അധികാരത്തിന് വേണ്ടി ബിജെപി എന്തും ചെയ്യും; അതിന് തെളിവാണ് ഈ ചിത്രങ്ങൾ, കടുത്ത വിമർശനം
Recommended Video
പനാജി: ഗോവയിൽ ബിജെപിയുടെ ഭരണം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. സംസ്ഥാനത്തെ ചെറുപാർട്ടികളുടെ പിന്തുണയോടെ ഭരണം നടത്തുന്ന ബിജെപിക്ക് മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ രോഗാവസ്ഥയാണ് നിലവിലെ പ്രധാന പ്രതിസന്ധി. സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടായിരിക്കുകയാണും അസുഖബാധിതനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നുമാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടന്നത്.
ഏറെ നാളുകൾക്ക് ശേഷം മനോഹർ പരീക്കർ വീണ്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അസുഖവും ദീർഘനാളത്തെ ചികിത്സയും അദ്ദേഹത്തെ ഏറെ ക്ഷിണിതനാക്കിയിട്ടുണ്ട്. പരസഹായത്തോടെയാണ് നടന്നു നീങ്ങുന്നത്. മനോഹർ പരീക്കറിന്റെ ശക്തമായ തിരിച്ചുവരവെന്ന തരത്തിലാണ് ബിജെപി നേതാക്കൾ പരീക്കറിന്റെ ചിത്രം പ്രചരിപ്പിച്ചത്. എന്നാൽ ബിജെപി മനുഷത്വമില്ലാത്തവരുടെ പാർട്ടിയാണെന്നാണ് ഈ ചിത്രം തെളിയിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.
പരീക്കറിന് കാൻസർ
പാൻക്രിയാസിന് അർബുദം ബാധിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഈ വർഷം തുടക്കം മുതൽ ചികിത്സയിലാണ്. ആദ്യം ഗോവയിലും പിന്നീട് മുംബൈയിലും ആശുപത്രികളില്‍ ചികില്‍സയിലായിരുന്നെങ്കിലും ശേഷം അമേരിക്കയില്‍ ചികില്‍സയ്ക്ക് പോയി. വിദേശ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹം ദില്ലിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു.
ഭരണകാര്യങ്ങൾ
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഏറെ നാൾ അദ്ദേഹം ചികിത്സയും വിശ്രമവും തുടർന്നു. എയിംസിലെ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയിട്ടും സ്വകാര്യ വസതിയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. പൊതു വേദിയിലോ നിയമസഭയിലോ എത്തിയിരുന്നില്ല. ഏറെ നാൾ പൊതുമധ്യത്തിൽ നിന്നും മാറി നിന്നതോടെ അദ്ദേഹത്തിന്റെ രാജി ആവശ്യവും സംസ്ഥാനത്ത് ഉയർന്നു.
ഭരണ സ്തംഭനം
സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നായിരുന്നു കോൺഗ്രസ് ആരോപണം. പരീക്കറിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് മാർച്ച് നടന്നു. ഒരു മുഴുവൻ സമയ മുഖ്യമന്ത്രിയേയാണ് സംസ്ഥാനത്തിന് ആവശ്യമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പരീക്കറിനെ മാറ്റണമെന്ന് ചില ബിജെപി നേതാക്കളും ആവശ്യം ഉന്നയിച്ചു.
വിടാതെ ബിജെപി
എന്നാൽ ഗോവയിൽ ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ പരീക്കറെ മാറ്റാൻ ബിജെപി നേതൃത്വം തയാറായിരുന്നില്ല. പരീക്കറോളം കരുത്തനായ നേതാവിനെ ഗോവയിൽ കണ്ടെത്താനാകാത്തതായിരുന്നു ബിജെപി നേരിട്ട പ്രധാന പ്രതിസന്ധി. അദ്ദേഹം തിരിച്ചു വരുമെന്ന വാദം ബിജെപി ശക്തമായി ഉന്നയിച്ചു. മൂന്ന് സീറ്റ് വീതമുള്ള രണ്ട് പാര്‍ട്ടികളുടെ പിന്തുണയിലാണ് ഗോവയില്‍ ബിജെപിയുടെ ഭരണം. പരീക്കറെ മുഖ്യമന്ത്രി പദവിയിൽ നിന്നും മാറ്റിയാൽ പിന്തുണ പിൻവലിക്കുമെന്ന ചെറു പാർട്ടികളുടെ ഭീഷണിയും വെല്ലുവിളി ഉയർത്തിയിരുന്നു.
പരീക്കറുടെ തിരിച്ചുവരവ്
ഏറെ നാളത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം പരീക്കർ വീണ്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. മണ്ഡോവി നദിയുടെ കുറുകെ നിര്‍മിക്കുന്ന പാലം പണി വിലയിരുത്താനാണ് അദ്ദേഹം ആദ്യം എത്തിയത്. ഇതിന് പിന്നാലെ സൗരി നദിയ്ക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലവും സന്ദർശിച്ചു. എയിംസിലെ ചികിസ്തകൾക്ക് ശേഷം ഒക്ടോബർ 14നാണ് പരീക്കർ ഗോവയിലെ വസതിയിലെത്തിയത്. ഇതിന് ശേഷം ആദ്യമായാണ് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
അവശതയിൽ
രോഗവും ചികിത്സയും അദ്ദേഹത്തെ ക്ഷീണിതനാക്കിയിട്ടുണ്ട്. മൂക്കിൽ നിന്നും ട്യൂബ് ഇട്ടിട്ടുണ്ട്. നടക്കാനും ബുദ്ധിമുട്ടുണ്ട്. രണ്ട് ഡോക്ടർമാർ എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. പരീക്കറിന്റെ സ്വപ്നപദ്ധതിയാണ് മണ്ഡോവി നദിയുടെ കുറുകെ നിർമിക്കുന്ന പാലമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്. പനാജിയേയും നോർത്ത് ഗോവയേയും ബന്ധിപ്പിക്കുന്നതാണ് പാലം. അടുത്ത വർഷം പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
വിമർശനം
അവശനായ പരീക്കറുടെ ചിത്രത്തിന്റെ പേരിൽ കടുത്ത വിമർശനമാണ് ബിജെപി നേതൃത്വത്തിനെതിരെ ഉയരുന്നത്. പരീക്കറിന്റെ മൂക്കിൽ നിന്നും അന്നനാളത്തിലേക്ക് ട്യൂബ് ഇട്ടിരിക്കുകയാണ്. ഈ അവസ്ഥയിലും അദ്ദേഹത്തെ പദവിയിൽ തുടരാനും ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുന്നതും എത്ര മനുഷത്വരഹിതമാണ്. സമ്മർദ്ദങ്ങളില്ലാതെ തന്റെ രോഗാവസ്ഥയെ നേരിടാൻ അദ്ദേഹത്തെ അനുവദിക്കുകയാണ് ചെയ്യേണ്ടത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
|
അധികാരക്കൊതി
ബിജെപിയുടെ അധികാരക്കൊതിയുടെ തെളിവാണ് ഈ അവസ്ഥയിലും പരീക്കർ പദവിയിൽ തുടരുന്നതെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു. അധികാരത്തിലെത്താനും അത് തുടരാനും എന്തും ചെയ്യും. സ്വന്തമായി കരുതൽ വേണം, നിങ്ങളുടെ പാർട്ടിക്കതുണ്ടാവില്ല എന്ന ഉപദേശവും പ്രിയങ്ക മനോഹർ പരീക്കറിന് നൽകുന്നുണ്ട്.
രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; പാലക്കാട് നിന്ന് പോലീസ് പിടികൂടി, പോലീസ് നീക്കം ജാമ്യത്തിന് ശ്രമിക്കവെ
ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് അധികാരമേൽക്കും