24 മണിക്കൂറിനുള്ളിൽ ഒമ്പത് നവജാത ശിശുക്കൾ മരിച്ചു: കയ്യൊഴിഞ്ഞ് ആശുപത്രി അധികകൃതർ, രാജസ്ഥാനിൽ പുതിയ വിവാദം!!
ജയ്പൂർ: രാജസ്ഥാനിലെ ജെ ലോൺ ആശുപത്രിയിൽ നവജാത ശിശുക്കൾ കൂട്ടത്തോടെ മരിക്കുന്നു. കോട്ടയിലെ ജെകെ ലോൺ ആശുപത്രിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് കുട്ടികൾ മരണമടഞ്ഞിട്ടുള്ളത്. ഇതിൽ അഞ്ച് കുട്ടികൾ ബുധനാഴ്ച രാത്രിയും നാല് കുട്ടികൾ വ്യാഴാഴ്ചയുമാണ് മരണമടഞ്ഞിട്ടുള്ളത്. മരിച്ച കുട്ടികളെല്ലാം ഒന്നും നാലും ദിവസത്തിനകം പ്രായമുള്ളവരാണ്. എന്നാൽ കുട്ടികളുടേതെല്ലാം പ്രകൃതിദത്ത മരണമാണെന്നാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര അവകാശപ്പെടുന്നത്.
മരിച്ച കുട്ടികൾക്ക് ആർക്കും തന്നെ അണുബാധയുണ്ടായിരുന്നില്ലെന്നും സൂപ്രണ്ട് പറയുന്നു. ആശുപത്രിയിലെ ജീവനക്കാരോ ഡോക്ടർമാരോ തങ്ങളുടെ കുട്ടികളെ പരിചരിച്ചില്ലെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. കുഞ്ഞുങ്ങൾ മരിച്ചതോടെ രണ്ട് ശിശുക്കളുടെ ബന്ധുക്കൾ വ്യാഴാഴ്ച തന്നെ ആശുപത്രി പരിസരത്ത് ധർണ ആരംഭിച്ചിരുന്നു.

നവജാതശിശുക്കളുടെ ചികിത്സയിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ എല്ലാ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽമാരോട് നിർദ്ദേശിക്കുമെന്ന് ആരോഗ്യമന്ത്രി രഘു ശർമ്മ പറഞ്ഞു. "കോട്ടയിലെ ശിശു മരണത്തെക്കുറിച്ച് കേട്ടപ്പോൾ ഞാൻ ഉടൻ തന്നെ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലിൽ നിന്നും സൂപ്രണ്ടിൽ നിന്നും റിപ്പോർട്ട് തേടി. ഡോക്ടർമാരുടെ അശ്രദ്ധമൂലം ഒരു കുട്ടിയും മരിക്കരുതെന്ന് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രിയിൽ എത്തിയപ്പോൾ മൂന്ന് ശിശുക്കൾ മരിച്ചിരുന്നതായും മറ്റ് മൂന്ന് പേർക്ക് ജനനം മുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ബാക്കി മൂന്ന് കുഞ്ഞുങ്ങൾ അസാധാരണമോ കഠിനമോ ആയ അണുബാധകളില്ലാത്ത സ്വാഭാവിക മരണങ്ങളാണെന്നുമാണ് കോട്ട ജെകെ ലോൺ മെഡിക്കൽ കോളേജ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, ഡിവിഷണൽ കമ്മീഷണർ കെ സി മീനയും ജില്ലാ കളക്ടർ ഉജ്ജാവൽ റാത്തോഡും വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് ആറ് അധിക ഡോക്ടർമാരെയും പത്ത് നഴ്സുമാരെയും വിന്യസിച്ച് സ്ഥിതിഗതികൾ പരിശോധിച്ച് വെള്ളിയാഴ്ച വരെ പുതുതായി നിർമ്മിച്ച വാർഡ് ആരംഭിക്കാൻ മുൻ ആരോഗ്യ അധികാരികൾക്ക് നിർദേശം നൽകി.












Click it and Unblock the Notifications