ഇതുകൊണ്ടൊന്നും ദേരാ സച്ചാ അടങ്ങില്ല, ഗുര്‍മീത് സിങ്ങിന്‍റെ പിന്‍ഗാമി ആര്..?
ചണ്ഡീഗണ്ഡ്: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് രാം സിങ്ങിന്റെ വിധി പ്രസ്താവിച്ചാലും രാം സിങ്ങ് അഴിക്കുള്ളിലായാലും ഇവിടം കൊണ്ടൊന്നും ദേരാ സച്ചാ സൗദ അടങ്ങില്ല. ഗുര്‍മീത് സിങ്ങിന്റെ അനുയായി ആരായിരിക്കണമെന്ന ചര്‍ച്ച ദേരാ സച്ചായില്‍ ആരംഭിച്ചു കഴിഞ്ഞു.
അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങോ മകന്‍ ജസ്മീത് ഇന്‍സാനോ..? ആരായിരിക്കും ദേരാ സച്ചയുടെ അടുത്ത നേതാവ്..? സിര്‍സയില്‍ ചൂടു പിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

ജസ്മീത് ഇന്‍സാന്‍
ഗുര്‍മീത് റാം സിങ്ങിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒരാള്‍ റാം സിങ്ങിന്റെ മകനായ ജസ്മീത് ഇന്‍സാന്‍ ആണ്. സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തിലെ പ്രായം ചെന്ന സന്യാസിമാര്‍ക്കിടയില്‍ പ്രിയങ്കരനാണ് ജസ്മീത് ഇന്‍സാന്‍. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഹര്‍മീന്ദര്‍ സിങ്ങിന്റെ മകളെയാണ് ജസ്മീത് ഇന്‍സാന്‍ വിവാഹം ചെയ്തിരിക്കുന്നത്.

ഹണിപ്രീത് സിങ്ങ്
ദേരാ സച്ചാ സൗദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചയാളാണ് ഗുര്‍മീത് റാം സിങ്ങിന്റെ അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങ്. ഹണിപ്രീത് സിങ്ങ് റാം സിങ്ങിന് സ്വന്തം മകളെപ്പോലെയാണെന്നാണ് ദേരാ സച്ചാ പ്രവര്‍ത്തകര്‍ പറയുന്നത്.

സിനിമാ നടി
ഗുര്‍മ്മീത് റാം സിങ്ങിന്റെ എല്ലാ സിനിമകളിലും ഹണിപ്രീത് സിങ്ങ് അഭിനയിച്ചിട്ടുണ്ട്. ദേരാ സച്ചായില്‍ ഏറെ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഹണിപ്രീത്. ഹണിപ്രീത് സിങ്ങിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ഇരുവരുടെയും ബന്ധത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

ഇതുവരെ തീരുമാനമെടുത്തില്ല
എന്നാല്‍ ഗുര്‍മീത് റാം സിങ്ങിന്റെ പിന്‍ഗാമി ആരായിരിക്കണം എന്നതു സംബന്ധിച്ച് ഇരുവരെ ദേരാ സച്ചാ സൗദാ തീരുമാനമെടുത്തിട്ടില്ല. ആശ്രമത്തില്‍ ഇതു സംബന്ധിച്ച് തര്‍ക്കങ്ങളൊന്നുമില്ലെന്നും ദേരാ സച്ചായിലെ ഭാരവാഹി അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ദേരാ സച്ചാ വക്താക്കളായ ഡോക്ടര്‍ ആദിത്യ ഇന്‍സാന്റെയും ഡോക്ടര്‍ ദിലാവര്‍ ഇന്‍സാന്റെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും സ്വിച്ച് ഓഫ് മോദില്‍ തന്നെയാണ്.

പ്രദേശം ജാഗ്രതയിൽ
അതേസമയം കേസിൽ ഗുർമീത് റാം സിങ്ങിന്റെ വിധി പ്രസ്താവിക്കുന്നതിനോടനുബന്ധിച്ച് സിർസയിലെ ദേരാ സച്ചാ ആശ്രമവും പരിസരവും കനത്ത ജാഗ്രതയിലാണ്. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരിലൊരാളെ ദേരാ സച്ചാ പ്രവർത്തകർ ഞായറാഴ്ച മർദ്ദിച്ചിരുന്നു.

രണ്ടും കല്‍പിച്ച് അനുയായികള്‍
റാം സിങ്ങിന്റെ ആയിരത്തോളം അനുയായികള്‍ പഞ്ചകുളയില്‍ ഒത്തുകൂടിയിട്ടുണ്ട്. അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ പ്രദേശത്ത് 5000 ത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളും നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications