സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ മോദി ചര്‍ച്ച തുടങ്ങി; എല്ലാവര്‍ക്കും 20 മിനുറ്റ് വീതം
ദില്ലി: പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി ആദ്യ മണിക്കൂറുകള്‍ ചെലവിട്ടത് വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക്. വ്യാഴാഴ്ച വൈകീട്ടായിരുന്നു മോദിയുടെയും മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ. 10.15ന് അദ്ദേഹം കിര്‍ഗിസ്താന്‍ പ്രസിഡന്റ് സൂറണ്‍ബെ ജീന്‍ബെകോവുമായി ചര്‍ച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. വെള്ളിയാഴ്ച മോദി ആദ്യം ചെയ്തത് വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് തന്നെയായിരുന്നു. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ഹമീദുമായി ഹൈദരാബാദ് ഹൗസിലായിരുന്നു ചര്‍ച്ച. ശേഷം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് കുമാര്‍ ജുഗ്നോത്, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടയ് ഷെറിങ് എന്നിവരുമായും മോദി ചര്‍ച്ച നടത്തും.
ഓരോ നേതാക്കളുമായും 20 മിനുറ്റ് വീതമാണ് ചര്‍ച്ച നടക്കുന്നത്. ബിംസ്റ്റക് രാജ്യങ്ങള്‍ക്ക് പുറമെ കിര്‍ഗിസ്താന്‍, മൗറീഷ്യസ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയാണ് മോദി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റക്. അയല്‍രാജ്യങ്ങളെ ചേര്‍ത്തുനിര്‍ത്തുക എന്ന തന്ത്രമാണ് മോദി പയറ്റുന്നത്.
അമിത് ഷാ ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞേക്കില്ല; ഒരേ സമയം മന്ത്രിയും അധ്യക്ഷനും, സൂചനകള്‍ ഇങ്ങനെ
അതേസമയം, പാകിസ്താനെ ക്ഷണിക്കാതിരിക്കാനും മോദി ശ്രദ്ധിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി പ്രധാനമായും ഊന്നിപ്പറഞ്ഞത് പാകിസ്താനെ ആയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്താനോട് മമതയുണ്ട എന്നും മോദി ആവര്‍ത്തിച്ചിരുന്നു. 2014ല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയെ മോദി ക്ഷണിച്ചിരുന്നു.