അവസാനം പന്ത് ഇപിഎസിന്റെ കോർട്ടിൽ; ശശികലയും ദിനകരനും പാർട്ടിയിൽ നിന്ന് ഔട്ട്
അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു
ചെന്നൈ: ശശികലയെ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ചെന്നൈയിൽ ചേർന്ന പാർട്ടി കൗണ്‍സിൽ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. യോഗത്തില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം ഭാരവാഹികള്‍ പങ്കെടുത്തെന്നാണ് പുറത്ത് വന്ന വിവരം. പാര്‍ട്ടി മേല്‍നോട്ടത്തിനായി രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ സെക്രട്ടറിയായി ഉപമുഖ്യന്ത്രി ഒ.പനീശെൽവം ഡെപ്യൂട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും തെരഞ്ഞെടുത്ത നടപടിക്ക് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവ് കമ്മറ്റിയും നടക്കുന്ന ചെന്നൈ മധുരവയല്‍ വാ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
നേരത്തെ, രാത്രിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് ഇന്നലെ തള്ളിയിരുന്നു. കൂടാതെ കോടതിയുടെ സമയം നഷ്ടമാക്കിയതിന് ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ വെട്രിവേല്‍ ചീഫ് ജസ്റ്റിസിനെ സമീപിച്ചതോടെയാണു ഹര്‍ജി ഡിവിഷന്‍ ബെഞ്ചിനു കൈമാറിയത്. രാത്രിവരെ നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ സിംഗിള്‍ ബെഞ്ച് വിധി ശരിവയ്ക്കുകയായിരുന്നു. എന്നാല്‍, കൗണ്‍സില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ കോടതിയാവും അന്തിമ വിധി പുറപ്പെടുവിക്കുക. 24നു ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications