ജയലളിതയ്ക്ക് രഹസ്യ രോഗമില്ല; തെളിവുവേണമെന്ന് പ്രതിപക്ഷം
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് മാരകമായ രോഗമുണ്ടെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണം തെറ്റാണെന്ന് എഐഡിഎംകെ. രോഗത്തെ തുടര്‍ന്ന് ജയലളിത കരള്‍ മാറ്റിവെക്കാന്‍ സിങ്കപ്പൂരിലേക്ക് പോവുകയാണെന്ന വാര്‍ത്തകളും പാര്‍ട്ടി വൃത്തങ്ങള്‍ നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പാര്‍ട്ടി വ്യക്തമാക്കി.
ഡിഎംകെയും ചില മാധ്യമങ്ങളുമാണ് ജയലളിതയുടെ രോഗത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ജൂലൈ 4ന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തശേഷം ജയലളിത മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇത് പ്രതിപക്ഷത്തിന്റെ ആരോപണം സ്ഥിതീകരിക്കുന്നതാണ്. ഭരണകക്ഷി മുഖ്യമന്ത്രിയുടെ രോഗവിവരം രഹസ്യമാക്കി വെക്കരുതെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഹൈക്കോടതി കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് എംഎല്‍എ സ്ഥാനനും മുഖ്യമന്ത്രി പദവിയും നഷ്ടപ്പെട്ടിരുന്നു. ജാമ്യം ലഭിക്കുന്നതുവരെ ജയലളിതയ്ക്ക് ജയിലില്‍ കഴിയേണ്ടിയും വന്നു. പിന്നീട് ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിതിനെ തുടര്‍ന്നാണ് അവര്‍ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
ഇതിനുശേഷം ജയലളിത പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമായിരുന്നു. ജയലളിത മാരകമായ രോഗത്തിന് അടിമയാണെന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ പ്രസ്താവന കൂടി വന്നതോടെ ജയയുടെ ആരാധകര്‍ ആശങ്കയിലാണ്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാനോ മാധ്യമങ്ങള്‍ക്കു മുന്നിലെത്താനോ ജയലളിതയ്ക്ക് സാധിച്ചിട്ടുമില്ല.