ഗോതമ്പിന് പിന്നാലെ പഞ്ചസാരയുടെ കയറ്റുമതിയിലും രാജ്യത്ത് നിയന്ത്രണം
ഡൽഹി; ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ചതിന് പിന്നാലെ രാജ്യം പഞ്ചസാര കയറ്റുമതിയിലും നിയന്ത്രണം പ്രഖ്യാപിച്ചു. ആഭ്യന്തര പണപ്പെരുപ്പം കുറയ്ക്കുന്നതിന്റെ ഭാ ഗമായാണ് നടപടി. ജൂൺ 1 മുതൽ പഞ്ചസാരയുടെ കയറ്റുമതിയിൽ നിയന്ത്രണം ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. അതേ സമയം 20 ലക്ഷം മെട്രിക് ടൺ അസംസ്കൃത സോയാബീൻ ഓയിലും ക്രൂഡ് സൺഫ്ലവർ ഓയിലും ഡ്യൂട്ടി രഹിത ഇറക്കുമതിക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.
നിലവിലെ സീസണിൽ (2021 ഒക്ടോബർ മുതൽ 2022 സെപ്റ്റംബർ വരെ) 100 ലക്ഷം മെട്രിക് ടൺ പഞ്ചസാരയുടെ കയറ്റുമതി മാത്രമേ അനുവദിക്കു എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. "2022 ജൂൺ 1 മുതൽ 2022 ഒക്ടോബർ 31 വരെ അല്ലെങ്കിൽ ഇനിയുള്ള ഓർഡറുകൾ വരുന്നത് വരെ. പഞ്ചസാര ഡയറക്‌ടറേറ്റ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഉപഭോക്തൃകാര്യ മന്ത്രാലയം, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം എന്നിവയുടെ പ്രത്യേക അനുമതിയോടെ മാത്രമേ പഞ്ചസാര കയറ്റുമതി അനുവദിക്കൂ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിൽ നിന്ന്. പഞ്ചസാര കയറ്റുമതിക്ക് ആവശ്യമായ അനുമതികൾ നൽകുന്നതിനുള്ള വിശദമായ നടപടിക്രമം പ്രത്യേകം അറിയിക്കും." ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉൽപ്പാദകരാണ് ഇന്ത്യ. ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റി അയക്കുന്ന രാജ്യവും ഇന്ത്യയാണ്. എക്കാലത്തെയും ഉയർന്ന കയറ്റുമതി ഈ വർഷം നടക്കും എന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് സർക്കാരിന്റെ പുതിയ നടപടി. നിലവിലെ സീസണിൽ 2021-22 ൽ ഏകദേശം 90 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതി ചെയ്യുന്നതിനുള്ള കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്. ഏകദേശം 82 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതിക്കായി മില്ലുകളിൽ നിന്ന് അയച്ചു. ഇതിനോടകം തന്നെ ഏകദേശം 78 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതി ചെയ്ത് കഴിഞ്ഞു എന്നും ചില വൃത്തങ്ങൾ അറിയിക്കുന്നു.
Recommended Video
രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വിൽപ്പന വില നിലവിൽ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ്. വരും മാസങ്ങളിൽ ഇത് 40-43 രൂപയിൽ തുടരാനാണ് സാധ്യത. പഞ്ചസാര ഉത്പാദനം വർധിപ്പിക്കാനും കയറ്റുമതി സുഗമമാക്കുന്നതിനുമായി കഴിഞ്ഞ 5 വർഷത്തിനിടെ ഏകദേശം 14,456 കോടി രൂപയാണ് സർക്കാർ പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചത്. അതേ സമയം രാജ്യത്ത് ആവശ്യസാധനങ്ങൾക്ക് വില ഉയരുകയാണ്. ഇന്ധനങ്ങളുടെ വില ജനജീവിതത്തെ ബാധിക്കുന്നതിനാൽ കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് കഴിഞ്ഞ ദിവസം ഇന്ധനങ്ങളിൽ വില കുറച്ചിരുന്നു. എന്നാൽ ഭക്ഷ്യ എണ്ണയുടെ വില കാര്യമായി ഉയരുന്നുണ്ട്. 60 ശതമാനത്തോളം ഭക്ഷ്യ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റഷ്യ യുക്രൈൻ യുദ്ധമാണ് വില വർധനവിന് കാരണമായി വിദ ഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.