ഒടുവില്‍ പാക്കിസ്താൻ കരഞ്ഞ് കാലുപിടിച്ചു; വെടി നിര്‍ത്തല്‍ ലംഘിച്ചപ്പോള്‍ സൈന്യത്തിന്റെ മാരക പ്രഹരം
ദില്ലി: അതിര്‍ത്തിയില്‍ പാകിസ്താന് വെടി നിര്‍ത്തല്‍ ലംഘിക്കുന്നത് പുതിയ സംഭവം ഒന്നും അല്ല. പലപ്പോഴും ഇന്ത്യ നല്ല തിരിച്ചടിയും നല്‍കാറുണ്ട്. എന്തായാലും അടുത്തിടെയായി അതിര്‍ത്തിയില്‍ നിന്ന് അത്തരം വാര്‍ത്തകള്‍ അധികമൊന്നും വരുന്നുണ്ടായിരുന്നില്ല.
അതിനിടയില്‍ ആണ് അതിര്‍ത്തിയില്‍ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഇത്തവണ അതി ശക്തമായ തിരിച്ചടി തന്നെ ആയിരുന്നു അതിര്‍ത്തി രക്ഷ സേനെ (ബിഎസ്എഫ്) നല്‍കിയത്. ഒടുവില്‍ ഇന്ത്യയുടെ തിരിച്ചടി അവസാനിപ്പിക്കാന്‍ വേണ്ടി പാകിസ്താന് അപേക്ഷിക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജമ്മുവില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ആയിരുന്നു പാകിസ്താന് അനാവശ്യ പ്രകോപനം സൃഷ്ടിച്ചത്. മൂന്ന് ദിവസമായി തുടര്‍ന്ന പ്രകോപനത്തിന് ഇന്ത്യ തക്ക മറുപടി കൊടുത്തപ്പോള്‍ ആണ് അഭ്യര്‍ത്ഥനയുമായി അവര്‍ രംഗത്ത് വന്നത്.
കനത്ത ഷെല്ലിങ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാകിസ്താന് റേഞ്ചേഴ്സ് അതി ശക്തമായ ഷെല്ലിങ് ആയിരുന്നു നടത്തി വന്നിരുന്നത്. പ്രകോപനങ്ങള്‍ ഒന്നും ഇല്ലാതെ ആയിരുന്നു പാകിസ്താന് ആക്രമണം എന്നാണ് ബിഎസ്എഫ് അവകാശപ്പെടുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കവെ ആയിരുന്നു പാകിസ്താന്റെ ആക്രമണം.
അടിക്ക് തിരിച്ചടി
സാധാരണ ഗതിയില്‍ പാകിസ്താന് ആക്രമണങ്ങള്‍ ഇന്ത്യ തിരിച്ചടി നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ കനത്ത തിരിച്ചടി തന്നെയാണ് നല്‍കിയത് എന്നാണ് ബിഎസ്എഫ് അവകാശപ്പെടുന്നത്. പാക് അതിര്‍ത്തിയിലെ ബങ്കറുകള്‍ക്ക് നേര്‍ക്ക് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അവര്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
പാക് റേഞ്ചേഴ്സ്
പാകിസ്താന്റെ അതിര്‍ത്തി കാക്കുന്ന പാക് റേഞ്ചഴ്സ് എന്നറിയപ്പെടുന്ന പാരാമിലിട്ടറി വിഭാഗം ആയിരുന്നു ഇന്ത്യക്ക് നേരെ ആക്രമണം നടത്തിയത്. തിരിച്ചടി രൂക്ഷമായപ്പോള്‍ ജമ്മുവിലെ ബിഎസ്എഫ് യൂണിറ്റിലെ പാക് പട്ടാളം ബന്ധപ്പെടുകയായിരുന്നു. ആക്രമണം നിര്‍ത്തിവയ്ക്കണം എന്ന അപേക്ഷ ഇന്ത്യ സ്വീകരിക്കുകയും ചെയ്തു.
വീഡിയോ പുറത്തുവിട്ടു
പാക് സൈന്യത്തിന് നേര്‍ക്ക് ബിഎസ്എഫ് നടത്തിയ ആക്രമണത്തിന്റെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. ഒരു പാകിസ്താന് ബങ്കറിന് നേര്‍ക്ക് തൊടുത്തുവിട്ട റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന്റെ വീഡിയോ ആണിത്. വലിയ പൊട്ടിത്തെറി നടക്കുന്നതിന്റേയും പാക് ബങ്കര്‍ തകരുന്നതിന്റേയും ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വിട്ടിട്ടുള്ളത്.
ഇന്ത്യക്ക് നഷ്ടം
കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന് നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടിരുന്നു. ജമ്മുവിലെ അര്‍ണിയ സെക്ടറില്‍ ബിഎസ്എഫ് ജവാന് ആയ സിതാറാം ഉപാധ്യായ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ദേവേന്ദ്രന് സിങ് എന്ന മറ്റൊരു ബിഎസ്എഫ് ജവാനും പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.