പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക്?: തീരുമാനം ഉടനെന്ന് നരേന്ദ്ര മോദി
ദില്ലി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ല്‍ നിന്നും ഉയര്‍ത്തുന്ന തീരുമാനം ഉടന്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹപ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കാനായി ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടു വരികയെന്നും അദ്ദേഹം പറഞ്ഞു. 'നമ്മുടെ പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ ശരിയായ തീരുമാനം എടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ എന്താണ് ഇനിയും തീരുമാനം എടുക്കാത്തതെന്ന് ഒരുപാട് പെണ്‍മക്കള്‍ കത്തിലൂടെ എന്നോട് ചോദിക്കുന്നുണ്ട്. കമ്മറ്റിയുടെ റിപ്പോര്‍ട്ട് വന്നാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതായിരിക്കും'-മോദി പറഞ്ഞു.
ഇന്ത്യയിലെ ഭക്ഷ്യ-കാർഷിക മേഖലയുടെ പ്രാധാന്യം ആഘോഷിക്കുന്നതിനായി 75 രൂപയുടെ നാണയം പുറത്തിറക്കുന്ന വേളയിലായിരുന്നു മോദിയുടെ പ്രഖ്യാപനം. സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനം വരുന്നതോടെ പതിറ്റാണ്ടുകളായി തുടരുന്ന പുരുഷന് 21 ഉം സ്ത്രീക്ക് 18 ഉം എന്ന പരിധിയില്‍ നിന്നും വിവാഹ പ്രായം ഉയര്‍ത്തപ്പെട്ടേക്കും.
ജൂൺ 2 ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ച സമിതിക്ക് രൂപം നല്‍കിയത്. അമ്മയാകാനുള്ള പ്രായം, മാതൃമരണനിരക്ക് കുറയ്ക്കുന്നതിന്റെ അനിവാര്യത, സ്ത്രീകൾക്കിടയിലെ പോഷകാഹാര അളവ് മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഒരു സമിതി രൂപീകരിച്ചിരുന്നു. വിവാഹ പ്രായം, ആരോഗ്യകരമായ ഗര്‍ഭാവസ്ഥ, അമ്മയുടെയും നവജാതശിശുവിന്റെയും പോഷകനിലവാരും തുടങ്ങിയവയാണ് സമിതി പരിശോധനയക്ക് വിധേയമാക്കുന്നത്.
ശിശുമരണ നിരക്ക് , മാതൃമരണ നിരക്ക്, മൊത്തം ഫെർട്ടിലിറ്റി റേറ്റ് ജനനസമയത്തെ ലൈംഗിക അനുപാതം, ശിശു ലൈംഗിക അനുപാതം എന്നിവയം ഈ സമിതി പഠനങ്ങള്‍ക്ക് വിധേയമാക്കും. ഇതോടൊപ്പം തന്നെയാണ് സ്ത്രീകളുടെ വിവാഹ പ്രായം ഇപ്പോഴത്തെ 18 വയസിൽ നിന്ന് ഉയര്‍ത്തി 21 വയസ്സ് ആക്കണോ എന്നതും പരിശോധിക്കുന്നത്. സമത പാർട്ടി മുൻ അധ്യക്ഷ ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ നീതി ആയോഗിലെ ആരോഗ്യ പ്രതിനിധി ഡോ. വിനോദ് പോൾ, കേന്ദ്ര സര്‍ക്കാറിലെ നിരവധി സെക്രട്ടറിമാർ എന്നിവരാണ് ഉൾപ്പെടുന്നത്.