ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷത്തെ മറികടക്കാന്‍ ബിജെപിക്ക് രക്ഷക്കെത്തിയത് അലഞ്ഞു തിരിഞ്ഞ കന്നുകാലികളും കര്‍ഷക പദ്ധതിയും
ലഖ്നൊ: എസ്പി- ബിഎസ്പി സഖ്യം വെല്ലുവിളി ഉയര്‍ത്തിയ ഉത്തര്‍പ്രദേശില്‍ ബിജെപിയെ തുണച്ചത് കന്നുകാലികളും കര്‍ഷകര്‍ക്കായി ഈയിടെ പുറത്തിറക്കിയ പദ്ധതിയും. ഉത്തര്‍ പ്രദേശിലെ ഏറ്റവും വലിയൊരു പ്രശ്‌നങ്ങളിലൊന്നായിരുന്നു അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ കൊണ്ടുള്ള ശല്യം. പൊറുതി മുട്ടിയ ജനം നിരവധി പരാതികളുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
മോദി പണി തുടങ്ങി! കൊല്‍ക്കത്ത മുന്‍ കമ്മീഷ്ണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ സ്ത്രീ പരാതിപ്പെടുന്നത് കണ്ടതോടെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ തന്റെ കാളിദാസ് മാര്‍ഗിലെ വീട്ടിലെത്താന്‍ നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത ദിവസം ജില്ലാ ഭരണാധികാരികളുമായി വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി ബന്ധപ്പെട്ടു. ഇതോടെ അലഞ്ഞു തിരിഞ്ഞ കന്നുകാലികളെല്ലാം ഉടന്‍ തന്നെ ഷെല്‍ട്ടറുകളിലേക്ക് മാറ്റപ്പെട്ടു. ഇതിനായുള്ള ഫണ്ടുകള്‍ നേരത്തെ നല്‍കിയിരുന്നു.
കന്നുകാലികള്‍ക്ക് ഷെല്‍ട്ടര്‍ ഹോം
കാളകളും പശുക്കളും അടങ്ങുന്ന 4 ലക്ഷം കന്നുകാലികളാണ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയത്. ഇത്തരത്തില്‍ പെട്ടെന്നൊരു നടപടിയെടുത്തില്ലായിരുന്നെങ്കില്‍ ജനങ്ങള്‍ തീര്‍ച്ചയായും അസന്തുഷ്ടരാകുമായിരുന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറയുന്നു. യുപി സര്‍ക്കാരിന്റെ ഭരണത്തിന് നേരേയുണ്ടായ വെല്ലുവിളികളില്‍ ഒന്ന് മാത്രമായിരുന്നു കന്നുകാലി പ്രശ്‌നം. കര്‍ഷകരുടെ ദുരിതവും കൃത്യമല്ലാത്ത വൈദ്യുതി വിതരണവും ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസവുമൊക്കെ യോഗി സര്‍ക്കാര്‍ നേരിട്ട പ്രധാന പ്രതിസന്ധികളായിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് മേഖലയില്‍ ബി.എസ്.പി- എസ്.പി സഖ്യവും വെല്ലുവിളി ഉയര്‍ത്തി.
പ്രധാന്‍ മന്ത്രി കിസാന്‍ യോജന
ചെറുകിട - നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്ന പദ്ധതിയായ പ്രധാന്‍ മന്ത്രി കിസാന്‍ യോജനയുടെ ആദ്യ ഗഡുവായ 2000 രൂപ 10 മില്യണിലധികം ആളുകള്‍ക്കാണ് ഒരാഴ്ചയ്ക്കുള്ളില്‍ അക്കൗണ്ടുകളിലെത്തിയത്. പലര്‍ക്കും രണ്ടാം ഗഡു പോലും തിരഞ്ഞെടുപ്പിന് മുന്‍പ് ലഭിച്ചു. പ്രതിപക്ഷമുണ്ടാക്കിയ നെഗറ്റീവ് പ്രതിച്ഛായയെ മറികടക്കാന്‍ പ്രധാനമന്ത്രിയുടെ പദ്ധതി വഴി സാധിച്ചതായും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ വിവേചനമില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
ആദിത്യ നാഥിന്റെ കുറ്റസമ്മതം
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ ഗോരഖ്പൂരിലെ ബിജെപിയുടെ പ്രചരണത്തിലെ മോശം മാനേജ്‌മെന്റിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായതായി ആദിത്യ നാഥ് തന്നെ സമ്മതിക്കുന്നു. സ്ഥാനാര്‍ത്ഥിയെ മാറ്റുന്നതിന് പകരമായി താന്‍ തന്നെ പിന്നീട് പ്രചരണത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ബിഎസ്പിയും എസ്പിയും പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് കനത്ത പരാജയം നല്‍കുക മാത്രമല്ല അദ്ദേഹം ഡിവിഷനിലെ ഒന്‍പത് സീറ്റുകളില്‍ ബി.ജെ.പിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഗോരഖ്പൂരിലെ രാഷ്ട്രീയ ചരിത്രത്തില്‍ 40 വര്‍ഷത്തിനിടക്ക് ഇതാദ്യമായാണ് ഭോജ്പൂരി സിനിമാ താരമായ രവി കിഷന്‍ ആ സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
യോഗി കരുത്ത് തെളിയിച്ചു
ബൂത്ത് തലത്തില്‍, പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായാണ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. എസ്.പി-ബിഎസ്പി-രാഷ്ട്രീയ ലോക്ദള്‍ സഖ്യം ഉയര്‍ത്തിയ വെല്ലുവിളി നേരിട്ട് ആകെയുള്ള 80 സീറ്റുകളില്‍ 62ഉം ബിജെപിക്ക് നേടാനായി. 50 ശതമാനം വോട്ട് വിഹിതത്തോടെയാണ് ഈ വിജയം. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തറപറ്റിച്ച് കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റായ അമേഠിയും ബിജെപിയുടെ സ്മൃതി ഇറാനി പിടിച്ചെടുത്തു. എല്ലാത്തിനുമുപരിയായി സംസ്ഥാന നേതൃത്വത്തിന്റെ ചുമതല മാറ്റണമെന്ന ആളുകളുടെ ആവശ്യം നിശബ്ദമാക്കാന്‍ യോഗി ആദിത്യനാഥിനായി.