അഹമ്മദാബാദ് വിമാനാപകടം: പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തി അന്വേഷണം അവസാനിപ്പിക്കാൻ നീക്കം?
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടനയായ 'ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്' രംഗത്ത്. അന്വേഷണ ഏജൻസി അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് കൃത്യമായ സിമുലേറ്റർ പരിശോധനകൾ നടത്തണമെന്നാണ് പൈലറ്റുമാരുടെ പ്രധാന ആവശ്യം. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പരാജയപ്പെടുന്നതിന് മുൻപ് തന്നെ വലിയൊരു വൈദ്യുത തകരാർ ഉണ്ടായിരുന്നുവെന്നും, എന്നാൽ ഈ വിവരങ്ങൾ അന്വേഷണ സംഘം ബോധപൂർവ്വം മറച്ചുവെച്ചെന്നുമാണ് സംഘടന ആരോപിക്കുന്നത്.
അപകടത്തിൽ പൈലറ്റുമാർ മരിച്ചതിനാൽ അവരെ പ്രതിരോധിക്കാൻ ആരുമില്ലെന്നും, ശരിയായ പരിശോധനകൾ നടത്തിയില്ലെങ്കിൽ പൈലറ്റുമാരുടെ പിഴവെന്ന് വരുത്തിത്തീർത്ത് അന്വേഷണം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നും എഫ്ഐപി പ്രസിഡന്റ് ക്യാപ്റ്റൻ സുരീന്ദർ രൺധാവ ആശങ്ക പ്രകടിപ്പിച്ചു.
ബ്ലാക്ക് ബോക്സ് കരിഞ്ഞത് എങ്ങനെ?
കോക്പിറ്റിൽ ഉയർന്ന ഓഡിയോ അലേർട്ടുകളും കൺട്രോൾ മെസ്സേജുകളും കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടാകും. എന്നാൽ പ്രാഥമിക റിപ്പോർട്ടിൽ ഈ മുന്നറിയിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് പൈലറ്റുമാരുടെ സംഘടന പറയുന്നത്.

വിമാനാപകടത്തിൽ വിമാനത്തിന്റെ വാൽഭാഗത്തിന് പുറമേക്ക് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. എന്നാൽ വാൽഭാഗത്ത് തന്നെയുള്ള, വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്ന ബ്ലാക്ക് ബോക്സ് കരിഞ്ഞ നിലയിൽ കണ്ടെത്തിയത് വലിയ സംശയങ്ങൾക്ക് കാരണമാകുന്നു. ഇത് വിമാനത്തിനുള്ളിൽ ഉണ്ടായ ഗുരുതരമായ വൈദ്യുത തകരാർ മൂലമാണെന്നാണ് സംഘടന സംശയിക്കുന്നത്.
സിമുലേറ്റർ പരിശോധനയിലെ കണ്ടെത്തലുകൾ
തങ്ങളുടെ ആവശ്യങ്ങൾ അന്വേഷണ ഏജൻസി തള്ളിയതിനെത്തുടർന്ന് എഫ്ഐപി മറ്റ് അന്താരാഷ്ട്ര പൈലറ്റുമാരുടെ സഹായത്തോടെ ബോയിംഗ് 787 സിമുലേറ്ററിൽ 10 പരീക്ഷണങ്ങൾ സ്വന്തമായി നടത്തിയിരുന്നു. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യുതിയും ഹൈഡ്രോളിക് മർദ്ദവും വീണ്ടെടുക്കാൻ സഹായിക്കുന്ന 'റാം എയർ ടർബൈൻ' (RAT) പുറത്തേക്ക് വന്ന് പ്രവർത്തിക്കാൻ 18 സെക്കൻഡ് വരെ സമയമെടുക്കുമെന്ന് ഈ പരിശോധനകളിൽ വ്യക്തമായി. എന്നാൽ എഞ്ചിൻ ഓഫായി വെറും 4 സെക്കൻഡിനുള്ളിൽ ഇത് പ്രവർത്തിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഈ സമയരേഖ സാങ്കേതികമായി ശരിയല്ലെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു.
ഹഡ്സൺ നദിയിലെ വിമാനാപകടം
2009-ൽ അമേരിക്കയിൽ ഹഡ്സൺ നദിയിൽ വിമാനം സുരക്ഷിതമായി ഇറക്കിയ ക്യാപ്റ്റൻ സള്ളി സുള്ളൻബെർഗറുടെ സംഭവം ഓർമ്മിപ്പിച്ചാണ് സംഘടന തങ്ങളുടെ വാദങ്ങൾ നിരത്തുന്നത്. അന്ന് അന്വേഷണ ഏജൻസികൾ ആദ്യം ക്യാപ്റ്റൻ സള്ളിയെയാണ് കുറ്റപ്പെടുത്തിയത്. എന്നാൽ പിന്നീട് മുപ്പതിലധികം സിമുലേറ്റർ ടെസ്റ്റുകൾ നടത്തിയ ശേഷമാണ് പൈലറ്റിന് വിമാനം തിരികെ റൺവേയിൽ എത്തിക്കാൻ സാധിക്കില്ലായിരുന്നു എന്ന് ബോധ്യപ്പെട്ടതും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതും.
അതുപോലെ അഹമ്മദാബാദ് അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള സാങ്കേതിക യാഥാർത്ഥ്യങ്ങൾ കൂടി പരിഗണിക്കണം. സമഗ്രമായ സിമുലേറ്റർ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന വ്യോമയാന മന്ത്രാലയത്തിന് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്.












Click it and Unblock the Notifications