കോൺഗ്രസിൽ വീണ്ടും രാജി; പഞ്ചാബിൽ നിന്നുള്ള എഐസിസി സെക്രട്ടറിയും രാജി സമർപ്പിച്ചു
ദില്ലി: രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസിൽ തുടങ്ങിയ കൂട്ടരാജിക്ക് അവസാനമായില്ല. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയും എഐസിസി സെക്രട്ടറിയുമായ കുൽജിത്ത് സിംഗ് നഗ്രയാണ് ഏറ്റവും ഒടുവിലായി രാജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചിരിക്കുകയാണെന്ന് കുൽജിത്ത് പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താങ്കൾ രാജിവെച്ച സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറിയായി തുടരാൻ എനിക്ക് ഇനി സാധിക്കില്ല, രാഹുൽ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ കുൽജിത്ത് സിംഗ് നഗ്ര പറയുന്നു.

കഴിഞ്ഞ ജൂലൈ 3നാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ ഗാന്ധി തന്റെ രാജി തീരുമാനം ഔദ്യോഗികമാക്കിയത്. 4 പേജുള്ള രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിടുകയും ട്വിറ്ററിൽ കോൺഗ്രസ് അധ്യക്ഷനെന്ന തന്റെ പദവി മാറ്റുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ഔദ്യോഗിക പദവികൾ ഒഴിഞ്ഞു തുടങ്ങിയത്.
എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റ, തുടങ്ങി രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികളായ പല നേതാക്കളും സ്ഥാനം ഒഴിഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ പകരക്കാരൻ ആരാവണമെന്ന ചർച്ചകളും കോൺഗ്രസിൽ സജീവമാകുകയാണ്. ഒരു യുവനേതാവിന് മാത്രമെ കോൺഗ്രസിനെ രക്ഷിക്കാനാകു എന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭിപ്രായത്തെ പിന്തുണച്ചോ എതിർത്തോ ഇതുവരെ ആരും പരസ്യമായി രംഗത്ത് എത്തിയിട്ടില്ല. എന്നാൽ യുവനേതാവ് വരണമെന്ന അഭിപ്രായത്തിന് പാർട്ടിയിൽ പിന്തുണയേറുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications