യുപി സർക്കാർ പണി തുടങ്ങി: പൊതുമുതൽ നശിപ്പിച്ചതിന് അക്രമികളെ തിരഞ്ഞുപിടിച്ച് സ്വത്ത് കണ്ടുകെട്ടും
Recommended Video
ലഖ്നൊ: പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. അക്രമം വിതച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. നാശം വിതച്ചവരെ കണ്ടെത്തുന്നതിനും നാശനഷ്ടം കണക്കാക്കുന്നതിനുമായി നാലംഗ പാനലിനെ നിയമിച്ചിട്ടുണ്ട്.
മുസ്ലിങ്ങൾക്ക് പോകാൻ നൂറ് രാജ്യങ്ങളുണ്ട്, എന്നാൽ ന്യൂനപക്ഷങ്ങൾക്ക് വരാൻ ഇന്ത്യ മാത്രമേ ഉള്ളൂ: ഗഡ്കരി
ലഖ് നൊ ഈസ്റ്റിലെ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിനാണ് പാനലിന്റെ അധിക ചുമതല. നാശനഷ്ടത്തിന്റെ കണക്കുകൾ രേഖപ്പെടുത്തി ലഖ്നൊ ജില്ലാ മജിസ്ട്രേറ്റിനാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഇത്തരത്തിൽ മേഖല തിരിച്ചാണ് സംസ്ഥാനത്ത് പൌരത്വ ഭേദഗതി നിയമത്തിനെതിരായി ഉടലെടുത്ത പ്രതിഷേധത്തിനിടെ പൊതുമുതലിനുണ്ടായ കേടുപാടുകൾ പരിശോധിച്ച് കണക്കാക്കുന്നത്.
ലഖ്നൊവിലെ പരിവർത്തൻ ചൌക്കിൽ വ്യാഴാഴ്ചയുണ്ടായ പ്രതിഷേധം അക്രമാസക്തമായതോടെയാണ് നാശം വിതച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സംഭവത്തിനിടെ യുപിയിൽ 48 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് 67 കടകളാണ് സീലുവെച്ചത്. അക്രമങ്ങളിൽ ഇവരിൽ പലർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിരവധി വാഹനങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു. നിരവധി പോലീസുകാർക്കും ഇതിനിടെ പരിക്കേറ്റു. രാംപൂർ ജില്ലാ ഭരണകൂടം 25 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച സംസ്ഥാനത്തുണ്ടായ പ്രതിഷേധത്തിനിടെ അക്രമങ്ങളിൽ പങ്കാളിയാവരെ തിരിച്ചറിഞ്ഞാണ് നടപടി. രാംപൂർ പ്രതിഷേധത്തിനിടെ 22 കാരൻ വെടിയേറ്റഅ മരിക്കുകയും ചെയ്യുന്നു. പ്രദേശ വാസികൾക്കും പോലീസുകാർക്കും അക്രമത്തിനിടെ പരിക്കേറ്റിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുള്ള 25 പേരുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പിന്നീട് മറ്റ് നടപടികൾ സ്വീകരിക്കുമെന്നും രാം പൂർ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. നഗരത്തിലുണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി പ്രതിഷേധക്കാരെ പിടികൂടിയിട്ടുണ്ട്. ചിലരെ അന്വേഷണത്തിന് ശേഷം വിട്ടയച്ചിട്ടുണ്ട്.
ഗൊരഖ്പൂർ പോലീസ് 50 ഓളം പേരുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. വെള്ളിയാഴ്ചത്തെ പ്രാർത്ഥനക്ക് ശേഷം പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ അണിനിരന്നവരുടെ ചിത്രങ്ങളാണ് ഇതോടെ പുറത്തുവിട്ടിട്ടുള്ളത്. വീഡിയോയിൽ നിന്ന് പ്രശ്നക്കാരെ തിരിച്ചറിഞ്ഞതായി പോലീസും വ്യക്തമാക്കി. അക്രമങ്ങളിൽ ഏർപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെണ്ടി നഷ്ടം നികത്താനുള്ള യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയിട്ടുള്ളത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം കലാപം നയിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് പ്രദേശിക ഭരണകൂടം നീക്കം നടത്തുന്നത്. യുപിക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ വൻതോതിലുള്ള അക്രമ സംഭവങ്ങളുണ്ടായിട്ടുണ്ട്. ജനാധിപത്യത്തിൽ അക്രമത്തിനിടമില്ല. പൊതുസ്വത്ത് നശിപ്പിച്ചവരെ വീഡിയോയിൽ നിന്നും സിസിടിവിയിൽ നിന്നും കണ്ടെത്തും. ജനങ്ങളോട് ശാന്തരായിരിക്കാനും സമാധാനം കാത്തുസൂക്ഷിക്കാനും യോഗി ആവശ്യപ്പെട്ടിരുന്നു.