കത്വയില്‍ ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ രണ്ടുതട്ടില്‍, വര്‍ഗീയ പ്രചാരണം, ബിജെപി രാഷ്ട്രീയം കളിക്കുന്നു
കത്വയില്‍ ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ രണ്ടുതട്ടില്‍
കശ്മീര്‍: കത്വയില്‍ എട്ടുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കശ്മീര്‍ കത്തുന്നു. പുറമേക്ക് സംഘര്‍ഷമുണ്ടാവില്ലെന്ന് തോന്നുന്നുവെങ്കിലും ഇവിടെയുള്ള ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത ശത്രുതയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഈ പ്രശ്‌നം നേരത്തെ തന്നെ ഉള്ളതാണെന്നും കത്വ സംഭവത്തോടെ ഇത് രൂക്ഷമായെന്നുമാണ് കരുതുന്നത്. ബിജെപി ഇവിടെ വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇത് സംസ്ഥാനത്തെ നേതാക്കളും നിഷേധിക്കുന്നില്ല. ഇവിടെയുള്ള മുസ്ലീങ്ങള്‍ അഭയാര്‍ത്ഥികളാണെന്നും അവരുടെ പ്രശ്‌നത്തിന്റെ പേരില്‍ കശ്മീരികളായ ഹിന്ദുക്കളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നാണ് ബിജെപിയുടെ വാദം. അതേസമയം മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഈ നീക്കത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായി സൂചനയുണ്ട്.
മെഹബൂബയ്ക്ക് തലവേദന
മെഹബൂബ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രിയപ്പെട്ടവരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കശ്മീര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് മെഹബൂബ സ്വീകരിക്കുന്നതെന്ന് ഹിന്ദുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഇവര്‍ ബിജെപിയെ ഒപ്പം കൂട്ടി മുസ്ലീങ്ങളെയും കുടിയേറ്റക്കാരെയും ദ്രോഹിക്കുകയാണെന്ന് മറ്റൊരു ആരോപണമുണ്ട്. ഇത് അവര്‍ക്ക് കടുത്ത തലവേദനയാണ് ഉണ്ടാക്കുന്നത്. കത്വയില്‍ സംഭവത്തില്‍ പ്രതികളെ വിട്ടുകിട്ടാന്‍ വേണ്ടി നടത്തിയ റാലിയില്‍ പങ്കെടുത്ത ബിജെപി മന്ത്രിമാരെ അവര്‍ പിന്തുണച്ചിരുന്നു. ഇതും വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണവും മെഹബൂബയുടെ ഭരണപരാജയമാണെന്ന് വിമര്‍ശനമുണ്ട്.
ബിജെപിയുടെ പ്രചാരണം
കശ്മീരില്‍ ഹിന്ദുക്കള്‍ സംഘര്‍ഷമുണ്ടാക്കാന്‍ പ്രധാന കാരണം ബിജെപിയാണ്. കശ്മീര്‍ മുസ്ലീം തീവ്രവാദം വളര്‍ത്താനും ഹിന്ദുക്കളെ തുടച്ചുനീക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് ബിജെപി ഗ്രാമീണ തലത്തില്‍ വരെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. മുസ്ലീം വിഭാഗത്തിലെ ഗുജ്ജറുകളും ബക്കര്‍വാളുകളും അതോടൊപ്പം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും തീവ്രവാദികളാണെന്ന് ബിജെപി പറയുന്നു. ഇവര്‍ പ്രചരിപ്പിച്ച കാര്യങ്ങള്‍ ഹിന്ദുക്കളില്‍ ഭയം വളര്‍ത്തിയെന്നും അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്നുമാണ് സൂചന. കശ്മീരില്‍ ഒരു പ്രദേശം പോലും ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷം ഉണ്ടാവില്ലെന്നും കത്വ എത് നിമിഷവും കൈവിട്ടുപോകുമെന്നും പ്രചാരണമുണ്ടായിരുന്നു. ഇതാണ് എട്ടുവയസുകാരിയെ ദാരുണമായി കൊല്ലുന്നതിലേക്ക് നയിച്ചത്.
സിബിഐ അന്വേഷണം
സിബിഐ അന്വേഷണം എന്ന ആവശ്യം ബിജെപിയുടെ തന്നെ സൃഷ്ടിയാണ്. ഹിന്ദു ഏകഥാ മഞ്ചിനെ പ്രക്ഷോഭവുമായി ഇളക്കിവിട്ടതും ബിജെപിയുടെ കളിയായിരുന്നു. ആദ്യം ബാര്‍ അസോസിയേഷനെ രംഗത്തിറക്കിയായിരുന്നു ബിജെപി രാഷ്ട്രീയം കളിച്ചത്. ക്രൈംബ്രാഞ്ച് കശ്മീര്‍ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വന്നപ്പോള്‍ ഇവര്‍ തടയുകയും ചെയ്തു. ഇതോടെ അന്വേഷണ സംഘം വളരെ കഷ്ടപ്പെടാണ് കോടതിയില്‍ കടന്നത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിഷേധമായിരുന്നു ഇത്. പക്ഷേ അന്യായമായ കാര്യത്തിന് വേണ്ടി അഭിഭാഷകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. എന്നിട്ടും ഇവര്‍ പ്രക്ഷോഭം തുടര്‍ന്നു. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചായിരുന്നു പ്രകടനം.
അമര്‍നാഥ് ഭൂമി പ്രശ്‌നം
800 ഏക്കറിലധികം വരുന്ന ഭൂമി അമര്‍നാഥ് ക്ഷേത്ര സമിതിക്ക് നല്‍കാനുള്ള ഹിന്ദുക്കളുടെ ശ്രമമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഇത് കശ്മീര്‍ താഴ്‌വരയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തും ജമ്മുവിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തും വലിയ പ്രശ്‌നങ്ങളുണ്ടാക്കി. 2008ലായിരുന്നു ഭൂമി കൈമാറാനുള്ള ശ്രമമുണ്ടായത്. അന്നത്തെ ഉപമുഖ്യമന്ത്രി നിര്‍മല്‍ കുമാര്‍ സിംഗ്, ആഭ്യന്തര മന്ത്രി ജിതേന്ദ്ര സിംഗ്, വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ലീല കരണ്‍ ശര്‍മ എന്നിവര്‍ പ്രശ്‌നം വഷളാക്കുകയും ചെയ്തു. ഭൂമി കൈമാറുന്നതിന് മുസ്ലീങ്ങളാണ് എതിര് നില്‍ക്കുന്നതെന്ന് ഇവര്‍ നിരന്തരം ആരോപിച്ചു. ഇതിന് ശേഷം ഹിന്ദുക്കള്‍ ഒരു കാര്യത്തിനും മുസ്ലീങ്ങളെ വിശ്വസിക്കാറില്ല.
ആര്‍എസ്എസിന്റെ രാഷ്ട്രീയം
അമര്‍നാഥ് ഭൂമി പ്രശ്‌നത്തിന് ശേഷമാണ് കശ്മീരില്‍ ബിജെപി വലിയ ശക്തിയായി ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. അതുവരെ കുറഞ്ഞ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജെപി പിന്നീട് പ്രമുഖ ശക്തിയായി. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളാണ് ബിജെപി നേടിയത്. ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന പാര്‍ട്ടി വമ്പന്‍ കുതിപ്പ് നടത്തുകയായിരുന്നു. ഇതെല്ലാം ഹിന്ദുവികാരം ഇളക്കിവിട്ട് ലഭിച്ചതായിരുന്നു. 2015ല്‍ ഇത് 25 സീറ്റുകളായി ഉയര്‍ന്നു. സത്യം പറഞ്ഞാല്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയമാണ് ഇവിടെ ജയിച്ചത്. മുസ്ലീം ഭൂരിപക്ഷപ്രദേശത്ത് താമസിക്കുന്നതിലധികവും പാകിസ്താനികളാണ് എന്ന് ആര്‍എസ്എസ് ശാഖകള്‍ വഴി പ്രചരിപ്പിച്ചിരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നു.
അഭിഭാഷകരുടെ പ്രചാരണം
അഭിഭാഷകരെ കൂട്ടുപിടിച്ചുള്ള വര്‍ഗീയ ക്യാംപയിനിന് തുടക്കമിട്ടത് ആര്‍എസ്എസാണ്. കശ്മീരി പോലീസ് ഹിന്ദുക്കളെ കേസില്‍ കുടുക്കുകയാണെന്നും അവര്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ മുസ്ലീങ്ങളെ സഹായിക്കുന്നുവെന്നും ഒരു അഭിഭാഷക പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടു. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതാണ് കത്വ സംഭവത്തിലും നടന്നതെന്ന് പറയുന്നു. ഈ പ്രതിഷേധത്തിന് പിന്നില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഹിന്ദുക്കള്‍ ബലാത്സംഗം ചെയ്യുന്നവരാണെന്ന് മുസ്ലീങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് കത്വ സംഭവത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്. സര്‍ക്കാരും പോലീസും മുസ്ലീങ്ങള്‍ക്കൊപ്പമാണെന്നും ആര്‍എസ്എസ് പറയുന്നു.
റോഹിംഗ്യ പ്രശ്‌നം
കത്വ സംഭവത്തില്‍ പലയിടങ്ങളിലും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ ഇടപെടല്‍ വലിയൊരു കലാപം ഒഴിവാക്കുകയായിരുന്നു. അതേസമയം ഇപ്പോള്‍ റോഹിംഗ്യന്‍ പ്രശ്‌നമാണ് കശ്മീരില്‍ കത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു വിഷയം. ബിജെപിയടക്കമുള്ള ഹിന്ദുത്വ പാര്‍ട്ടികള്‍ പറയുന്നത് റോഹിംഗ്യകള്‍ രാജ്യത്തിന് ഭീഷണിയാണ് എന്നാണ്. ഇവരുടെ എണ്ണം വര്‍ധിക്കുന്നത് രാജ്യത്ത് ഹിന്ദുക്കളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നും പറയുന്നുണ്ട്. ഇവരെ പിന്തുണയ്ക്കുന്നവരെ പോലും തീവ്രവാദികളായിട്ടാണ് ഹിന്ദുക്കള്‍ കാണുന്നത്. സുന്‍ജുവാന്‍ ആക്രമണത്തിന് പിന്നില്‍ റോഹിംഗ്യകളാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സുന്‍ജുവാനില്‍ റോഹിംഗ്യകള്‍ ധാരാളമുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. ബിജെപി പ്രത്യേകം പരസ്യവും റോഹിംഗ്യകള്‍ക്കെതിരെ നല്‍കിയിരുന്നു. ടൈംബോംബിന് തുല്യമാണ് റോഹിംഗ്യകളെന്ന് പരസ്യത്തില്‍ പറയുന്നുണ്ടായിരുന്നു.
കത്വ കൂട്ടബലാത്സംഗത്തെ മോദി അപലപിച്ചു!! ഭരണം ഏതായാലും ബലാത്സംഗം ക്രൂരം, രാഷ്ട്രീയവല്‍ക്കരിക്കരുത്!!
ഇന്ത്യ- നേപ്പാൾ- ചൈന സാമ്പത്തിക പദ്ധതി: ഇന്ത്യയെ ചാക്കിട്ടുപിടിക്കാന്‍ ചൈനയും നേപ്പാളും!!
നോട്ടുനിരോധനത്തിന്റെ പ്രേതം രാജ്യത്ത് തിരിച്ചെത്തി! സർക്കാരിനെതിരെ ചിദംബരം