സ്റ്റെൻഡല്ല, നാല് മെഡിക്കല്‍ ഉപകരണങ്ങൾക്കും വില കുറയും, സ്വകാര്യ ആശുപത്രികള്‍ക്ക് പണി കിട്ടി!!
ഓർത്തോ പീഡിക് ഇംപ്ലാന്‍റ്, കത്തീറ്ററുകൾ എന്നിവയ്ക്കും വില കുറയും.
ദില്ലി: ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്‍റുകള്‍ക്ക് പുറമേ നാല് മെഡിക്കല്‍ ഉപകരണങ്ങൾക്ക് കൂടി ഉടന്‍ വില കുറയും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ് പ്രൈസിംഗ് അതോറിറ്റിയും ഇതിനുള്ള ശ്രമങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഓർത്തോ പീഡിക് ഇംപ്ലാന്‍റ്, കത്തീറ്ററുകൾ എന്നിവയ്ക്കും വില കുറയും. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്‍റുകളുടെ വില കുത്തനെ കുറച്ച് സ്വകാര്യ ആശുപത്രികളുടെ തീവെട്ടിക്കൊള്ളയ്ക്ക് ഡ്രഗ് പ്രൈസിംഗ് അതോറിറ്റി ശമനം വരുത്തിയിരുന്നു. സ്റ്റെന്‍റുകളുടെ അവശ്യമരുന്നുകളുടെ പട്ടികയിൽപ്പെടുത്തിയാരിരുന്നു ആ നിര്‍ണായക നീക്കം.
സ്റ്റെന്‍റുകൾക്ക് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി വില കുത്തനെ കുറച്ചതോടെ പല സ്വകാര്യ ആശുപത്രികളും ഹൃദ്രോഗ ചികിത്സയ്ക്കാവശ്യമായ മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 19 മെഡിക്കല്‍ ഉപകരണങ്ങൾ വില കുറയ്ക്കാനുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കത്തീറ്റർ, ഹൃദയവാൽവുകൾ, ഓർത്തോപീഡിക് ഇംപ്ലാന്‍റുകൾ, ഇൻട്രോകുലാർ ലെൻസുകൾ എന്നിവയാണ് പരിഗണിക്കുന്നത്. ഈ ഉപകരണങ്ങളുടെ ഉൽപ്പാദനം വില എന്നിവ സംബന്ധിച്ച വിവരങ്ങൾ സമര്‍പ്പിക്കാന്‍ കമ്പനികളോട് എൻപിപിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
ആറ് മാസം നീണ്ടുനിന്ന നടിപടികള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ ഫെബ്രുവരിയില്‍ സ്റ്റെന്റുകള്‍ക്ക് 85 ശതമാനം വരെ വില കുറച്ചുകൊണ്ടുള്ള നിര്‍ണ്ണായക നീക്കം നടത്തുന്നത്. ദേശീയ ഔഷധവില നിയന്ത്രണ സമിതിയുടെ ഉത്തരവ് പ്രകാരം നികുതികള്‍ക്ക് പുറമേ 29,600 രൂപയാണ് സറ്റെന്റുകളുടെ വില. ഇതോടെ ഹൃദ്രോഗ ചികിത്സയായ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വരുന്ന ചെലവില്‍ വിപ്ലവകരമായ കുറവാണ് ഇതോടെ വരിക. രാജ്യത്ത് ജീവിത ശൈലി രോഗങ്ങള്‍ മൂലം ഹൃദ് രോഗ ബാധിതരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാകുന്നത്. എന്നാല്‍ സ്റ്റെന്റുകളെ ജീവന്‍ രക്ഷാ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ ഈടാക്കുന്ന ആശുപത്രികളുടെ കീഴ് വഴക്കങ്ങള്‍ക്ക് അന്ത്യമാകുന്നതാണ് സര്‍ക്കാര്‍ നടപടി.