ഷീല ദീക്ഷിതിന്റെ മരണത്തോടെ ദില്ലിയിൽ കോൺഗ്രസ് വൻ പ്രതിസന്ധിയിൽ! കൺമുന്നിൽ തിരഞ്ഞെടുപ്പ്!
ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വിയും സംഘടനാ പ്രശ്നങ്ങളുമടക്കം നിലയില്ലാക്കയത്തിലാണ് കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ വീണു കഴിഞ്ഞു. ബിജെപി അടുത്തതായി ലക്ഷ്യമിടുന്നത് മധ്യപ്രദേശിനെ ആയിരിക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും എന്ത് ചെയ്യണം എന്നറിയാതെ ഉഴലുന്ന അവസ്ഥയിലാണ് പാര്‍ട്ടി. അധ്യക്ഷനെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്ന തലവേദന വേറെയും.
അതിനിടെ ഷീല ദീക്ഷിതിന്റെ മരണം ദില്ലിയില്‍ കോണ്‍ഗ്രസിനെ പുതിയ പ്രതിസന്ധിയിലേക്ക് തളളിയിട്ടിരിക്കുകയാണ്. ദില്ലി അധ്യക്ഷയായിരിക്കെയാണ് ഷീല ദീക്ഷിതിന്റെ മരണം. ദില്ലി കോണ്‍ഗ്രസില്‍ നേരത്തെ മുതല്‍ സംഘടനാപരമായ അസ്വാരസ്യങ്ങള്‍ പുകയുന്നുണ്ട്. പിന്നാലെ അധ്യക്ഷന്‍ കൂടി ഇല്ലാതായതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസ് കുഴപ്പത്തിലായിരിക്കുകയാണ്.
കോൺഗ്രസിലെ കലാപം
പിസി ചാക്കോ-ഷീല ദീക്ഷിത് വിഭാഗങ്ങളുടെ തമ്മിലടിയില്‍ കുഴഞ്ഞ് മറിഞ്ഞിരിക്കുകയായിരുന്നു ദില്ലിയിലെ കോണ്‍ഗ്രസ്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികള്‍ പ്രശ്നങ്ങള്‍ വഷളാക്കി. ദില്ലി മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ദില്ലിയുടെ ചുമതലയുളള പിസി ചാക്കോയ്ക്ക് എതിരെ ഷീല ദീക്ഷിത് വിഭാഗം കലാപമുയര്‍ത്തി. ചാക്കോയ്ക്ക് എതിരെ എഐസിസിക്ക് കത്തും നല്കി.
ഷീലയും ചാക്കോയും
അധ്യക്ഷയായ ഷീല ദീക്ഷിതിന്റെ അധികാരങ്ങള്‍ പിസി ചാക്കോ വെട്ടിക്കുറച്ചു. ഇരുവരും തമ്മിലുളള പോര് ദില്ലിയില്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ കടുപ്പമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാനായിരുന്നു രാഹുല്‍ ഗാന്ധിക്ക് താല്പര്യം. എന്നാല്‍ ഷീല ദീക്ഷിത് അടക്കമുളള നേതാക്കള്‍ ഈ നീക്കത്തെ ശക്തമായി തടഞ്ഞു. ഫലം ദില്ലി മുഴുവനായും ബിജെപി തനിച്ച് തൂത്തുവാരി.
കൺമുന്നിൽ തിരഞ്ഞെടുപ്പ്
തോല്‍വിയ്ക്ക് ശേഷം ഷീല ദീക്ഷിതിനെ കാണാന്‍ പോലും രാഹുല്‍ ഗാന്ധി സമ്മതിച്ചിരുന്നില്ല. ദില്ലി കോണ്‍ഗ്രസില്‍ സംഘടനാ പ്രശ്നങ്ങള്‍ പുകയുന്നതിനിടെയാണ് ഷീല ദീക്ഷിതിന്റെ മരണം. ഇതോടെ കോണ്‍ഗ്രസിന് ദില്ലിയില്‍ പുതിയ അധ്യക്ഷനെ കണ്ട് പിടിക്കേണ്ടതായി വന്നിരിക്കുകയാണ്. ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും 6 മാസം മാത്രമാണ് ബാക്കിയുളളത്. ദില്ലി പിടിക്കാന്‍ ബിജെപിയും അധികാരം നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിയും കച്ച മുറുക്കുന്നു.
പുതിയ അധ്യക്ഷൻ വേണം
ദില്ലി കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ വൈകുന്നത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇതിനകം തന്നെ തിരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസാകട്ടെ ദേശീയ അധ്യക്ഷനോ പിസിസി അധ്യക്ഷനോ ഇല്ലാതെ പകച്ച് നില്‍ക്കുകയാണ്. എത്രയും പെട്ടന്ന് പുതിയ നേതാവ് വരണമെന്നാണ് ദില്ലി നേതാക്കള്‍ ആവശ്യപ്പെടുന്നത്.
നിരയിൽ പ്രമുഖർ
ദില്ലി കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്മാരായ ജെപി അഗര്‍വാള്‍, മുന്‍ കേന്ദ്രമന്ത്രി കൂടിയായ അജയ് മാക്കന് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്ന് വരുന്നത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം അജയ് മാക്കന് അധ്യക്ഷ പദവി ഒഴിഞ്ഞത്. മുന്‍ ദില്ലി നിയമസഭാ സ്പീക്കര്‍ സുഭാഷ് ചോപ്ര, അരവിന്ദര്‍ സിംഗ് ലൗവ്ലി എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. പുതിയ അധ്യക്ഷന്‍ മുന്നില്‍ വന്‍ വെല്ലുവിളികളാണുളളത്.
മുന്നിൽ വെല്ലുവിളികൾ
അതില്‍ പ്രധാനപ്പെട്ടത് കുഴഞ്ഞ് മറിഞ്ഞും തമ്മിലടിച്ചും തുടരുന്ന ദില്ലി കോണ്‍ഗ്രസ് ഘടകത്തെ ഒരുമിച്ച് നിര്‍ത്തുക എന്നതാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് അത് സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയേല്‍ക്കും. 2013ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ദില്ലിയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം ഷീല ദീക്ഷിത് ചുമതലയേറ്റ ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ടാമത് എത്താനായി. ഷീല ദീക്ഷിതിന്റെ അത്രയും പ്രമുഖമായ ഒരു മുഖം ദില്ലിയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനില്ല എന്നതാണ് പുതിയ പ്രസിഡണ്ടിനെ കണ്ടെത്തുന്നതിനുളള പ്രധാന വെല്ലുവിളി.