നാഗാലാൻഡിൽ പകച്ച് ബിജെപി; പാർട്ടിയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, 37 പ്രമുഖർ പാർട്ടി വിട്ടു
കൊഹിമ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടരികിൽ നിൽക്കെ നാഗാലാൻഡിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്.
സംസ്ഥാന നേതൃത്വത്തിൽ നിർണായക സ്വാധീനമുള്ള 37 പാർട്ടി അംഗങ്ങളാണ് ഒറ്റ ദിവസം കൊണ്ട് ബിജെപി വിട്ടത്. സംസ്ഥാന ബിജെപി അധ്യക്ഷന് പാർട്ടി അംഗങ്ങൾ രാജിക്കത്ത് കൈമാറി.
Read More:രാഹുലിന്റെ പരിപാടിയില്‍ പുതിയ പതാക; ഇരട്ട ലക്ഷ്യവുമായി കോണ്‍ഗ്രസ്, മായാവതിക്ക് ഞെട്ടല്‍
പാർട്ടിയിൽ നിന്നും പുറത്ത്
നാഗാലാൻഡ് ബിജെപി പ്രസിഡന്റ് തെജ്മെൻ ഇംനയ്ക്കാണ് 37 അംഗങ്ങൾ രാജിക്കത്ത് നൽകിയത്. പാർട്ടി അതിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിക്കുകയാണെന്നും പാർട്ടി നയങ്ങളുമായി ഒത്തുപോകാൻ സാധിക്കില്ലെന്നും കത്തിൽ ഇവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ ഹിന്ദുത്വ പോളിസി അംഗീകരിക്കാൻ കഴിയുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു അതേസമയം സംസ്ഥാന നേതൃത്വവുമായി കുറച്ചുനാളായി ഇടഞ്ഞു നിന്നവരാണ് പാർട്ടി വിട്ടത്.
6 കാരണങ്ങൾ
പ്രധാനമായും ആറ് കാരണങ്ങളാണ് രാജിക്ക് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ പ്രകടന പത്രിക പുറത്ത് വന്നതിന് പിന്നാലെയാണ് പൊട്ടിത്തെറി രൂക്ഷമാകുന്നത്. സംസ്ഥാന നേതൃത്തിലെ ചില നേതാക്കളുടെ പെരുമാറ്റവും നിലപാടുകളും അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
സമാധാന ചർച്ച
ഇന്തോ-നാഗ സമാധാന ചർച്ച വൈകുന്നതിലടക്കം ഇവർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കേന്ദ്ര പൗരത്വബില്ലിലും കടുത്ത പ്രതിഷേധമാണ് നേതാക്കൾ ഉയർത്തുന്നത്. സംസ്ഥാന നേതൃത്വം പാർട്ടിയിലെ മുതിർന്ന നേതാക്കളെ അവഗണിക്കുകയാണെന്നും ഇവർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ബിജെപി ഭരണത്തിൽ നാഗാലാൻഡിലെ സാധാരണക്കാരായ ജനങ്ങൾ നിരാശരാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരിച്ചടി
അടുത്തിടെ നാഗാലാന്‍ഡിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് അഥവാ എന്‍പിഎഫ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. കോൺഗ്രസിനെ പിന്തുണയ്ക്കാനാണ് പാർട്ടിയുടെ തീരുമാനം.
15 വർഷം ഒപ്പം നിന്ന പാർട്ടി
15 വർഷത്തോളമായി ബിജെപിക്കൊപ്പം നിന്ന പാർട്ടിയാണ് എൻപിഎഫ്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സംസ്ഥാനത്തെ പ്രധാന സഖ്യകക്ഷി ബന്ധം ഉപേക്ഷിച്ചത് ബിജെപിക്ക് വലിയ തിരിച്ചടി ആയിട്ടുണ്ട്. സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുകയോ ബിജെപിയെ പിന്തുണയ്ക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് എൻപിഎഫിന്റെ തീരുമാനം.
ഏക ലോക്സഭാ സീറ്റ്
നാഗാലാൻഡിലെ ഏക ലോക്സഭാ സീറ്റിലേക്ക് വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുതിർന്ന നേതാവ് കെ എൽ ചിഷിയാണ് ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർത്ഥി. എത്തവണ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ പിന്തുണ ചിഷിക്ക് ലഭിക്കും. ബിജെപിയെ വർഗീയത വിഴുങ്ങിയിരിക്കുന്നു എന്നാണ് പിന്തുണ പിൻവലിച്ചതിന് എൻപിഎഫ് ഉയർത്തിക്കാട്ടുന്ന കാരണം.
ശക്തിയാർജ്ജിച്ച് കോൺഗ്രസ്
ഇത്തവണ നാഗാലാൻഡിലെ തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് നോക്കി കാണുന്നത്. പാർട്ടി വിട്ട 21 നേതാക്കൾ അടുത്ത ദിവസങ്ങളിലായി മടങ്ങിയെത്തിയിരുന്നു. നിലവില്‍ ബിജെപി-എന്‍ഡിപിപി സഖ്യമാണ് നാഗാലാന്‍ഡ് ഭരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ