ഗോവയിൽ പരീക്കറിന്റെ പകരക്കാരനെ കണ്ടെത്താൻ ബിജെപി; മുഖ്യമന്ത്രിപദത്തിനായി സഖ്യകക്ഷികളും രംഗത്ത്
Recommended Video
പനാജി: അന്തരിച്ച ഗോവാ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട് പനാജിയിൽ നടക്കും. ദില്ലിയിൽ പ്രത്യേക അനുശോചന യോഗം ചേർന്നതിന് ശേഷം പ്രധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും. രാജ്യമെങ്ങും ദുഖാചരണം നടത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേ സമയം പരീക്കറിന് പകരക്കാരനെ കണ്ടെത്താൻ ബിജെപിയിൽ തിരക്കിട്ട ചർച്ചകൾ നടന്നുവരികയാണ്. ബിജെപി എംഎൽഎ ആയിരുന്ന ഫ്രാൻസിസ് ഡിസൂസയുടെ മരണത്തിന് പിന്നാലെ പരീക്കർ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കഴിഞ്ഞ ദിവസം സർക്കാർ ഉണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ചിരുന്നു, പരീക്കറിന്റെ വിയോഗത്തോടെ കോൺഗ്രസ് ഈ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് സാധ്യത.
അതേ സമയം പരീക്കറില്ലെങ്കിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചേക്കുമെന്നാണ് ചില സഖ്യക്ഷികളുടെ ഭീഷണി. മുൻപും ഇതേ ഭീഷണി നിലനിന്നിരുന്നതിനാലാണ് രോഗബാധിതനായ മനോഹർ പരീക്കറിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റാൻ ബിജെപി തയാറാകാതിരുന്നത്. തങ്ങൾ പാർട്ടിയേയല്ല പിന്തുണച്ചത് പരീക്കറെയാണെന്നാണ് കഴിഞ്ഞ ദിവസം ഗോവാ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായി നിലപാടെടുത്തിരുന്നു.
അതേ സമയം മുഖ്യമന്ത്രി പദത്തിനായി സഖ്യകക്ഷികളും അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ എംജിപി, ജിഎഫ്പി തുടങ്ങിയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രവാദി ഗോമാതക് പാർട്ടി നേതാവ് സുധിൻ ദവാലികർ ഗോവാ മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിച്ചുവെന്നാണ് ബിജെപി എംഎൽഎ മൈക്കൾ ലോബോ സൂചന നൽകുന്നത്. എന്നാൽ ഗോവാ ഫോർവേഡ് പാർട്ടിയും ബിജെപിയും ഈ വാദം അംഗീകരിക്കാൻ തയാറല്ല.
പരീക്കറുടെ വിയോഗത്തോടെ 40 അംഗ സഭയുടെ അംഗബലം 36 ആയി. ബിജെപിയുടെ അംഗ സംഖ്യ 12 ആയി കുറഞ്ഞു. കോൺഗ്രസിന് 14 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.
മനോഹർ പരീക്കറിന് ആദരവർപ്പിക്കാൻ രാജ്യം: തിങ്കളാഴ്ച ദേശീയ ദുഃഖാചരണം, പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം