9 വർഷത്തിനു ശേഷം ശ്രീകാന്ത് പുരോഹിത് പുറത്ത്; കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുമ്പ് സൈന്യത്തില്‍
കേസില്‍ ജാമ്യം ലഭിച്ച പുരോഹിത് ഇന്ന് രാവിലെയാണ് മുംബൈയിലെ ടലോജ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
മുംബൈ: മലേഗാവ് സ്ഫോടന കേസിൽ പ്രതിയായ ലെഫ്. കേണൽ ശ്രീകാന്ത് പുരോഹിത് ജയിൽ മോചിതനായി. ഒന്‍പതു വര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷമാണ് അദ്ദേഹം മുംബൈ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. പുരോഹിത് ഉടന്‍തന്നെ സൈന്യത്തില്‍ തിരികെ പ്രവേശിക്കും. അതേസമയം, അദ്ദേഹത്തിന് സൈന്യത്തില്‍ പ്രത്യേക ചുമതല നല്‍കില്ല. പുരോഹിതിന്റെ പ്രവര്‍ത്തനം സൈന്യം നിരീക്ഷിക്കുകയും ചെയ്യും.
ജയിൽ മോചിതനായ പുരോഹിതിനെ സൈനിക വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊളാബയിലെ സൈനിക ആസ്ഥാനത്തെത്തിച്ചത്.അടുത്ത 24 മണിക്കൂറിനുള്ളില്‍ പുരോഹിതിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് പുതിയ പോസ്റ്റിങ് ഓര്‍ഡര്‍ നല്‍കുമെന്നും, അതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ സൈനിക ആസ്ഥാനത്തെത്തിയതെന്നുമാണ് വിവരം. ജാമ്യത്തിലാണെങ്കിലും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയാണ് പുരോഹിത്. ഒരു ഭീകരാക്രമണക്കേസിലെ പ്രതി, കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുമ്പ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത് സൈനിക ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിമര്‍ശമാണ് ഉയരുന്നത്.
ഒമ്പത് വർഷത്തെ ജയിൽവാസം
മലേഗാവ് സ്ഫോടന കേസിൽ കഴിഞ്ഞ ഒൻപതു വർഷമായി ജയിലിലാണ് ശ്രീകാന്ത് പുരോഹിത്. എന്നാൽ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ആക്ട് (മക്കോക്ക) മുതലായ ചാർജുകൾ ഇയാളുടെ പേരിൽ നിന്ന് പിൻവലിച്ചിട്ടുണ്ടെന്നു അഭിഭാഷകൻ വാദിച്ചു. കൂടാതെ 9 വർഷമായ ജയിൽ കഴിയുന്ന പുരോഹിതിനെതിരെ ഇതുവരെ കുറ്റം ചുമർത്തിയിട്ടില്ലെന്നും കേസിൽ ഹാജരായ ഹരീഷ് സാൽവെ വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഉപാധികളോടെ ഇടക്കാലജാമ്യം
ബോംബെ ഹൈക്കോടതിയുടേയും എൻഐഎയുടെ എതിർപ്പും മറികടന്നാണ് പുരോഹിതിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മുംബൈക്ക് യാത്രചെയ്യരുത്, എല്ലാമാസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നതടക്കം കര്‍ശന നിബന്ധനകളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ആർകെ അഗർവാൾ , എംഎസ് സപ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
മലോഗാവിൽ സ്ഫോടനം
2008 സെപ്റ്റംബർ 29 ന് നാസിക്കിനു സമീപം മലേഗാവിൽ മലേഗാവില്‍ മോട്ടോര്‍സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിച്ചാണ് സ്ഫോടനം നടന്നത്. ഇതിൽ ഏഴു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജാമ്യം എൻഐഎയുടെ എതിർപ്പ് അവഗണിച്ച്
ശ്രീകാന്ത് പുരോഹിതിന്റെ ജാമ്യത്തിനെതിരെ എൻഐഎ ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാൽ എൻഐഎയുടെ എതിർപ്പ് അവഗണിച്ചാണ് ജാമ്യം അവഗണിച്ചത്. മലേഗാവ് സ്ഫോടനത്തിൽ പുരോഹതിന്റെ പങ്കിന് കൃത്യമായ തെളിവുണ്ടെന്നും സ്ഫോടനത്തിനുപയോഗിച്ച ആർടിഎക്സ് സംഘടിപ്പിച്ചു നൽകിയത് പുരോഹിതാണെന്നും എൻഐഎ വാദിച്ചിരുന്നു.
സാധ്വി പ്രഞ്ജ സിങ് താക്കൂറിന്റെ ജാമ്യം
ആദ്യം മലേഗാവ് സ്ഫോടനക്കേസിലെ പ്രഗ്യാസിങിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സാധ്വിക്കും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയനുസരിച്ച് അഞ്ചുലക്ഷം രൂപ കെട്ടിവയ്ക്കണമായിരുന്നു. കൂടാതെ പാസ്പോര്‍ട്ട് അന്വേഷണഏജന്‍സിയായ എന്‍ഐഎയില്‍ നൽകണം. എന്നാൽ അന്ന് ശ്രീകാന്ത് പുരോഹിതിന് ജാമ്യം അനുവദിച്ചിരുന്നില്ല.
എല്ലാ പ്രതികൾക്ക് ജാമ്യം
ഇതോടെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചു. മുംബൈയില്‍നിന്നും 270 കിലോമീറ്റര്‍ ദൂരെയുള്ള മലേഗാവില്‍ മോട്ടോര്‍സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിച്ചത്. സ്ഫോടനം മുസ്ലിം ഭീകരര്‍ നടത്തിയതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. 2008 ഒക്ടോബറില്‍തന്നെ പ്രഗ്യയും നവംബറില്‍ പുരോഹിതും അറസ്റ്റിലായി.