തമിഴ്നാട് പിടിക്കാൻ ബിജെപിയുടെ പുതിയ നീക്കം, ജയിലിൽ നിന്ന് ശശികല എഐഎഡിഎംകെയിലേക്ക്
ചെന്നൈ: ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനുളള നീക്കങ്ങള്‍ ബിജെപി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കര്‍ണാടകത്തില്‍ അല്ലാതെ ഇതുവരെയും ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലും ബിജെപിക്ക് അധികാരത്തിലെത്താനായിട്ടില്ല. ആ കുറവ് പരിഹരിക്കാന്‍ ബിജെപി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
കേരളവും തമിഴ്നാടും ബിജെപി ശ്രദ്ധയൂന്നിയിരിക്കുന്ന സംസ്ഥാനങ്ങളാണ്. രണ്ടിടത്തും 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് ഒപ്പമാണ് ബിജെപി. ജയിലിന് പുറത്തിറങ്ങുന്ന വികെ ശശികലയുമാണ് ബന്ധപ്പെട്ടാണ് തമിഴ്നാട്ടില്‍ ബിജെപിയുടെ പദ്ധതികള്‍. വിശദമായി അറിയാം.
കുഴഞ്ഞ് മറിഞ്ഞ് അണ്ണാ ഡിഎംകെ
ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ രാഷ്ട്രീയം കുഴഞ്ഞ് മറിഞ്ഞത്. അതിന് പിന്നില്‍ ബിജെപിയുടെ കൈകളാണെന്ന് ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ജയലളിതയുടെ വലം കൈ ആയിരുന്ന ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.
ജനുവരിയില്‍ ജയില്‍ മോചിത
പിന്നീട് ഇരുനേതാക്കളേയും അനുനയിപ്പിച്ചതിലും ഒരുമിച്ച് ചേര്‍ത്തതിലും ബിജെപിയുടെ കൈകളുണ്ടായിരുന്നു. നിലവില്‍ എടപ്പാടിയും പനീര്‍ശെല്‍വവും ഒരു പക്ഷത്തും ശശികല വിഭാഗം മറുപക്ഷത്തുമാണ്. അനധികൃത് സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ശശികല ജനുവരിയില്‍ ജയില്‍ മോചിതയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശത്രുപക്ഷങ്ങളെ ഒരുമിപ്പിക്കുക
ശശികലയുടെ വരവ് വലിയൊരു അവസരമായാണ് ബിജെപി വിലയിരുത്തുന്നത്. സംസ്ഥാനത്ത് അണ്ണാ ഡിഎംകെ സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് സ്റ്റാലിന്റെ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് വിജയിക്കാന്് അണ്ണാ ഡിഎംകെയിലെ ശത്രുപക്ഷങ്ങളെ ഒരുമിപ്പിക്കുക എന്നതാണ് ബിജെപി ആലോചിക്കുന്ന തന്ത്രം.
ബിജെപി നേതാക്കളുമായി ചര്‍ച്ച
അണ്ണാ ഡിഎംകെയില്‍ നിന്നും പുറത്ത് പോയ ശശികലയുടെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം നിലവില്‍ നയിക്കുന്നത് ടിടിവി ദിനകരന് ആണ്. അമ്മ മുന്നേറ്റ കഴകത്തെ അണ്ണാ ഡിഎംകെയില്‍ ലയിപ്പിച്ച് ഒരൊറ്റ പാര്‍ട്ടിയാക്കാനാണ് നീക്കം. ടിടിവി ദിനകരന് കഴിഞ്ഞ ദിവസം ദില്ലിയിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ശശികല ജനറല്‍ സെക്രട്ടറി
ചര്‍ച്ചകള്‍ ഫലപ്രദമാണെങ്കില്‍ ശശികലയുടെ റിലീസ് നേരത്തെയാക്കും എന്ന് ദിനകരന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും സൂചനകളുണ്ട്. അണ്ണാ ഡിഎംകെയില്‍ തങ്ങളുടെ പാര്‍ട്ടി ലയിക്കുകയാണ് എങ്കില്‍ ശശികലയെ ജനറല്‍ സെക്രട്ടറിയാക്കണം എന്നാണ് ദിനകരന് ബിജെപിക്ക് മുന്നില്‍ വെച്ചിരിക്കുന്ന കണ്ടീഷന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലയനത്തിനുളള ഫോര്‍മുല
മാത്രമല്ല പാര്‍ട്ടിയില്‍ തനിക്ക് സുപ്രധാന പദവിയും ദിനകരന് ആവശ്യപ്പെട്ടിട്ടുണ്ട്. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനത്തും ഒ പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രി സ്ഥാനത്തുമായി സര്‍ക്കാരും പാര്‍ട്ടി നേതൃത്വത്തിലേക്ക് ശശികലയും എന്നതാണ് ലയനത്തിനുളള ഫോര്‍മുലയായി ബിജെപിക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്.
അനിഷേധ്യനായ ഒരു നേതാവില്ല
ഈ ഫോര്‍മുലയോട് അണ്ണാ ഡിഎംകെ നേതൃത്വം യോജിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്. ജയലളിതയുടെ മരണശേഷം പാര്‍ട്ടിയില്‍ അനിഷേധ്യനായ ഒരു നേതാവില്ല എന്നത് ബിജെപി ഉറപ്പാക്കിയിട്ടുണ്ട്. ജയിലിന് പുറത്തേക്ക് വരുന്നതില്‍ ഇനി തടസ്സമുണ്ടാകരുത് എന്ന കാരണത്താല്‍ ഈ ലയന നീക്കത്തിന് ശശികലയും യോജിക്കാനാണ് സാധ്യത.
Recommended Video
ലയനത്തോട് എതിര്‍പ്പുണ്ടാകില്ല
ശശികലയുടെ സഹായം കൂടി ഉണ്ടെങ്കില്‍ അധികാരം നിലനിര്‍ത്താം എന്നതിനാല്‍ എടപ്പാടിക്കും ലയനത്തോട് എതിര്‍പ്പുണ്ടാകില്ല. 2017 മുതല്‍ നാല് വര്‍ഷമായി ശശികല ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ജയലളിതയുടെ മരണത്തില്‍ ശശികലയുടെ പങ്ക് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണ്. ടിടിവി ദിനകരനും അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്നു. ബിജെപിക്ക് കൈ കൊടുക്കുന്നതില്‍ അതുകൊണ്ട് തന്നെ ഇരുവരും മടി കാണിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.