മോദിക്ക് പിന്നാലെ അമിത് ഷായും: കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു
ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാക്സിൻ സ്വീകരിച്ചു. ഇതോടെ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടികയിലേക്ക് ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ രണ്ടാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം കുറിച്ചതോടെയാണ് കൂടുതൽ പേർ വാക്സിൻ സ്വീകരിക്കുന്നത്. ദില്ലിയിലെ ആള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോവാക്സിൻ നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ ലഭിച്ചത്.
തിങ്കളാഴ്ച ആരംഭിച്ച രണ്ടാം വാക്സിനേഷൻ ക്യാമ്പെയിനിൽ 60 വയസ്സിന് മുകളിലുള്ളവരെയും 45 വയസ്സിനു മുകളിലുള്ളവരെയും രോഗാവസ്ഥവകളുള്ളവരെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മെദാന്ത ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് അമിത് ഷായ്ക്ക് കൊറോണ വൈറസ് വാക്സിൻ നൽകിയത്. പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവരെ കൂടാതെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, എൻസിപി മേധാവി ശരദ് പവാർ എന്നിവർ ഇന്ന് ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച നേതാക്കളിൽ ഉൾപ്പെടുന്നു.
വാക്സിനേഷൻ നിലവിലെ ഘട്ടത്തിൽ വാക്സിനേഷനായുള്ള രജിസ്ട്രേഷൻ കോ-വിൻ 2.0 പോർട്ടലിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ആരംഭിച്ചിരുന്നു. 60 വയസ്സിനു മുകളിലുള്ള പൗരന്മാർക്കും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കും രോഗാവസ്ഥകളുള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. കോ-വിൻ 2.0 പോർട്ടൽ ഉപയോഗിച്ചോ അല്ലെങ്കിൽ മറ്റ് ഐടി ആപ്ലിക്കേഷനുകൾ വഴിയോ ജനങ്ങള്‍ക്ക് രജിസ്ട്രേഷൻ നടത്താനും വാക്സിൻ ബുക്ക് ചെയ്യാനും സാധിക്കും.