമാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ബാക്കിയുളളത്. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഖെ പാട്ടീല്‍ ഇതിനകം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിക്കഴിഞ്ഞു. സംഘടനാ സംവിധാനം ദുര്‍ബലമായ കോണ്‍ഗ്രസില്‍ നിന്ന് ഇനിയും വന്‍ ചോര്‍ച്ചയുണ്ടാകാനുളള സാധ്യത തള്ളിക്കളയാനാവില്ല.
പാർട്ടിക്കുളളിലെ കല്ലുകടി
മുംബൈയിലെ ആഢംബര ഹോട്ടലില്‍ താമസിച്ചിരുന്ന കര്‍ണാടകത്തിലെ വിമത എംഎല്‍എമാരെ കാണാന്‍ കഴിഞ്ഞ ദിവസം ഡികെ ശിവകുമാര്‍ എത്തിയിരുന്നു. എന്നാല്‍ അകത്തേക്ക് കടക്കാന്‍ പോലീസ് അനുവദിച്ചില്ല. ആറ് മണിക്കൂറോളം ശിവകുമാര്‍ ഹോട്ടലിന് പുറത്ത് ധര്‍ണ ഇരുന്നു. മിലിന്ദ് ദിയോറ ഒഴികെ ഒരൊറ്റ കോണ്‍ഗ്രസ് നേതാവ് പോലും മഹാരാഷ്ട്രയില്‍ നിന്നോ മുംബൈയില്‍ നിന്നോ ഡികെയ്ക്ക് പിന്തുണയുമായി ഹോട്ടലില്‍ എത്തിയില്ല എന്നത് ശ്രദ്ധേയമാണ്.
പിന്തുണച്ച് മിലിന്ദ് മാത്രം
ഹോട്ടലിന് അകത്തുളള എംഎല്‍എമാരെ കാണാനുളള അവസരം ഡികെയ്ക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ മിലിന്ദ് ദിയോറ ശ്രമിച്ചിരുന്നു. എന്നാലത് ഫലം കണ്ടില്ല. മുംബൈ കോണ്‍ഗ്രസ് പിസിസി അധ്യക്ഷനായ മിലിന്ദിന് പോലും ഒന്നും ചെയ്യാനില്ല എന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അവസ്ഥ എത്ര ദയനീയമാണെന്നതിനുളള സൂചന കൂടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ചത് വെറും ഒരു സീറ്റാണ്.
ബിജെപിയിലേക്ക് ചാടാന്‍
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി കൂടി രാജി വെച്ചതോടെ ബിജെപിയിലേക്ക് ചാടാന്‍ തക്കം നോക്കിയിരിക്കുകയാണ് പല കോണ്‍ഗ്രസ് നേതാക്കളും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷന്‍ അശോക് ചൗഹാന്‍ അടുത്തിടെ രാജി സമര്‍പ്പിച്ചിരുന്നു. ബിജെപിയിലെത്തിയ വിഖെ പാട്ടീല്‍ ഇപ്പോള്‍ ഫട്‌നാവിസ് സര്‍ക്കാരിലെ മന്ത്രിയാണ്. ആ വഴി കോണ്‍ഗ്രസ് നേതാക്കളെ പ്രലോഭിപ്പിക്കുന്നത് സ്വാഭാവികം മാത്രം.
നേതാവില്ലാതെ കഷ്ടപ്പാട്
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങളാണ് ബാക്കിയുളളത്. 2014ല്‍ സംസ്ഥാനത്തെ 288 സീറ്റുകളില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 42 സീറ്റുകളാണ്. എന്‍സിപിക്ക് 41 സീറ്റും ലഭിച്ചു. ഇരുകൂട്ടരും ഇപ്പോള്‍ 40ലേക്ക് താഴ്ന്നിരിക്കുന്നു. ഇക്കുറി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കൊരു നേതാവില്ല മുന്നില്‍ നിന്ന് നയിക്കാന്‍ എന്നത് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ വന്‍ പ്രതിസന്ധിയിലേക്കാണ് തളളി വിട്ടിരിക്കുന്നത്. കഴിഞ്ഞ തവണത്തെ സീറ്റ് പോലും ഇല്ലാതാവുന്ന തരത്തിലേക്കുളള നാണക്കേട് കോണ്‍ഗ്രസ് മണക്കുന്നു.
കരുത്തുളള നേതൃത്വം
ബിജെപി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി ഫട്‌നാവിസ് സംസ്ഥാന വ്യാപകമായി പര്യടനത്തിന് ഒരുങ്ങുകയാണ്. അതിനിടെ രാജ് താക്കറെ ബിജെപി-ശിവസേന സഖ്യത്തിന് എതിരെ കോണ്‍ഗ്രസുമായി കൈ കോര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ദില്ലിയിലെത്തി സോണിയയുമായി താക്കറെ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ച നടത്താന്‍ നേതാവില്ലാതെ കാത്തിരിക്കുകയാണ് സഖ്യകക്ഷിയായ എന്‍സിപി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനാവശ്യം മുന്നില്‍ നില്‍ക്കുന്ന നേതാവിനേക്കാള്‍ അണിയറയിലെ കരുക്കള്‍ നീക്കാന്‍ കഴിവുളള നേതാവിനെയാണ്.