ജയലളിതയ്ക്ക് ജാമ്യം; ശിക്ഷ സ്റ്റേ ചെയ്തു
ദില്ലി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇടക്കാല ജാമ്യം. ഡിസംബര്‍ 18 വരെയാണ് ജാമ്യം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ശിക്ഷ ചോദ്യം ചെയ്തുകൊണ്ടുള്ള ജയലളിതയുടെ ഹര്‍ജിക്ക് മൂന്ന് മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കണം എന്നും സുപ്രീം കോടതി കര്‍ണാടക ഹൈക്കോടതിയോട് നിര്‍ദേശിച്ചു.
നേരത്തെ കര്‍ണാടക ഹൈക്കോടതി ജലയളിതയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജയലളിത ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എ ഐ എ ഡി എം കെ സ്ഥാപക ദിനം കൂടിയായ വെള്ളിയാഴ്ച തന്നെ പുരൈട്ചി തലൈവിക്ക് ജാമ്യം കിട്ടിയത് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജയ ആരാധകരുടെയും സന്തോഷം ഇരട്ടിപ്പിക്കും. ജയലളിത ജയിലില്‍ ആയതിനാല്‍ പാര്‍ട്ടി സ്ഥാപക ദിനം ആഘോഷിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു അണ്ണാ ഡി എം കെ.
12 മണിയോടെയാണ് ചീഫ് ജസ്റ്റിസ് ദത്തുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജലയലളിതയ്ക്ക് വേണ്ടി ഹാജരായ ഫാലി എസ് നരിമാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. ജയലളിതയ്ക്ക് ജാമ്യം നല്‍കരുതെന്ന് വാദിച്ചത് ബി ജെ പി നേതാവ് കൂടിയായ സുബ്രഹ്മണ്യം സ്വാമിയാണ്. സുപ്രീം കോടതയിയുടേത് മനുഷ്യത്വപരമായ നടപടി അല്ലെന്ന് സുബ്രഹ്മണ്യന് സ്വാമി പ്രതികരിച്ചു.
ജാമ്യം കിട്ടിയാല്‍ അണ്ണാ ഡി എം കെ പ്രവര്‍ത്തകര്‍ പരിധിവിട്ട് പെരുമാറില്ല എന്ന് ജയലളിതയുടെ അഭിഭാഷകന് കോടതിയില്‍ ഉറപ്പ് നല്കി. ദീപാവലിക്ക് മുമ്പ് ജാമ്യം കിട്ടാനുള്ള അവസാന അവസരമായിരുന്നു ജയയ്ക്ക് വെള്ളിയാഴ്ച. ജയലളിതയ്ക്കൊപ്പം ശശികല, ഇളവരശി, സുധാകരന് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. ജയലളിത ജയിലില്‍ പോയതിനെ തുടര്‍ന്ന് ഒ പനീര്‍ശെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.