വന്‍ മാറ്റത്തിനായി കോണ്‍ഗ്രസ്; പ്രിയങ്കയ്ക്കോ പൈലറ്റിനോ സുപ്രധാന പദവി, രാഹുലിന് കീഴില്‍ പുതിയ ടീം
ദില്ലി: കോവിഡ് പ്രതിസന്ധികള്‍ക്ക് പരിഹാരമായാല്‍ സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥനത്തേക്ക് തിരിച്ചെത്തുന്നു എന്നത് തന്നെയാവും ഏറ്റവും വലിയ പ്രത്യേകത. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ നരേത്തെ അധ്യക്ഷ പദം ഒഴിഞ്ഞത്.
പിന്നീട് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം താല്‍ക്കാലികമായി ഏറ്റെടുത്തു. 6 മാസക്കാലം, അതിനിടയില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുകയെന്ന ധാരണയിലായിരുന്നു സോണിയ പദവി ഏറ്റെടുത്തത്. ഈ മാസം 10 ഓടെ അധ്യക്ഷ സ്ഥാനത്തെ 6 മാസക്കാലാവധി സോണിയ പൂര്‍ത്തിയാക്കി കഴിഞ്ഞു. അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ രാഹുലിന്‍റെ മടങ്ങിവരവില്‍ തീരുമാനം ഉണ്ടായേക്കും.
അണിയറ നീക്കങ്ങള്‍
കോവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എഐസിസി പുനഃസംഘടന വൈകുന്നതെങ്കിലും അണിയറ നീക്കങ്ങള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയെ വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുക്കണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. സോണിയ ഗാന്ധിക്കും അത് തന്നെയാണ് താല്‍പര്യം.
സമിതി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മന്‍മോഹന്‍ സിങിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയിലും രാഹുല്‍ ഗാന്ധി അംഗമാണ്. പി ചിദംബരം, ജയ്‌റാം രമേഷ്, മനീഷ് തിവാരി, കെ സി വേണുഗോപാൽ, രൺസീപ് സുർജെവാല തുടങ്ങിയവര്‍ക്ക് പുറമെ രാഹുലിന്റെ വിശ്വസ്‌തരായി അറിയപ്പെടുന്നവവരും സമിതിയിലുണ്ട്.
തിരിച്ചുവരവ്
എഐസിസി ഡാറ്റാ സെൽ അധ്യക്ഷൻ പ്രവീൺ ചക്രവർത്തി, വക്താക്കളായ ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനതെ, സോഷ്യൽ മീഡിയ അധ്യക്ഷൻ രോഹൻ ഗുപ്‌ത എന്നിവരാണ് ഇവര്‍. രാഹുലിന്‍റെ താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രധാനം നല്‍കിക്കൊണ്ടുള്ള ഈ സമിതി രൂപീകരണം അദ്ദേഹത്തിന്‍റെ തിരിച്ചുവരവിന്‍റെ മുന്നോടിയായിട്ടാണ് കാണുന്നത്.
ഉചിതമായ സമയം
വിദേശ നിക്ഷേപം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളും ഏറെ ശ്രദ്ധേയമായിരുന്നു. രാഹുലിന്‍റെ നിര്‍ദ്ദേശത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ദേശീയ അധ്യക്ഷപദവിയിലേക്ക് രാഹുലിന് തിരിച്ചുവരാനുള്ള ഉചിതമായ സമയമായാണ് പാര്‍ട്ടിയില്‍ പലരും കാണുന്നത്.
അനുകൂലം
അധ്യക്ഷ പദവി ഏറ്റെടുക്കുന്നതില്‍ രാഹുലിനും അനുകൂല മനോഭാവമാണ് ഉള്ളതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മിറ്റി അംഗത്വത്തിനും പ്രസിഡന്‍റ് പദവിക്കും ചട്ടങ്ങള്‍ പ്രകാരമുള്ള തിരഞ്ഞെടുപ്പിനെ രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വരും. എന്നാല്‍ ഇത് വെറും നടപടിക്രമങ്ങള്‍ മാത്രമാകും.
പ്രിയങ്ക ഗാന്ധിയെ
അതേസമയം, പ്രിയങ്ക ഗാന്ധിയെ അധ്യക്ഷസ്ഥനത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ചിലര്‍ക്ക് ഉണ്ടെന്നാണ് സൂചന. എന്നാല്‍ സോണിയക്ക് ഇതില്‍ താല്‍പര്യമില്ല. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിക്ക് സംഘടനാ ചുമതല കൂടി നല്‍കിയേക്കും. രാജ്യസഭയിലേക്ക് മത്സരിക്കുന്നതോടെ കെസി വേണുഗോപാലില്‍ നിന്ന് സംഘടന ചുമതല പാര്‍ട്ടി എടുത്ത് മാറ്റിയേക്കും.
വലിയ ഉണർവ്
എകെ ആന്റണി, മല്ലികാർജ്ജുൻ ഖാർഗേ, അഹമ്മദ് പട്ടേൽ, ഗുലാം നബി അസാദ് മുതലായ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം പ്രിയങ്ക സംഘടന ചുമതല ഏറ്റെടുക്കണമെന്ന അഭിപ്രായമുണ്ട്. പ്രിയങ്കാ ഗാന്ധി സംഘടന ചുമതലയിൽ എത്തിയാൽ അത് വലിയ ഉണർവ് പാർട്ടി ഘടകങ്ങൾക്ക് ഉണ്ടാക്കുമെന്ന് ഇവര്‍ നേരത്തെ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു.
സംശയം
ഇക്കാര്യത്തിൽ പ്രിയങ്കയുടെ തീരുമാനത്തിന് ആണ് പ്രാധാന്യം നൽകുകയെന്നാണ് സോണിയ ഗാന്ധി വ്യക്തമാക്കിയത്. എന്നാല്‍ ഇതുസംബന്ധിച്ച നിർദേശത്തോട് പ്രിയങ്കാ ഗാന്ധി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഹുല്‍ അധ്യക്ഷനായി വരുമ്പോള്‍ സംഘടന ചുമതലയില്‍ പ്രിയങ്ക എത്തുമോ എന്ന കാര്യം സംശയമാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സച്ചിന്‍ പൈലറ്റ്
പ്രിയങ്കയില്ലെങ്കില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനാവും സംഘടന ചുമതല ലഭിക്കുക. നിലവില്‍ പ്രവര്‍ത്തക സമതിയില്‍ ക്ഷണിതാവായ അദ്ദേഹത്തെ സ്ഥിരം അംഗമാക്കിയേക്കും. എതായാലും പുതിയൊരു ടീം രാഹുലിന് കീഴില്‍ കോണ്‍ഗ്രസ് രൂപപ്പെടുത്തും. ജൂനിയര്‍-സീനിയര്‍ നേതാക്കള്‍ക്കെല്ലാം ഇതില്‍ പ്രധാന പങ്കുണ്ടാവും.
ഉപാധ്യക്ഷന്‍
അധ്യക്ഷന് പുറമെ ഉപാധ്യക്ഷനെ നിയമിക്കുകയെന്ന സാധ്യതയും കോണ്‍ഗ്രസ് പരിഗണിച്ചേക്കും. അങ്ങനെയെങ്കില്‍ ഗുലാംനബി ആസാദ്, മന്‍മോഹന്‍ സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കെങ്കിലും നറുക്ക് വീണേക്കും. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് കെവി തോമസിനേയും ഉള്‍പ്പെടുത്തിയേക്കും.
രാഹുല്‍ അല്ലെങ്കില്‍
അതേസമയം, രാഹുല്‍ അല്ലെങ്കില്‍ മറ്റാര് എന്ന കാര്യവും ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിരുന്നു. സംഘടന തലത്തിലെ അനുഭവം പരിഗണിക്കുമ്പോള്‍ ഗുലാം നബി ആസാദിനാണ് മുന്‍തൂക്കം. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയവും സാമുദായികവുമായി സാഹചര്യം അദ്ദേഹത്തിന്‍ അനൂകൂലമല്ല.
വിമുഖത
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എന്നിവരാവട്ടെ ദേശിയ തലത്തിലേക്ക് കടന്നു വരാന്‍ വിമുഖത കാണിക്കുകയുമാണ്. നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്ന് കമല്‍നാഥ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പ്രവാസികള്‍ക്കായി പ്രത്യേക വിമാനം തയ്യാറാകുന്നു, കണ്‍ട്രോള്‍ റൂം തുറന്നു, പ്രതീക്ഷയില്‍ ലക്ഷങ്ങള്‍