ശശികലയ്ക്ക് ഇരുട്ടടി: പാർട്ടി ബൈലോ പൊളിച്ചെഴുതി അണ്ണാ ഡിഎംകെ, പാർട്ടി സ്ഥാനങ്ങൾക്ക് നിയന്ത്രണം
ചെന്നൈ: തമിഴ്നാട്ടിൽ പാർട്ടി ബൈലോയിൽ ഭേദഗതി വരുത്തി അണ്ണാ ഡിഎംകെ. തിരഞ്ഞെുപ്പിൽ മത്സരിക്കണമെങ്കിൽ തുടർച്ചയായി അഞ്ച് വർഷത്തെ പാർട്ടി അംഗത്വം വേണമെന്നും ഭേദഗതി വരുത്തിയ ബൈലോ നിർദേശിക്കുന്നു. കോർഡിനേറ്റർ, കോ- കോർഡിനേറ്റർ എന്നീ മുതിർന്ന പദവികൾക്കാണ് ഇത് ബാധകമായിട്ടുള്ളത്.
അണ്ണാ ഡിഎംകെയുടെ ജനറൽ കൌൺസിലും എക്സിക്യൂറ്റീവ് കമ്മറ്റിയും യോഗം ചേർന്നാണ് പരിഷ്കാരങ്ങൾ പ്രാലബല്യത്തിൽ വരുത്തിയിട്ടുള്ളത്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ സഹായിയായിരുന്ന വികെ ശശികലക്ക് തിരിച്ചടിയാകുന്നതാണ് പ്രസ്തുുത നീക്കം. ശശികലയും അവരുടെ ബന്ധുക്കളും പാർട്ടി പദവികൾക്ക് വേണ്ടി ശ്രമിക്കുന്നുവെന്നും ഇതിനെക്കൂടി പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നീക്കമെന്നാണ് സൂചന.

ജയലളിത ഉൾപ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ് വികെ ശശികല. ബെംഗളൂരുവിലെ ജയിലിലാണ് ശശികലയെ പാർപ്പിച്ചിട്ടുള്ളത്. ജയിൽ മോചിതയായ ശേഷം പാർട്ടി പാർട്ടി പദവികൾക്കായ് മത്സരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് അണ്ണാ ഡിഎംകെയിലെ നിർണായക പരിഷ്കാരങ്ങൾ. മുഖ്യമന്ത്രി കെ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പന്നീർശെൽവവുമായുള്ള സഖ്യത്തിന് ശേഷം ശശികലയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കഴിഞ്ഞ സെപ്തംബറിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനം.
അണ്ണാ ഡിഎംകെ അധ്യക്ഷയായിരുന്ന ജയലളിതയുടെ മരണത്തോടെ 2016 ഡിസംബർ 29നാണ് ശശികലയെ പാർട്ടിയെ തലപ്പത്ത് അവരോധിക്കുന്നത്. നേരത്തെ ശശികലയുടെ മരുമകനായ ടിടിവി ദിനകരനായിരുന്നു അണ്ണാ ഡിഎംകെ നേതൃത്വത്തിന് ഏറ്റവും വലിയ വെല്ലുവിളി. പിന്നീട് അദ്ദേഹം നയിച്ചിരുന്ന അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ നിന്ന് നിരവധി ഉന്നത നേതാക്കൾ രാജിവെച്ച് പുറത്തുപോവുകയും ചെയ്തിരുന്നു.












Click it and Unblock the Notifications