'വോട്ട് ചോരിക്ക് പിന്നാലെ, സീറ്റ് ചോരി!' ഇലക്ഷൻ കമ്മീഷനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബിജെപിക്കെതിരെയും ഇലക്ഷൻ കമ്മീഷനെതിരെയും കടുത്ത ആരോപണങ്ങളുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുൻപ് നടന്ന 'വോട്ട് ചോരി'ക്കും 'സർക്കാർ ചോരി'ക്കും പിന്നാലെ ബിജെപി ഇപ്പോൾ രാജ്യസഭാ തിരഞ്ഞെടുപ്പിൽ 'സീറ്റ് ചോരി' നടത്തുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മധ്യപ്രദേശിലെ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക ഇലക്ഷൻ കമ്മീഷൻ തള്ളിയതിന് പിന്നാലെയാണ് രാഹുലിന്റെ ഈ കടുത്ത പ്രതികരണം. ബിജെപിയും ഇലക്ഷൻ കമ്മീഷനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ഫലം നിശ്ചയിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
മീനാക്ഷി നടരാജൻ ആവശ്യമായ എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചിരുന്നതായും അവർക്കെതിരെ യാതൊരുവിധ കേസുകളും നിലവിലില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. എന്നാൽ ബിജെപി ഉന്നയിച്ച തികച്ചും നിസ്സാരമായ ആക്ഷേപങ്ങളുടെ പുറത്താണ് ഇലക്ഷൻ കമ്മീഷൻ അവരുടെ പത്രിക റദ്ദാക്കിയത്. ഇതേസമയം ജാർഖണ്ഡിൽ ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിയുടെ പത്രികയിൽ സ്വന്തം പേര് പോലും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. നിരവധി നിർബന്ധിത വിവരങ്ങൾ അദ്ദേഹം മറച്ചുവെക്കുകയും ചെയ്തിരുന്നു. എന്നാൽ പിഴവുകൾ തിരുത്താൻ ഇലക്ഷൻ കമ്മീഷൻ നത്വാനിക്ക് പ്രത്യേക സമയം അനുവദിച്ചു നൽകുകയാണ് ചെയ്തത്. ഒരേ ഇലക്ഷൻ കമ്മീഷൻ രണ്ട് സ്ഥാനാർത്ഥികളോട് രണ്ട് നീതിയാണ് നടപ്പാക്കുന്നത്. ഒരു സ്ഥാനാർത്ഥിയെ കേൾക്കാൻ പോലും തയ്യാറാകാതെ അയോഗ്യയാക്കിയപ്പോൾ, നിയമങ്ങൾ ലംഘിച്ച മറ്റൊരു സ്ഥാനാർത്ഥിക്ക് തെറ്റുകൾ തിരുത്താൻ അവസരം നൽകി പ്രതിഫലം നൽകിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ കോൺഗ്രസ് നേതൃത്വം ഇലക്ഷൻ കമ്മീഷനെ സമീപിച്ചപ്പോൾ ആദ്യം അവർ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. പിന്നീട് കൂടിക്കാഴ്ചയ്ക്ക് തയ്യാറായെങ്കിലും വിഷയത്തിൽ ഒരു വാക്ക് പോലും സംസാരിക്കാൻ കമ്മീഷൻ തയ്യാറായില്ല. ബിജെപിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിനേക്കാൾ എളുപ്പം അത് മുൻകൂട്ടി ഒത്തുതീർപ്പാക്കുക എന്നതാണെന്നും രാഹുൽ പരിഹസിച്ചു. ഇലക്ഷൻ കമ്മീഷനിൽ നിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മീനാക്ഷി നടരാജന്റെ ഹർജിയിൽ ജൂൺ 12 വെള്ളിയാഴ്ച സുപ്രീം കോടതി വാദം കേൾക്കും.
എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി. കോൺഗ്രസ് ആദ്യം തങ്ങളുടെ പാർട്ടിക്ക് ഉള്ളിലിരുന്ന് പാരവെയ്ക്കുന്ന 'കടുംവെട്ടുകാരനെ' കണ്ടെത്തണമെന്നാണ് ബിജെപിയുടെ പരിഹാസം. സ്ഥാനാർത്ഥിയായ മീനാക്ഷി നടരാജനെക്കൊണ്ട് നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്താൻ ഇടയാക്കിയത് കോൺഗ്രസ് പാർട്ടി തന്നെയാണ്. വിവരങ്ങൾ മനഃപൂർവ്വം മറച്ചുവെച്ച ശേഷം ഇപ്പോൾ ഇരവാദം ഇറക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുന്നത് പത്രിക തള്ളാനുള്ള വ്യക്തമായ കാരണമാണെന്ന് 2013-ലെ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ചിന്റെ വിധിയിലുണ്ടെന്ന് കോൺഗ്രസിലെ മുതിർന്ന അഭിഭാഷകർക്ക് അറിയാവുന്നതാണെന്നും ഭണ്ഡാരി കൂട്ടിച്ചേർത്തു. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നത് എന്നതിനാൽ പാർട്ടി ആദ്യം സ്വന്തം വീഴ്ചകൾ പരിശോധിക്കണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications